ബേണ്‍ലിയോട് നാണംകെട്ട് യുണൈറ്റഡ്; അടിതെറ്റിയത് സ്വന്തം തട്ടകത്തില്‍
മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബേൺലിയുടെ ജയം. കളിയിലുടനീളം യുണൈറ്റഡിനായിരുന്നു ആധിപത്യമെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല.
മാഞ്ചസ്റ്റര്‍: പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ബേൺലിയാണ് യുണൈറ്റഡിനെ അട്ടിമറിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബേൺലിയുടെ ജയം. കളിയിലുടനീളം യുണൈറ്റഡിനായിരുന്നു ആധിപത്യമെങ്കിലും വലകുലുക്കാൻ കഴിഞ്ഞില്ല. 39--ാം മിനുട്ടിൽ ക്രിസ് വുഡും 56-ാം മിനുട്ടിൽ റോഡ്രിഗസുമാണ് ബേൺലിക്കായി ഗോൾ നേടിയത്. ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. പതിമൂന്നാം സ്ഥാനത്താണ് ബേൺലി.
നിരാശരാക്കാതെ ടോട്ടനവും ലെസ്റ്ററും
ഇതേസമയം നോർവിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടനം തോൽപ്പിച്ചു. ഡെലി അലിയും സോൻ ഹ്യൂംഗ് മിനുമാണ് ടോട്ടനത്തിന്റെ സ്‌കോറർമാർ. 38, 79 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ടീമു പുക്കിയാണ് നോർവിച്ചിന്റെ ഗോൾ നേടിയത്. ജയത്തോടെ ലീഗിൽ ആറാം സ്ഥാനത്താണ് ടോട്ടനം. 17 പോയിന്റ് മാത്രമുള്ള നോർവിച്ച് സിറ്റിയാണ് ലീഗിലെ അവസാന സ്ഥാനക്കാർ. ഞായറാഴ്‌ച മാഞ്ചസ്റ്റർ സിറ്റിയുമായാണ് ടോട്ടനത്തിന്റെ അടുത്ത മത്സരം.
പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി വമ്പൻ ജയം സ്വന്തമാക്കി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലെസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. ലെസ്റ്ററിനായി അയോസ് പെരസ് ഇരട്ടഗോൾ നേടി. ബാർബോസ പെരെയ്റയും ഹാർവി ബാർനസുമാണ് മറ്റ് സ്‌കോറർമാർ. മാർക്ക് നോബിളാണ് വെസ്റ്റ് ഹാമിന്റെ ഏകഗോൾ നേടിയത്. കളിയിലുടനീളം ലെസ്റ്ററിനായിരുന്നു ആധിപത്യം. ലീഗിൽ മൂന്നാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി. പതിനേഴാം സ്ഥാനത്താണ് വെസ്റ്റ് ഹാം.