EPL : മാഞ്ചസ്റ്റർ സിറ്റി തലപ്പത്ത്; ചെൽസിക്ക് ബ്രേക്കിട്ട് വെസ്റ്റ് ഹാം, നാടകീയ ജയവുമായി ലിവര്‍പൂള്‍
കളി തീരാൻ മൂന്ന് മിനിറ്റുള്ളപ്പോഴായിരുന്നു വെസ്റ്റ് ഹാമിന്‍റെ വിജയ ഗോൾ. സീസണിൽ ചെൽസിയുടെ രണ്ടാം തോൽവിയാണിത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) ചെൽസിയുടെ (Chelsea Fc) ജൈത്രയാത്രയ്ക്ക് അവസാനം. വെസ്റ്റ് ഹാം (West Ham) രണ്ടിനെതിരെ മൂന്ന് ഗോളിന് ചെൽസിയെ ഞെട്ടിച്ചു. തിയാഗോ സിൽവയും (Thiago Silva) മേസൺ മൗണ്ടുമാണ് (Mason Mount) ചെൽസിയുടെ ഗോളുകൾ നേടിയത്. ഒന്നാം പകുതിയിലായിരുന്നു രണ്ട് ഗോളും. എന്നാല്‍ ലാൻസീനി (Manuel Lanzini), ബോവെൻ (Jarrod Bowen), മസൗകു (Arthur Masuaku) എന്നിവരുടെ ഗോളുകള്‍ക്ക് വെസ്റ്റ് ഹാം ജയം സ്വന്തമാക്കി.
കളി തീരാൻ മൂന്ന് മിനിറ്റുള്ളപ്പോഴായിരുന്നു വെസ്റ്റ് ഹാമിന്‍റെ വിജയ ഗോൾ. സീസണിൽ ചെൽസിയുടെ രണ്ടാം തോൽവിയാണിത്.
ലിവര്‍പൂളിന് നാടകീയ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂള്‍ നാടകീയ ജയം സ്വന്തമാക്കി. ലിവർപൂൾ ഇഞ്ചുറിടൈമിലെ ഒറ്റ ഗോളിന് വോൾവ്സിനെ തോൽപിച്ചു. 94-ാം മിനിറ്റിൽ ഡിവോക് ഒറിഗിയാണ് ലിവർപൂളിന്‍റെ രക്ഷകനായത്. മുഹമ്മദ് സലായുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. തുടർച്ചയായ നാലാം ജയത്തോടെ ലിവർപൂൾ ലീഗിൽ രണ്ടാം സ്ഥാനത്താണ്. 15 കളിയിൽ 34 പോയിന്‍റാണ് ലിവർപൂളിനുള്ളത്. 33 പോയിന്‍റുള്ള ചെല്‍സി മൂന്നാമത് നില്‍ക്കുന്നു.
സില്‍വയ്‌ക്ക് ഡബിള്‍, സിറ്റി ഹാപ്പി
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. വാറ്റ്ഫോർഡിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. നാലാം മിനിറ്റിൽ സ്റ്റെർലിംഗിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. പിന്നീട് 31-ാം മിനിറ്റിലും 63-ാം മിനിറ്റിലും ബെർണാഡോ സിൽവ സിറ്റിക്കായി വല കുലുക്കി. കുചോയാണ് വാറ്റ്‌ഫോർഡിന്‍റെ ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ സിറ്റി ലീഗിൽ ഒന്നാമതെത്തി. 15 മത്സരങ്ങളില്‍ 35 പോയിന്‍റാണ് സിറ്റിക്കുള്ളത്.
ISL :ബെഗലൂരുവിനെ വീഴ്ത്തി മുംബൈ തലപ്പത്ത്, പെനല്‍റ്റി നഷ്ടമാക്കി ഛേത്രി