ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമി വിജയത്തിന് ശേഷം 'ഫോക്ക്ലാന്റ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്ന ബാനര്‍ ഉയര്‍ത്തിയ അര്‍ജന്റീനന്‍ താരങ്ങളുടെ നടപടി വിവാദമായി. സംഭവത്തില്‍ ഫിഫ അന്വേഷണം ആരംഭിച്ചപ്പോള്‍, താരങ്ങളെ പിന്തുണച്ച് അമേരിക്കയും വിമര്‍ശിച്ച് ബ്രിട്ടനും രംഗത്തെത്തി.

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അര്‍ജന്റീന താരങ്ങള്‍ നടത്തിയ വിവാദ ആഘോഷം വലിയ ചര്‍ച്ചയാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചതിന് ശേഷം അര്‍ജന്റീന താരങ്ങള്‍ 'ഫോക്ക്ലാന്റ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ്' എന്ന് എഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പ്രീ-ക്വാര്‍ട്ടറില്‍ ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയില്‍ അര്‍ജന്റീന താരങ്ങള്‍ പാട്ടുപാടിയത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഫിഫ അന്വേഷണം ആരംഭിച്ചു

വിവാദ ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫോക്ക്ലാന്റ് ദ്വീപുകള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ വലിയൊരു യുദ്ധം നടന്നിരുന്നു. 'അര്‍ജന്റീന താരങ്ങളുടെ നടപടി അങ്ങേയറ്റം അപലപനീയവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന്' ഫോക്ക്ലാന്റ് ദ്വീപ് സര്‍ക്കാര്‍ പ്രതികരിച്ചു. മാച്ച് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചു.

അമേരിക്കന്‍ നിലപാട്

അതേസമയം, വിവാദ ബാനര്‍ ഉയര്‍ത്തിയ താരങ്ങളെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. വൈറ്റ് ഹൗസ് ഫിഫ ടാസ്‌ക് ഫോഴ്‌സ് തലവന്‍ ആന്‍ഡ്രൂ ജിയൂലിയാനി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്... 'അമേരിക്കയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്താനുള്ള അവസരവും അവകാശവും അവര്‍ക്കുണ്ട്. ഞങ്ങള്‍ ഇവിടെ അമേരിക്കയില്‍ ഒന്നാം ഭേദഗതി അവകാശങ്ങളെ വിശ്വസിക്കുന്നു.' ജിയൂലിയാനി വ്യക്തമാക്കി.

ബ്രിട്ടന്റെ മറുപടി

തങ്ങളുടെ ഭാഗം ശക്തമായി വ്യക്തമാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു.. 'ലോകകപ്പ് ഒരുപക്ഷേ നമ്മുടേതായിരിക്കില്ല, എന്നാല്‍ ഫോക്ക്ലാന്റ് ദ്വീപുകള്‍ തീര്‍ച്ചയായും നമ്മുടേതാണ്.' 1982ല്‍ ഫോക്ക്ലാന്റ് ദ്വീപിനെച്ചൊല്ലി 10 ആഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ അര്‍ജന്റീന അധിനിവേശം നടത്തിയിരുന്നെങ്കിലും, ഒടുവില്‍ കീഴടങ്ങുകയും ദ്വീപിന്റെ നിയന്ത്രണം ബ്രിട്ടന് തിരികെ നല്‍കുകയും ചെയ്തിരുന്നു.

YouTube video player