ഗോള്‍ബാറിനെ കീഴെയുള്ള ചുറുചുറുക്കുകൊണ്ട് 'ദ് ക്യാറ്റ്' എന്നായിരുന്നു പീറ്റർ ബൊനെറ്റിയുടെ വിശേഷണം. ചെല്‍സിക്കായി 729 മത്സരങ്ങളില്‍ വലകാത്തു. 

ചെല്‍സി: ചെല്‍സിയുടെ ഇതിഹാസ ഗോളി പീറ്റർ ബൊനെറ്റി(78) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന മുന്‍താരം വിടവാങ്ങിയതായി ചെല്‍സി ക്ലബാണ് ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. അവിശ്വസനീയമായി 729 മത്സരങ്ങളില്‍ വലകാത്ത വിസ്മയ ഗോളിയുടെ വേർപാട് ഏറെ സങ്കടത്തോടെ അറിയിക്കുകയാണ് എന്നായിരുന്നു ക്ലബിന്‍റെ ട്വീറ്റ്.

Scroll to load tweet…

പുലിയെ പോലെ ചാടുന്ന 'ദ് ക്യാറ്റ്'

ഗോള്‍ബാറിനെ കീഴെ ചുറുചുറുക്കുകൊണ്ട് 'ദ് ക്യാറ്റ്' എന്നായിരുന്നു പീറ്റർ ബൊനെറ്റിയുടെ വിശേഷണം. നീണ്ട രണ്ട് പതിറ്റാണ്ടോളം നീലപ്പടയുടെ കുപ്പായമണിഞ്ഞു. ക്ലബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴും ഏഴ് തവണ മാത്രമാണ് ഇംഗ്ലണ്ടിന്‍റെ ജഴ്സി അണിയാന്‍ അവസരം ലഭിച്ചത്. 

ഇംഗ്ലീഷ് ടീമില്‍ ഇതിഹാസ ഗോളികളായ ഗോർഡൻ ബാങ്ക്സ്, പീറ്റർ ഷില്‍ട്ടണ്‍ എന്നിവരുടെ സാന്നിധ്യമാണ് പീറ്ററിന് തടസമായത്. ഇംഗ്ലണ്ട് ആദ്യമായി ലോകകപ്പുയർത്തിയ 1966ല്‍ സ്ക്വാഡില്‍ അംഗമായിരുന്നെങ്കിലും ബാങ്ക്സ് വിസ്മയ ഫോം തുടർന്നതോടെ ബഞ്ചിലായി സ്ഥാനം. എന്നാല്‍ മെക്സിക്കോയില്‍ നടന്ന 1970 ലോകകപ്പില്‍ വെസ്റ്റ് ജർമ്മനിക്കെതിരായ മത്സരത്തില്‍ പീറ്റർ ബൊനെറ്റി ഗ്ലൌ അണിഞ്ഞു. 

Scroll to load tweet…

ക്ലബ് തലത്തില്‍ ചെല്‍സി കുപ്പായത്തില്‍ മികച്ച റെക്കോർഡാണ് പീറ്റർ ബൊനെറ്റിക്കുള്ളത്. 1965ല്‍ ലീഗ് കപ്പും 1970ല്‍ എഫ്എ കപ്പും ചെല്‍സിക്കൊപ്പം ഉയർത്തി. വിരമിച്ച ശേഷം ഗോള്‍കീപ്പിംഗ് പരിശീലകനായി ചെല്‍സി, ഇംഗ്ലണ്ട് ടീമുകള്‍ക്കൊപ്പം പ്രവർത്തിക്കാനും പീറ്ററിനായി. 

Read more: റേസിംഗ് ട്രാക്കിലെ വേഗരാജാവ് സ്റ്റിർലിങ് മോസ് അന്തരിച്ചു; വിടവാങ്ങിയത് 90-ാം വയസില്‍