ആ ചിത്രം തികച്ചും അവിശ്വസനീയമാണെന്ന് മെസി പറഞ്ഞു. അവൻ വെറുമൊരു കുഞ്ഞായിരുന്നപ്പോഴാണ് ഞാൻ ആ ചിത്രമെടുത്തത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്നു എന്നത് അസാധാരണമായ കാര്യമാണ്.
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്‍റീനയും നേർക്കുനേർ വരാനിരിക്കെ, സ്പാനിഷ് യുവതാരം ലാമിൻ യമാലിനൊപ്പമുള്ള തന്‍റെ വൈറൽ ചിത്രത്തെക്കുറിച്ച് ഒടുവിൽ പ്രതികരിച്ച് അർജന്‍റീന നായകന്‍ ലയണൽ മെസി. കുഞ്ഞായിരുന്ന യമാലിനെ മെസി കുളിപ്പിക്കുന്ന 2007-ലെ ആ ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരുന്നു. ന്യൂയോർക്കിൽ നടന്ന ഫിഫയുടെ ഫനാറ്റിക്‌സ് ഫെസ്റ്റിൽ സംസാരിക്കുമ്പോഴാണ് മെസി ആ ചിത്രത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്.
ആ ചിത്രം തികച്ചും അവിശ്വസനീയമാണെന്ന് മെസി പറഞ്ഞു. അവൻ വെറുമൊരു കുഞ്ഞായിരുന്നപ്പോഴാണ് ഞാൻ ആ ചിത്രമെടുത്തത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും ഒരേ ലോകകപ്പ് ഫൈനലിൽ കളിക്കാൻ പോകുന്നു എന്നത് അസാധാരണമായ കാര്യമാണ്. യമാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അവൻ ഒരു അസാധ്യ കളിക്കാരനാണ്, ആഗോള താരം. അവന്റെ വിജയം ബാഴ്‌സലോണയുടെ വിജയമായതുകൊണ്ട് തന്നെ അവന് ഞാൻ എല്ലാ ആശംസകളും നേരുന്നു. യമാലിന് 19 വയസ് മാത്രമാണ് പ്രായം, വലിയൊരു കരിയർ അവന് മുന്നിലുണ്ട്. യമാലിന് എല്ലാ നന്മകളും നേരുന്നു, പക്ഷേ ഫൈനലിൽ അവന്‍റെ മികച്ച കളി പുറത്തെടുക്കാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും. ഇത്തവണ അവൻ ചാമ്പ്യനാകില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ മറന്ന് പോരാടും, സ്പെയിൻ മികച്ചൊരു ടീമാണ്, യമാല്‍ മാത്രമല്ല അർക്കുള്ളതെന്നും മെസി വ്യക്തമാക്കി.
2007-ൽ യുണിസെഫും സ്പാനിഷ് മാധ്യമമായ സ്‌പോർട്ടും ചേർന്ന് നടത്തിയ ചാരിറ്റി കലണ്ടറിന് വേണ്ടിയാണ് ബാഴ്‌സലോണയുടെ സ്റ്റേഡിയത്തിൽ വെച്ച് ആ ചിത്രമെടുത്തത്. 18 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരേ ലോകകപ്പ് ഫൈനലിൽ നേർക്കുനേർ വരുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ ട്വിസ്റ്റ്.
ആ ചിത്രം ആദ്യമായി കണ്ടപ്പോൾ മിക്ക ആളുകൾക്കുമുണ്ടായ അതേ അമ്പരപ്പായിരുന്നു സ്പാനിഷ് താരം മിക്കേൽ മെറിനോയ്ക്കുമുണ്ടായത്. ഞാൻ ഇത് ആദ്യമായി കണ്ടപ്പോൾ ഇതൊരു എഐ നിർമ്മിത ചിത്രമാണെന്നും യഥാർത്ഥമല്ലെന്നുമാണ് കരുതിയത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാർ ഒരുമിച്ച് ഇങ്ങനെയൊരു ചിത്രത്തിൽ വരിക എന്നത് അവിശ്വസനീയമാണെന്ന് സ്പെയിനിനായി പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പകരക്കാരനായി ഇറങ്ങി വിജയഗോളടിച്ച മെറിനോ പറഞ്ഞു. ഇരുതാരങ്ങളുടെയും ക്ലബ്ബായ ബാഴ്‌സലോണയുടെ ആരാധകരും ഇപ്പോൾ വലിയൊരു പ്രതിസന്ധിയിലാണ്. മെസിയോടും യമാലിനോടും ഒരേപോലെ സ്നേഹമുള്ളതിനാൽ ആര് ജയിക്കണമെന്ന കാര്യത്തിൽ തങ്ങളുടെ ഹൃദയം പകുക്കപ്പെട്ടിരിക്കുകയാണെന്നാണ് ബാഴ്‌സ ആരാധകർ പറയുന്നത്. ജൂലൈ 19 ഞായറാഴ്ച ന്യൂജേഴ്‌സിയിൽ നടക്കുന്ന മെസ്സി-യമാൽ സ്വപ്ന പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കായിക ലോകം.
