അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികൾ നിറഞ്ഞൊഴുകിയ ഗാലറിയിൽ ലാലേട്ടന്‍റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകർക്ക് ഇരട്ടി മധുരമായി.
ഡാളസ്: ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരുന്ന സ്പെയിൻ-ഫ്രാൻസ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഡാളസ് സ്റ്റേഡിയത്തിൽ സർപ്രൈസ് ഗസ്റ്റായി മലയാളത്തിന്‍റെ മോഹൻലാൽ. ഫ്രഞ്ച് പടയുടെ മുനയൊടിച്ച് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്ത ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ലാലേട്ടൻ ഗാലറിയിലെത്തിയത്.
അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികൾ നിറഞ്ഞൊഴുകിയ ഗാലറിയിൽ ലാലേട്ടന്‍റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകർക്ക് ഇരട്ടി മധുരമായി. സ്പെയിനിന്‍റെ യുവവീര്യവും ഫ്രാൻസിന്‍റെ വമ്പൻ അറ്റാക്കിങ്ങും നേർക്കുനേർ വന്ന മത്സരത്തിന്‍റെ ഓരോ നിമിഷവും ലാലേട്ടൻ ആസ്വദിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു.
ഇതാദ്യമായല്ല മോഹൻലാൽ ഈ ലോകകപ്പ് വേദികളിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കൻസാസ് സിറ്റിയിൽ നടന്ന അർജന്‍റീന-സ്വിറ്റ്സർലാൻഡ് ക്വാർട്ടർ ഫൈനൽ പോരാട്ടം കാണാനും മോഹൻലാൽ ഗാലറിയിലെത്തിയിരുന്നു. അർജന്‍റീനയുടെ എവേ ജേഴ്സി ധരിച്ച്, കൊമ്പൻ മീശയും കറുത്ത കണ്ണടയുമായി സ്റ്റേഡിയത്തിൽ ഇരിക്കുന്ന മോഹൻലാലിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു. മെസിയും കൂട്ടരും വാം-അപ്പ് ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ലാലേട്ടന്‍റെ വീഡിയോകൾ ആരാധകർ ഏറ്റെടുത്തിരുന്നു.
ക്വാർട്ടർ ഫൈനലിൽ മെസിയുടെ അർജന്‍റീനൻ മാജിക് നേരിട്ട് കണ്ടതിന് പിന്നാലെയാണ്, ഇപ്പോൾ സ്പെയിനിന്‍റെ തന്ത്രപരമായ സെമി ഫൈനൽ വിജയത്തിനും സാക്ഷിയാകാൻ ലാലേട്ടൻ ഡാളസിലെത്തിയത്. സിനിമ തിരക്കുകൾക്കിടയിലും ലോകകപ്പിന്‍റെ ആവേശം ഒട്ടും ചോരാതെ ഗാലറികളിൽ നിന്ന് ഗാലറികളിലേക്ക് ലാലേട്ടൻ നടത്തുന്ന ഈ ഫുട്ബോൾ യാത്ര സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
