യൂറോ: ചരിത്ര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി യുവേഫ
വെംബ്ലി സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങും മുമ്പ് ഡെന്‍മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതിനെക്കുറിച്ചും യുവേഫ അന്വേഷിക്കുന്നുണ്ട്.
ലണ്ടൻ: യൂറോ കപ്പ് സെമി ഫൈനലിൽ ഡെൻമാർക്കിനെതിരായ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് ജയിച്ച് ഫൈനലിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കിയെങ്കിലും സ്വന്തം ആരാധകരുടെ അതിരുവിട്ട പെരുമാറ്റത്തിന്‍റെ പേരില്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിനെതിരെ യുവേഫ അച്ചടക്ക നടപടിക്കൊരുങ്ങുന്നു. ഇംഗ്ലണ്ട്-ഡെന്‍മാര്‍ക്ക് സെമി ഫൈനലില്‍ ഡെന്‍മാര്‍ക്ക് ഗോള്‍ കീപ്പറായ കാസ്പര്‍ ഷ്മൈക്കലിന്‍റെ മുഖത്തേക്ക് കാണികളിലാരോ പച്ച നിറത്തിലുള്ള ലേസര്‍ ലൈറ്റ് അടിച്ച സംഭവത്തിലാണ് യുവേഫ നടപടിക്കൊരുങ്ങന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരത്തിന്‍റെ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്ക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വിവാദ സംഭവം.
ഹാരി കെയ്ൻ ആദ്യമെടുത്ത സ്പോട്ട് കിക്ക് ഷ്മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടിൽ പന്ത് വലയിലാക്കി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചിരുന്നു. ഇതിന് പുറമെ വെംബ്ലി സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങും മുമ്പ് ഡെന്‍മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുപ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതിനെക്കുറിച്ചും യുവേഫ അന്വേഷിക്കുന്നുണ്ട്. എതിരാളികളുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കാണികള്‍ കൂവരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വക്താവ് പ്രതികരിച്ചു. എതിരാളികളെ ബഹുമാനിക്കാനും പിന്തുണക്കാനുമാണ് കാണികള്‍ ശ്രമിക്കേണ്ടതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.
നിശ്ചിത സമയത്തും അധിക സമയത്തും ഇംഗ്ലണ്ട് ആക്രമണങ്ങളെ ഗോൾ പോസ്റ്റിന് മുന്നിൽ വൻമതിൽ കെട്ടി പ്രതിരോധിച്ചത് കാസ്പർ ഷ്മൈക്കലായിരുന്നു. എന്നാല്‍ എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയില്‍ റഹീം സ്റ്റെർലിംഗിനെ ബോക്സില്‍സ വീഴ്ത്തിയതിന് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി പെനല്‍റ്റി വിധിച്ചതോടെ മത്സരം ഇംഗ്ലണ്ടിന് അനുകൂലമായി. കിക്കെടുത്ത ഹാരി കെയ്ന്‍ റീബൗണ്ടില്‍ ഗോള്‍ നേടുകയും ചെയ്തു.
സ്റ്റെര്‍ലിംഗിന് വീഴ്ത്തിയതിന് അനുവദിച്ച പെനൽറ്റി തെറ്റായിപ്പോയെന്ന അഭിപ്രായങ്ങളും ആരാധകർക്കിടയിൽ ഉയര്‍ന്നിരുന്നു. സ്റ്റെർലിംഗിനെ ജോക്വിം മെയ്ൽ ഫൗൾ ചെയ്തിട്ടില്ലെന്നും അബദ്ധത്തിൽ കാലു കൊണ്ടപ്പോൾ തന്നെ സ്റ്റെർലിംഗ് അഭിനയിച്ച് വീഴുകയായിരുന്നുവെന്നുമാണ് ഒരു വിഭാഗം ആരാധകർ കരുതുന്നത്.
1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്‍റെ ഫൈനലിലെത്തുന്നത്. 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഫൈനൽ ടിക്കറ്റ് ഇംഗ്ലീഷ് ആരാധകര്‍ അതിരുവിട്ട് ആഘോഷിച്ചതാണ് ഇപ്പോള്‍ പുലിവാലായത്. ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona