റയൽ മാഡ്രിഡിന്‍റെ എംബാപ്പേയും ബാഴ്സലോണയുടെ യമാലും തമ്മിലുള്ള വിഖ്യാതമായ 'എൽ ക്ലാസിക്കോ' വൈരം ദേശീയ ജേഴ്സിയിലേക്ക് മാറുമ്പോൾ ഡാലസിലെ സെമി ഫൈനലിൽ പോരാട്ടച്ചൂട്.
ഡാലസ്: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസും സ്പെയിനും മുഖാമുഖം ഇറങ്ങുമ്പോൾ കാൽപന്ത് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപോരാട്ടത്തിനാണ്. ഫ്രാൻസിന്‍റെ അനിഷേധ്യ ശക്തി കിലിയൻ എംബാപ്പേയും സ്പെയിനിന്‍റെ അത്ഭുത ബാലൻ ലമീൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടം കൂടിയാണിത്. ഒരേ കാലം, ഒരേ കളി, ഒരേ ദൗത്യം; ലോകകിരീടമെന്ന ഒരേ സ്വപ്നത്തിന്റെ ഇരുപുറങ്ങളിലാണ് ഈ രണ്ട് സൂപ്പർ താരങ്ങളുമിപ്പോൾ.
റയൽ മാഡ്രിഡിന്‍റെ എംബാപ്പേയും ബാഴ്സലോണയുടെ യമാലും തമ്മിലുള്ള വിഖ്യാതമായ 'എൽ ക്ലാസിക്കോ' വൈരം ദേശീയ ജേഴ്സിയിലേക്ക് മാറുമ്പോൾ ഡാലസിലെ സെമി ഫൈനലിൽ പോരാട്ടച്ചൂട്. വന്മരങ്ങൾക്കുപോലും തടയാനാവാത്ത കൊടുങ്കാറ്റാണ് കിലിയൻ എംബാപ്പേ. കരുത്തും അസാധ്യ വേഗതയും ക്ലിനിക്കൽ ഫിനിഷിംഗും സമാസമം ചേരുന്ന ഫ്രഞ്ച് പടക്കുതിര. എംബാപ്പേയുടെ കാലിൽ പന്ത് കിട്ടിയാൽ എതിർ കോട്ടകൾ തകരുമെന്ന കാര്യത്തിൽ സംശയമില്ല. ടൂർണമെന്‍റിലെ വെറും ആറ് കളികളിൽ നിന്ന് നേടിയ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഈ ഫ്രഞ്ച് അക്രമണകാരിയുടെ കില്ലർ ഫോമിന് തെളിവാണ്.
മറുഭാഗത്ത്, ഓരോ പുൽക്കൊടിയെയും തഴുകിയുണർത്തുന്ന മന്ദമാരുതനെപ്പോലെയാണ് ലമീൻ യമാൽ. കാറ്റിലുലയുന്ന തീനാളംപോലെ ഡിഫൻഡർമാരെ വെട്ടിച്ച് ഒഴുകിയെത്തുന്ന സ്പാനിഷ് വസന്തം. കളിക്കളത്തിലെ 'വരാൽ മീൻ' എന്ന് വിശേഷിപ്പിക്കാവുന്ന വേഗതയുള്ള താരം. എതിരാളികളുടെ കാൽക്കെണികൾക്കൊന്നും തടയാനാവാത്ത ഒരു ഇടങ്കാൽ വിസ്മയമാണ് ഈ ബാഴ്സ താരം. ശൂന്യതയിൽ നിന്ന് പോലും യമാൽ ഗോളിലേക്ക് പന്തുനീട്ടുമ്പോൾ സ്പെയിനിന്‍റെ കിരീട സ്വപ്നങ്ങൾക്ക് സ്വർണത്തിളക്കമേറുന്നു.
അന്താരാഷ്ട്ര വേദിയിൽ ഇതിനുമുമ്പ് യമാലും എംബാപ്പേയും മുഖാമുഖം വന്നത് രണ്ടുതവണയാണ്. രണ്ടിലും ജയം യമാലിനൊപ്പം ഫ്രാൻസിനെ വിറപ്പിച്ച സ്പാനിഷ് പടയ്ക്കായിരുന്നു. ക്ലബ് തലത്തിലും നേർക്കുനേർ ജയക്കണക്കിൽ മുന്നിൽ യമാൽ തന്നെയാണ്. ഇരുവരും നേർക്കുനേർ വന്ന എട്ട് കളികളിൽ ആറിലും യമാലിന്‍റെ ടീമായ ബാഴ്സലോണയാണ് ജയിച്ചുകയറിയത്. കണക്കുകൾ യമാലിന് അനുകൂലമാണെങ്കിലും, ഒറ്റയ്ക്ക് കളി തിരിക്കാൻ കെൽപ്പുള്ള എംബാപ്പേയെയും ഫ്രഞ്ച് പടയെയും തളയ്ക്കുക സ്പെയിന് എളുപ്പമാകില്ല. ഡാലസിലെ പുൽമൈതാനത്ത് ഈ രണ്ട് യുഗപുരുഷന്മാരിൽ ആര് വാഴും ആര് വീഴുമെന്നറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം.
