ക്ലാസ്‌മുറി എന്ന് തോന്നിക്കുന്നയിടത്ത് വച്ച് ഒരു പെണ്‍കുട്ടിയെ കുറെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യം

ക്ലാസിലിരിക്കുന്ന ഹിജാബ് ധരിച്ച ഒരു പെണ്‍കുട്ടിയെ സഹപാഠികളെന്ന് തോന്നിക്കുന്നവര്‍ വടി കൊണ്ട് മര്‍ദിക്കുന്നതും ചവിട്ടുന്നതുമായ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കാണുമ്പോള്‍ ഏറെ വേദന തോന്നുന്ന ഈ വീഡിയോ എവിടെ നിന്നാണ് എന്ന് തിരയുകയാണ് പലരും. ഇന്ത്യയില്‍ നിന്നുള്ള വീഡിയോയാണിത് എന്ന് ഉറപ്പിക്കുന്നു പലരും. വര്‍ഗീയ ആംഗിളിലുള്ള തലക്കെട്ടുകളോടെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ് ട്വിറ്ററിലും ഫേസ്‌ബുക്കിലും. ഭയം തോന്നിക്കുന്ന ഈ വീഡിയോയുടെ വസ്‌തുത എന്താണ്? പോസ്റ്റുകളില്‍ സൂചിപ്പിക്കുന്നതുപോലെ ഇന്ത്യയില്‍ നടന്ന സംഭവമാണോ ഇത്. 

പ്രചാരണം

ക്ലാസ്‌മുറി എന്ന് തോന്നിക്കുന്നയിടത്ത് വച്ച് ഒരു പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യം. മുറിയിലെ കസേരയിലിരുന്ന് എന്തോ എഴുതിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ വടികള്‍ കൊണ്ട് തല്ലുകയും ചവിട്ടുകയും ചെയ്യുന്നുണ്ട്. 'ഇതൊരു കോളേജില്‍ നിന്നുള്ള ദൃശ്യങ്ങളാണ്. എന്‍റെ മകള്‍ക്ക് സംഭവിച്ച കാര്യമാണിത്' എന്ന തലക്കെട്ടിലാണ് ഒരാള്‍ വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

ഇന്ത്യയില്‍ നടന്ന സംഭവമാണ് എന്ന സൂചനയോടെയാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നതെങ്കിലും കൃത്യമായ സ്ഥലം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ 2020ല്‍ ഇന്തോനേഷ്യയില്‍ നടന്ന ഒരു സംഭവമാണിത് എന്ന് വ്യക്തമായി. ഒരു പെണ്‍കുട്ടിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് കാണാം. പെൺകുട്ടിയെ ആക്രമിച്ച ആണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുത്തതായും വാര്‍ത്തയില്‍ പറയുന്നു. പ്രചരിക്കുന്ന വീഡിയോ 2020ലേതാണെന്നും ഇന്ത്യയില്‍ നിന്നല്ല, ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് എന്നും വസ്‌തുതാ പരിശോധനാ മാധ്യമമായ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിട്ടുമുണ്ട്. വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതാണ് എന്ന എല്ലാ പ്രചാരണവും കള്ളമാണ്. 

വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്

Read more: എജ്ജാതി ഷോട്ട്! ക്രിക്കറ്റ് കളിച്ച് നരേന്ദ്ര മോദി; വീഡിയോ വൈറല്‍- പക്ഷേ! Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം