രോഗിക്ക് കട്ടിലില്ല, ആശുപത്രിയില്‍ നിലത്തിരുത്തി രക്തം കയറ്റുന്നു; ഗുജറാത്തിലോ ഞെട്ടിക്കുന്ന സംഭവം?
തൂക്കിയിടാന്‍ സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ മകളുടെ ബ്ലഡ് ബാഗ് പിടിച്ചുനില്‍ക്കുന്ന അമ്മയുടെ ചിത്രമാണിത്
![Woman holds blood bag for transfusion as daughter sits on hospital floor not in Gujarat fact check jje Woman holds blood bag for transfusion as daughter sits on hospital floor not in Gujarat fact check jje](https://static-ai.asianetnews.com/images/01hjaw79cqz84x3ccze7e7yv1s/fact-check_363x203xt.jpg)
രോഗിക്ക് കിടക്കാന്‍ കട്ടിലില്ല, ബ്ലഡ് ബാഗ് തൂക്കിയിടാന്‍ സ്റ്റാന്‍ഡുമില്ല! ഗുജറാത്തിലെ ആശുപത്രിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം എന്നുപറഞ്ഞുകൊണ്ട് ഒരു ഫോട്ടോ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കില്‍ പങ്കുവെയ്ക്കപ്പെടുകയാണ്. ആരോഗ്യരംഗത്തെ കനത്ത അനാസ്ഥയുടെ ചിത്രമാണിതെങ്കിലും ഫേസ്‌ബുക്കില്‍ പറയുന്നതു പോലെയല്ല ഇതിന്‍റെ വസ്‌തുത. വിശദമായി പരിശോധിക്കാം.
പ്രചാരണം
തൂക്കിയിടാന്‍ സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ മകളുടെ ബ്ലഡ് ബാഗ് പിടിച്ചുനില്‍ക്കുന്ന ഗുജറാത്തിലെ അമ്മയുടെ ചിത്രമാണിത് എന്നുപറഞ്ഞാണ് ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്‌ബുക്കില്‍ സുള്‍ഫി എ എന്നയാള്‍ 2023 ഡിസംബര്‍ 18ന് ഈ ചിത്രം പോസ്റ്റ് ചെയ്‌തിട്ടുള്ളതാണ് എന്നുകാണാം. ഫോട്ടോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍ സുള്‍ഫി ഇങ്ങനെ എഴുതിയിരിക്കുന്നു. '3000 ₹ കോടി രൂപയുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കാഴ്ച.👇 ഞങ്ങൾ ഇന്ത്യയെ നശിപ്പിക്കുന്ന തിരക്കിലാണ് ഇത്രയൊക്കെ ചെയ്യാനേ കഴിഞ്ഞുള്ളൂ' 🎅🎅.
ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
വസ്‌തുതാ പരിശോധന
ഈ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ ദേശീയ മാധ്യമമായ എന്‍ഡിടിവി 2022 സെപ്റ്റംബര്‍ 15ന് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത കാണാനായി. മധ്യപ്രദേശിലെ സത്ന ജില്ലയിലെ ഒരു ആശുപത്രിയില്‍ നിന്നുള്ള ദയനീയ ചിത്രം എന്നാണ് എന്‍ഡിടിവി ഈ വാര്‍ത്തയില്‍ പറയുന്നത്. രക്തത്തിലെ ഹീമോഗ്ലോബിനിന്‍റെ അളവ് കുറഞ്ഞ 15 വയസുകാരിയായ മകളെയും കൊണ്ട് അമ്മ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ ബെഡ് ഒഴിവില്ലാതെ വന്നതോടെ പെണ്‍കുട്ടിയെ തറയില്‍ ഇരുത്തി രക്തം കയറ്റുകയായിരുന്നു ജീവനക്കാര്‍ എന്നും എന്‍ഡിടിവിയുടെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
എന്‍ഡിടിവി വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്
പെണ്‍കുട്ടിയെ ആശുപത്രിയിലെ തറയിലിരുത്തി രക്തം കയറ്റുന്നതായുള്ള ഫോട്ടോ ഗുജറാത്തിലേതല്ല, മധ്യപ്രദേശില്‍ നിന്നുള്ളതാണ് എന്ന് എന്‍ഡിടിവി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ വസ്‌തുതാ പരിശോധനയില്‍ വ്യക്തമായിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം