ബംഗാളിലെ മൂര്‍ഷിദാബാദിലെ കാളിക്ഷേത്രത്തിലെ പ്രതിമ ഒരു വിഭാഗം കത്തിച്ചുവെന്ന ബിജെപി എംപിയുടെ അടക്കം പ്രചാരണം തീര്‍ത്തും വസ്തുത വിരുദ്ധമാണെന്ന് ബംഗാള്‍ പൊലീസും ക്ഷേത്ര ഭാരവാഹികളും വ്യക്തമാക്കുന്നു. ഇതിനാല്‍ ഈ പ്രചരണം തെറ്റാണ്.

ത്തികരിഞ്ഞ നിലയിലുള്ള ഒരു കാളീ ദേവി പ്രതിമയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ മുസ്ലീം സമുദായത്തില്‍ പെട്ട ചില സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ച കാളീ പ്രതിമ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ഇതിന്‍റെ പിന്നിലെ പ്രചരണത്തിന്‍റെ വസ്തുത എന്താണ്.

Add Asianetnews as a Preferred SourcegooglePreferred

പ്രചരണം ഇങ്ങനെ

പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി അര്‍ജുന്‍ സിംഗ് സ്വന്തം ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്നും സെപ്തംബര്‍ 1,2020 ന് രാത്രി 11.31 നാണ് ട്വീറ്റ് ചെയ്തത്. ട്വീറ്റിലെ വാചകങ്ങള്‍ - "ദീദിയുടെ ജിഹാദി രീതിയിലുള്ള രാഷ്ട്രീയം ഇപ്പോള്‍ ഹിന്ദു മതത്തെയും സംസ്കാരത്തെയും നശിപ്പിക്കുന്ന രീതിയിലായി, നോക്കൂ എങ്ങനെയാണ് ഒരു മതവിഭാഗം ക്ഷേത്രം ആക്രമിച്ച് കാളീ മാതാവിന്‍റെ വിഗ്രഹം കത്തിച്ചതെന്ന് . ഇത് പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് പ്രദേശത്ത് നടന്നതാണ്"

Scroll to load tweet…

ഈ ട്വീറ്റ് ഇപ്പോഴും എംപിയുടെ അക്കൌണ്ടില്‍ കിടക്കുന്നുണ്ട്. ഇതിന് അടിയില്‍ നിരവധി കമന്‍റുകളാണ് വര്‍ഗ്ഗീയമായി വരുന്നത്.

വസ്തുത എന്താണ്

അര്‍ജുന്‍ സിംഗിന്‍റെ ട്വീറ്റിന് അടിയില്‍ തന്നെ മൂര്‍ഷിദാബാദ് പൊലീസ് മറുപടി ട്വീറ്റ് നല്‍കിയിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും, ഒരു തീപിടിത്ത അപകടം മാത്രമാണെന്നും. പൊലീസ് ഇത് അന്വേഷിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും പൊലീസ് ട്വീറ്റ് പറയുന്നു. ഒപ്പം എംപിക്ക് വേണമെങ്കില്‍ ക്ഷേത്രത്തിലെ കമ്മിറ്റിയെ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാമെന്നും പൊലീസ് പറയുന്നു. ഒപ്പം ക്ഷേത്രകമ്മിറ്റിയുടെ ബംഗാളിയിലുള്ള വിശദീകരണ കുറിപ്പും പൊലീസ് മറുപടി ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.

Scroll to load tweet…

ക്ഷേത്രകമ്മിറ്റിയുടെ ബംഗാളിയിലുള്ള വിശദീകരണ കുറിപ്പിന്‍റെ ഉള്ളടക്കം ഇതാണ് - ഓഗസ്റ്റ് 31 രാത്രിയാണ് തീപിടുത്തം ഉണ്ടായത്, ഇവിടുത്തെ വിവിധ മതക്കാര്‍ തമ്മില്‍ സൌഹൃദത്തോടെയാണ് ജീവിക്കുന്നത്. ഇത്തരം ഒരു തീപിടുത്തം നടന്ന സംഭവത്തില്‍ മതപരമായ വിദ്വേഷം കൊണ്ടുവാരാന്‍ ശ്രമിക്കുന്നത് ശരിയല്ല. അമ്പലത്തിലെ എന്തെങ്കിലും തകര്‍ക്കപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ചിലര്‍ ഇതിന് സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുന്നു. അതിനാല്‍ ഇത്തരക്കാരോട് സമാധാനം തകര്‍ക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. പൊലീസും അധികാരികളും ഞങ്ങളെ സഹായിക്കുന്നുണ്ട് "

ഇതിന് പുറമേ പശ്ചിമ ബംഗാള്‍ പൊലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ അര്‍ജുന്‍ സിംഗിന്‍റെ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് അടക്കം ഈ ട്വീറ്റില്‍ നിയമ നടപടി സ്വീകരിക്കുമെന്നും, ഇത്തരം പ്രകോപനപരമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ അനുവദിക്കില്ലെന്നും പറയുന്നു.

Scroll to load tweet…

നിഗമനം

ബംഗാളിലെ മൂര്‍ഷിദാബാദിലെ കാളിക്ഷേത്രത്തിലെ പ്രതിമ ഒരു വിഭാഗം കത്തിച്ചുവെന്ന ബിജെപി എംപിയുടെ അടക്കം പ്രചാരണം തീര്‍ത്തും വസ്തുത വിരുദ്ധമാണെന്ന് ബംഗാള്‍ പൊലീസും ക്ഷേത്ര ഭാരവാഹികളും വ്യക്തമാക്കുന്നു. ഇതിനാല്‍ ഈ പ്രചരണം തെറ്റാണ്.