റഫറിയിംഗിന്റെ യാതൊരു ആനുകൂല്യവുമില്ലാതെ, സ്വന്തം കളിമിടുക്ക് കൊണ്ട് മാത്രം അർജന്‍റീനയുടെ വലയിൽ അവർ അടിച്ചുകയറ്റിയത് എണ്ണം പറഞ്ഞ രണ്ട് ഗോളുകളായിരുന്നു. അട്ടിമറിയുടെ വക്കിൽ നിന്നാണ് ഒടുവിൽ അവർ കീഴടങ്ങിയത്.
അറ്റ്‌ലാന്‍റ: ലോക ചാമ്പ്യന്മാരായ അർജന്‍റീനയോട് അവസാന നിമിഷം നാടകീയമായി പൊരുതി വീണെങ്കിലും, ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവുമായാണ് ഈജിപ്ഷ്യൻ പട ലോകകപ്പ് വേദിയിൽ നിന്ന് മടങ്ങുന്നത്. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം, 79-ാം മിനിറ്റ് വരെ നിലവിലെ ചാമ്പ്യന്മാരെ നിഷ്പ്രഭരാക്കിയ ഈജിപ്തിന്‍റെ കളി വീര്യം ഫുട്ബോൾ ലോകം അത്ര പെട്ടെന്ന് മറക്കില്ല. റഫറിയിംഗിന്റെ യാതൊരു ആനുകൂല്യവുമില്ലാതെ, സ്വന്തം കളിമിടുക്ക് കൊണ്ട് മാത്രം അർജന്‍റീനയുടെ വലയിൽ അവർ അടിച്ചുകയറ്റിയത് എണ്ണം പറഞ്ഞ രണ്ട് ഗോളുകളായിരുന്നു. അട്ടിമറിയുടെ വക്കിൽ നിന്നാണ് ഒടുവിൽ അവർ കീഴടങ്ങിയത്.
ഈജിപ്തിന്‍റെ ലോകകപ്പ് ചരിത്രം കണ്ണീരിന്‍റെയും കാത്തിരിപ്പിന്‍റേതുമാണ്. ആദ്യ ലോകകപ്പിൽ പങ്കെടുക്കാൻ കപ്പൽ കയറിയ ഈജിപ്ഷ്യൻ സംഘത്തിന് മെഡിറ്ററേനിയൻ കടലിലെ കടുത്ത കൊടുങ്കാറ്റ് വില്ലനായി. കപ്പൽ യാത്ര മുടങ്ങിയതോടെ അന്ന് ലോകകപ്പ് എൻട്രി തന്നെ നഷ്ടമായി. തൊട്ടടുത്ത തവണ യൂറോപ്പിനും അമേരിക്കയ്ക്കും പുറമേ ആഫ്രിക്കയില്‍ നിന്ന് ലോകവേദിയിലെത്തുന്ന ചരിത്രത്തിലെ ആദ്യ ടീമായി ഈജിപ്ത് മാറി. 1990 ലും 2018ലും ലോകകപ്പ് കളിച്ചെങ്കിലും ഒരൊറ്റ ജയം പോലും സ്വന്തമാക്കാനാകാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. എന്നാൽ 92 വർഷങ്ങൾക്ക് ശേഷം ഇത്തവണ വിശ്വവേദിയിൽ അവർ പുതിയ ചരിത്രമെഴുതി. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനെതിരെ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് ജയം. നോക്കൗട്ടിൽ കരുത്തരായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടിൽ മലർത്തിയടിച്ച് ആദ്യമായി ക്വാർട്ടർ ഫൈനലിന് തൊട്ടരികിൽ. തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് അവർ കളം വിട്ടത്.
ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായൊഴികെ, കളി പരിചയത്തിന്‍റെ വലിയ പരിമിതികളുള്ള തദ്ദേശീയ ലീഗ് താരങ്ങളുമായാണ് ഈജിപ്ഷ്യൻ സംഘം ലോകകപ്പിനെത്തിയത്. എന്നിട്ടും ലോകോത്തര താരങ്ങളോട് അവർ നെഞ്ചുവിരിച്ചു പൊരുതി. 2010-ൽ ഫിഫ റാങ്കിംഗിൽ ഒൻപതാം സ്ഥാനത്ത് വരെയെത്തിയ ടീം ഇപ്പോൾ 24-ാം സ്ഥാനത്താണ്. പാരീസ് ഒളിംപിക്സിൽ നാലാം സ്ഥാനത്തെത്തിയ ടീമിന് പിന്നീടെപ്പോഴോ ചോർന്നുപോയ ആ പഴയ കളിമിടുക്കും കരുത്തും വീണ്ടെടുക്കാൻ ഈ ലോകകപ്പിലെ വീരചരിത്രം അവർക്ക് വലിയ ഊർജ്ജമാകുമെന്നുറപ്പാണ്. പരാജയപ്പെട്ടെങ്കിലും കോടിക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ ഹൃദയം കവർന്നാണ് ഈജിപ്ത് വിശ്വവേദിയിൽ നിന്നും മടങ്ങുന്നത്.
