ഒരു കഴുതക്കുട്ടിയുടെ ദേഹത്ത് ഇസ്രയേലി പതാക വരച്ച് ഒരു കുട്ടി പിടിച്ചുകൊണ്ട് പോകുന്നതാണ് ആദ്യ ചിത്രം

ഇസ്രയേലിന്‍റെ പതാക ശരീരത്തില്‍ വരച്ച ശേഷം കഴുതക്കുട്ടിയെ പലസ്‌തീനികള്‍ ചുട്ടുകൊന്നു എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. രണ്ട് ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണം തകൃതിയായി നടക്കുന്നത്. ഇസ്രയേലി പതാക വരച്ച കഴുതയുടെ ചിത്രമാണ് ആദ്യത്തേത് എങ്കില്‍ തീകൊളുത്തിയിരിക്കുന്ന കഴുതയുടെ ഫോട്ടോയാണ് രണ്ടാമത്തേത്. എന്നാല്‍ ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ഥ്യം. 

Add Asianetnews as a Preferred SourcegooglePreferred

പ്രചാരണം

Scroll to load tweet…

Ramith :: My :: india എന്ന ട്വിറ്റര്‍ യൂസര്‍ 2023 നവംബര്‍ 13ന് മലയാളം കുറിപ്പോടെ പങ്കുവെച്ച സ്ക്രീന്‍ഷോട്ട് ഇങ്ങനെ. 'ഇതാണ് ആ വര്‍ഗ്ഗത്തിന്‍റെ സംസ്‌കാരം. ഒരു പാവം കഴുതയെ ഇസ്രയേലിന്‍റെ ചിഹ്നം വരച്ച് കല്ലെറിഞ്ഞ് കൊന്ന് കത്തിച്ചു. ദൈവം മനുഷ്യനു കൊടുത്ത ശാപമാണ് ആ കിത്താബ്!' എന്നാണ് സ്ക്രീന്‍ഷോട്ടില്‍ എഴുതിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഈ സ്ക്രീന്‍ഷോട്ടിലുള്ളത്. ഒരു കഴുതക്കുട്ടിയുടെ ദേഹത്ത് ഇസ്രയേലി പതാക വരച്ച് ഒരു കുട്ടി പിടിച്ചുകൊണ്ട് പോകുന്നതാണ് ആദ്യ ചിത്രം. ഒരു കഴുതയെ കത്തിക്കുന്നതാണ് രണ്ടാമത്തെ ചിത്രം. ഇസ്രയേലിന്‍റെ പതാക വരച്ച ശേഷം കഴുതയെ പലസ്‌തീനികള്‍ ചുട്ടുകൊല്ലുകയായിരുന്നു എന്നാണ് ചിത്രം പങ്കുവെക്കുന്നവര്‍ അവകാശപ്പെടുന്നത്. സ്ക്രീന്‍ഷോട്ടില്‍ കാണുന്ന രണ്ട് ചിത്രത്തെ കുറിച്ചുള്ള വസ്‌തുതയും നമുക്ക് നോക്കാം. 

വസ്‌തുതാ പരിശോധന

സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ ഫോട്ടോ ഏജന്‍സിയായ ഗെറ്റി ഇമേജസ് പ്രസിദ്ധീകരിച്ച ഇതിന്‍റെ ഒറിജിനല്‍ ചിത്രങ്ങള്‍ കണ്ടെത്താനായി. ഇതില്‍ നിന്നാണ് ചിത്രങ്ങളുടെ യാഥാര്‍ഥ്യം മറനീക്കി പുറത്തുവന്നത്. 2011ല്‍ പലസ്‌തീന് ഐക്യരാഷ്‌ട്രസഭയുടെ രാഷ്‌ട്രപദവി ലഭിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച് പലസ്‌തീനികള്‍ നടത്തിയ പ്രകടനത്തില്‍ നിന്നുള്ള ചിത്രമാണ് ആദ്യത്തേത്. ഒരു കഴുതയുടെ പുറത്ത് ഇസ്രയേല്‍ പതാക പെയിന്‍റ് ചെയ്‌ത് പ്രകടനത്തില്‍ കൊണ്ടുപോവുകയാണ് ഇവര്‍ ചെയ്‌തത്. ഗെറ്റി ഇമേജസ് 2011 സെപ്റ്റംബര്‍ 23ന് അപ്‌ലോഡ് ചെയ്‌ത ചിത്രം ചുവടെ. 

രണ്ടാമത്തെ ചിത്രമാവട്ടെ ഈ പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. 2014ല്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ജീവന്‍ പോയ കഴുതയെ പലസ്‌തീനികള്‍ കത്തിച്ചുകളയുന്നതാണ് രണ്ടാമത്തെ ചിത്രം. ഗെറ്റി ഇമേജസ് 2015 ഓഗസ്റ്റ് 6ന് പ്രസിദ്ധീകരിച്ച ഒറിജനല്‍ ചിത്രം താഴെ കാണാം. ഈ രണ്ട് ചിത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് ഗെറ്റി ഇമേജസ് നല്‍കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

നിഗമനം

ഇസ്രയേലിന്‍റെ പതാക വരച്ച ശേഷം കഴുതയെ പലസ്‌തീനികള്‍ ചുട്ടുകൊന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്. പരസ്‌പരം ബന്ധമില്ലാത്ത രണ്ട് സംഭവങ്ങളുടെ ചിത്രങ്ങളാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത്. 

Read more: 'വയനാട്ടിൽ സിപിഎം പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ കേരളീയം അടി'; വീഡിയോയുടെ വസ്‌തുത