രണ്ട് പേര്‍ നിലത്ത് കിടന്ന് വാവിട്ട് കരയുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

ഹമാസ്-ഇസ്രയേല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത് മുതല്‍ ഗാസയിലെ ജനങ്ങള്‍ പരിക്ക് അഭിനയിക്കുകയാണ് എന്ന തരത്തില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവയെല്ലാം തന്നെ വ്യാജ പ്രചാരണങ്ങളാണ് എന്ന് തെളിഞ്ഞിട്ടും മറ്റൊരു പ്രചാരണം ഇപ്പോള്‍ തകൃതിയായി നടക്കുകയാണ്. പ്രചാരണവും അതിന്‍റെ വസ്‌തുതയും അറിയാം. 

പ്രചാരണം

രണ്ട് പേര്‍ നിലത്ത് കിടന്ന് നിലവിളിച്ച് കരയുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവരില്‍ ഒരാളുടെ സമീപത്ത് രക്തത്തിന്‍റെ നിറം കലര്‍ത്തുന്നതും മറ്റൊരാളുടെ കാലിന് ജീവന് അപകടം പറ്റാത്ത തരത്തില്‍ തീകൊടുക്കുന്നതും വീഡിയോയിലുണ്ട്. ഇതൊക്കെ കണ്ടുനില്‍ക്കുന്നവരെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നവരെയും സമീപത്ത് കാണാം. ഇസ്രയേല്‍ ആക്രമണത്തിന്‍റെ പേര് പറഞ്ഞ് ഗാസക്കാര്‍ പരിക്ക് അഭിനയിക്കുന്ന നാടകീയ ദൃശ്യങ്ങളാണിത് എന്ന ആരോപണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. #pallywood #gazawood തുടങ്ങിയ ഹാഷ്ടാഗുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയ്ക്ക് ഒപ്പം കാണാം. ഗാസയിലെ ജനങ്ങള്‍ പരിക്ക് അഭിനയിക്കുകയാണ് എന്ന് ആരോപിക്കാനായി സ്ഥിരമായി ഉപയോഗിക്കാറുള്ള ഹാഷ്‌ടാഗുകളാണ് ഇവ. 

View post on Instagram

മോശം അഭിനയത്തിനുള്ള അവാര്‍ഡ് ഹമാസിന് നല്‍കുന്നു എന്ന തലക്കെട്ടോടെ മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സമാന വീഡിയോ പങ്കുവെച്ചിരിക്കുന്നതായും കാണാം. 

View post on Instagram

വസ്‌തുതാ പരിശോധന

എന്നാല്‍ വീഡിയോ അപ്‌ലോഡ് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അവകാശപ്പെടുന്നതുപോലെ ഇതൊരു നാടകമോ അഭിനയമോ അല്ല എന്നതാണ് വസ്‌തുത. ഗാസയിലെ ഇസ്‌‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ 2018ല്‍ നടന്ന ഒരു ബോധവല്‍ക്കരണ പരിപാടിയുടെ ദൃശ്യങ്ങളാണിത്. ഈ വീഡിയോയ്ക്ക് നിലവിലെ ഇസ്രയേല്‍-ഹമാസ് പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ല. 2018 മാര്‍ച്ച് 11ന് ഈ വീഡിയോ ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണെന്ന് കാണാം. ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടിയുടെ മുഴുവന്‍ വീഡിയോയും ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 

Read more: നരേന്ദ്ര മോദി വിളമ്പുന്നതായി അഭിനയിക്കുകയായിരുന്നോ, കയ്യിലെ ബക്കറ്റ് കാലിയായിരുന്നോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം