ലോകകപ്പ് തോല്‍വി, ധാക്കയിലെത്തിയ ഷാക്കിബ് അല്‍ ഹസനെ നാട്ടുകാര്‍ മര്‍ദിച്ചതായി വീഡിയോ, സംഭവം എന്ത്? 

ഇന്ത്യ വേദിയായ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശ് സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. ലോകകപ്പില്‍ നിന്ന് പുറത്തായി നാട്ടില്‍ മടങ്ങിയെത്തിയ ബംഗ്ലാ നായകനെ ആരാധകര്‍ വളഞ്ഞുകൂടി മര്‍ദിച്ചതായി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്നാണ് വസ്‌തുതകള്‍ വെളിവാക്കുന്നത്.

പ്രചാരണം

Scroll to load tweet…

'ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷാക്കിബ് അല്‍ ഹസനും ബംഗ്ലാദേശ് ആരാധകരും' എന്ന തലക്കെട്ടോടെയാണ് 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ ഷാക്കിബ് അല്‍ ഹസന്‍ തിക്കി കടന്നുവരുന്നത് വീഡിയോയില്‍ കാണാം. ആരാധകരുടെ തിക്കിനും തിരക്കിനുമിടയില്‍ നിലത്ത് വീഴാതെ ഷാക്കിബ് കഷ്‌ടിച്ചാണ് രക്ഷപ്പെടുന്നത്. മാത്രമല്ല, ഷാക്കിബിന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്നുമുണ്ട്. 'ലോകകപ്പ് തോല്‍വിക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷാക്കിബ് അല്‍ ഹസന് വിമാനത്താവളത്തില്‍ വച്ച് മര്‍ദനമേല്‍ക്കുകയായിരുന്നു' എന്ന് മറ്റൊരു ട്വീറ്റില്‍ കാണാം. ഷാക്കിബിന് മര്‍ദനമേറ്റു എന്ന തരത്തില്‍ നിരവധി ട്വീറ്റുകള്‍ കാണാനാവുന്നതാണ്, ലിങ്ക് 1, 2, 3

Scroll to load tweet…

വസ്‌തുതാ പരിശോധന

എന്നാല്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023ല്‍ ബംഗ്ലാദേശിന്‍റെ ദയനീയ പ്രകടനം കഴിഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍ നാട്ടില്‍ മടങ്ങിയെത്തിയപ്പോഴുള്ള വീഡിയോ അല്ല വൈറലായിരിക്കുന്നത്. 2023 മാര്‍ച്ചില്‍ ദുബായില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഷാക്കിബിനെ കാണാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടുന്നതിന്‍റെ വീഡിയോയാണിത്. എന്നാല്‍ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പില്‍ സെമി കാണാതെ ബംഗ്ലാദേശ് പുറത്തായതോടെ ഈ വീഡിയോ തെറ്റായ തലക്കെട്ടുകളില്‍ നിരവധി പേര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. 

നിഗമനം

ഐസിസി ലോകകപ്പ് 2023 കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ ഷാക്കിബ് അല്‍ ഹസനെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തു എന്നുപറഞ്ഞ് പ്രചരിക്കുന്ന വീഡിയോ തെറ്റാണ്. ഈ ദൃശ്യത്തിന് ഏകദിന ലോകകപ്പുമായി യാതൊരു ബന്ധവുമില്ല. 

Read more: ഷൂസിനുള്ളില്‍ ഒഴിച്ച് ബിയര്‍ കുടിച്ച് ഇന്ത്യയില്‍ ഓസീസ് ക്രിക്കറ്റ് ടീമിന്‍റെ ആഘോഷം? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം