സ്പാനിഷ് സ്വപ്നങ്ങൾക്ക് മേൽ പറന്നിറങ്ങി ബെൻസേമയും എംബാപ്പയും; യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്
അറുപത്തിയാറാം മിനിട്ടിൽ കരിം ബെൻസേമ ഫ്രാൻസിനായി വല കുലുക്കി. എൺപതാം മിനിട്ടിൽ കിലിയൻ എംബാപ്പെ സ്പാനിഷ് വലകുലുക്കിയതോടെ ഫ്രഞ്ച് പടയോട്ടം പൂർത്തിയായി
മിലാൻ: ലോക ഫുട്ബോൾ ചാംപ്യൻമാരായ ഫ്രാൻ യുവേഫ നേഷൻസ് ലീഗ് കിരീടവും സ്വന്തമാക്കി. പൊരുതിക്കളിച്ച സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസിൻ്റെ കിരീടധാരണം. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക് ആവേശ വിജയം സമ്മാനിച്ചത് കിലിയൻ എംബാപ്പെയും കരിം ബെൻസേമയുമാണ്.
രണ്ടാം പകുതിയിലാണ് കലാശപ്പോരാട്ടത്തിലെ മൂന്നു ഗോളുകളും പിറന്നത്. 64–ാം മിനിറ്റിൽ ഒയാർസബാൾ നേടിയ ഗോളിലൂടെ സ്പെയിനാണ് മുന്നിലെത്തിയത്. എന്നാൽ ആഘോഷത്തിന് രണ്ട് മിനിട്ടിൻ്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. അറുപത്തിയാറാം മിനിട്ടിൽ കരിം ബെൻസേമ ഫ്രാൻസിനായി വല കുലുക്കി. എൺപതാം മിനിട്ടിൽ കിലിയൻ എംബാപ്പെ സ്പാനിഷ് വലകുലുക്കിയതോടെ ഫ്രഞ്ച് പടയോട്ടം പൂർത്തിയായി.
നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ ബൽജിയത്തെ തോൽപ്പിച്ച് ഇറ്റലി മൂന്നാം സ്ഥാനം നേടിയിരുന്നു. ആദ്യ യുവേഫ നേഷൻസ് ലീഗിൽ 2019ൽ പോർച്ചുഗലായിരുന്നു വിജയികൾ.