സിൽക്യാര രക്ഷാദൗത്യം; ആശ്വാസ വാര്‍ത്തയ്‌ക്ക് പിന്നാലെ വൈറലായി എഐ ചിത്രം, കബളിക്കപ്പെട്ടവര്‍ നിരവധി
സിൽക്യാര ദൗത്യത്തിന്‍റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നുകൊണ്ടിരിക്കേ ഒരു എഐ ചിത്രവും വൈറല്‍
![Photo of rescue team celebrating the success of the Uttarakhand tunnel rescue operation is AI here is the fact check Photo of rescue team celebrating the success of the Uttarakhand tunnel rescue operation is AI here is the fact check](https://static-ai.asianetnews.com/images/01hgd4yvdzknwg8g7fcq0mxmt6/398038213-895846978643995-3336877934744888308-n_363x203xt.jpg)
ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തില്‍ 41 തൊഴിലാളികള്‍ 17 ദിവസം കുടുങ്ങിയത് രാജ്യത്തെ സങ്കടത്തിലാഴ്‌ത്തിയ സംഭവമായിരുന്നു. എന്നാല്‍ കഠിനപരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ 140 കോടി ജനങ്ങള്‍ക്ക് ആശ്വാസവാര്‍ത്തയായി ഇന്നലെ (28-11-2023) എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി രക്ഷിച്ചു. ഇതിന്‍റെ ഏറെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നുകൊണ്ടിരിക്കേ ഒരു എഐ ചിത്രവും ഇതിനുള്ളില്‍ കയറിപ്പറ്റിയിട്ടുണ്ട് എന്നതാണ് പലരുമറിയാത്ത വസ്‌തുത. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ടീം നടത്തിയ ഫാക്ട് ചെക്ക് വിശദമായി വായിക്കാം.
പ്രചാരണം
സിൽക്യാര രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ രക്ഷാസംഘം ഇന്ത്യന്‍ പതാകയുമായി പോസ് ചെയ്യുന്നതാണ് ചിത്രം. ചരണ്‍ സിംഗ് മീന എന്ന യൂസര്‍ ഫേസ്‌ബുക്കില്‍ 29-11-2023ന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഹിന്ദിയില്‍ കുറിച്ചതിന്‍റെ മലയാളം പരിഭാഷ ചുവടെ. 'രക്ഷാദൗത്യം നടത്തിയവരാണ് യഥാര്‍ഥ ഹീറോകള്‍. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞ 17 ദിവസമായി 24 മണിക്കൂറും നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഒത്തൊരുമയോടെ രക്ഷാപ്രവര്‍ത്തനം വിജയിപ്പിച്ച കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും അവരുടെ എല്ലാ ഏജന്‍സികള്‍ക്കും നന്ദി പറയുന്നു'.
വസ്‌തുത
എന്നാല്‍ വൈറലായിരിക്കുന്ന ചിത്രം യഥാര്‍ഥമല്ല എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം കണ്ടെത്തി. മൂന്ന് തെളിവുകളാണ് ഈ നിഗമനത്തിലെത്താന്‍ ആശ്രയിച്ചത്.
3. സിൽക്യാര ദൗത്യം വിജയിപ്പിച്ച രക്ഷാസംഘം ദേശീയ പതാകയുമായി പോസ് ചെയ്യുന്ന ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്നതാണ് യാഥാര്‍ഥ്യം. ഇത് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുള്ള ഒന്നിലേറെ പേരെ ഈ ചിത്രത്തില്‍ കാണാം. എഐ ഉപയോഗിച്ച് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഇത്തരത്തില്‍ മുഖസാമ്യം വരുന്നത് സ്വാഭാവികമാണ്.
ചിത്രത്തില്‍ വട്ടമിട്ട മുഖങ്ങള്‍ ശ്രദ്ധിക്കുക
2. അതുപോലെ ചിത്രത്തിലെ ആളുകളുടെ വിരലുകളിലും എഐ ചിത്രങ്ങളില്‍ കാണുന്ന പൊതു പ്രശ്‌നം വ്യക്തമാണ്. കൈയില്‍ ആറ് വിരലുകളും അവയുടെ രൂപവ്യത്യാസവുമെല്ലാം ഈ ചിത്രത്തില്‍ വ്യക്തമായി കാണാം.
യഥാര്‍ഥമല്ലെന്ന് വ്യക്തമാക്കുന്ന വിരലുകള്‍
3. മാത്രമല്ല, വൈറലായിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ 'എഐ' എന്ന മുന്നറിയിപ്പോടെ പോസ്റ്റ് ചെയ്‌തിട്ടുള്ളതാണെന്നും കണ്ടെത്താനായി. അതിനാല്‍ ഈ മൂന്ന് തെളിവുകള്‍ വച്ച് ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചതാണ് എന്ന് ഫാക്ട് ചെക്ക് ടീം ഉറപ്പാക്കിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
Read more: നരേന്ദ്ര മോദി ആകാശത്തിരുന്ന് ആരെയാണ് കൈവീശി കാണിക്കുന്നത്? പ്രചാരണങ്ങള്‍ പൊളിച്ച് വീഡിയോ!