മത്സരം പരാജയപ്പെട്ടെന്ന് മാത്രമല്ല, ബ്ലാസ്റ്റേഴ്‌സ് താരം രാഹുല്‍ കെ പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിറം മങ്ങിയ തുടക്കമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്. ആദ്യ മത്സരത്തില്‍ തന്നെ ടീം പരാജയപ്പെടുകയും ചെയ്തു. പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുന്നത്. അതും ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍. ഇഞ്ചുറി സമയത്തെ ഗോളിലാണ് പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത്. ലൂക്ക് മാജ്സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിന്റെ ഗോളുകള്‍ നേടുന്നത്. ജിസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍ നേടിയത്.

മത്സരം പരാജയപ്പെട്ടെന്ന് മാത്രമല്ല, ബ്ലാസ്റ്റേഴ്‌സ് താരം രാഹുല്‍ കെ പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. എതിര്‍ താരം ലൂക്ക് മാജ്സെനെ അനാവശ്യമായി അപകടകരമായ രീതിയില്‍ ഫൗള്‍ ചെയ്തതിനാണ് സോഷ്യല്‍ മീഡിയ രാഹുലിനെ പൊരിക്കുന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേല്‍ക്കാന്‍ സാധ്യതയുള്ള ഫൗളാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. തലയ്ക്ക് ഇടിയേറ്റ മാജ്‌സെന്‍ നിലത്ത് വീഴുകയും ചെയ്തു. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, മത്സരഫലത്തില്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കല്‍ സ്റ്റാറേ നിരാശ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ... ''ആദ്യ മത്സരത്തിലെ തോല്‍വി ഒട്ടും പ്രതീക്ഷിച്ചതല്ല. തോല്‍വി നേരിട്ടതില്‍ കടുത്ത നിരാശയുണ്ട്. വീഴ്ചയില്‍ നിന്ന് പാഠം പഠിക്കും. രണ്ടാംപകുതിയില്‍ ടീം നന്നായി കളിച്ചു. മറുപടി ഗോള്‍ നേടിയപ്പോള്‍ സമനിലയെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. നായകന്‍ അഡ്രിയന്‍ ലൂണയ്ക്ക് പരിക്കില്ലെന്നും അടുത്ത മത്സരത്തില്‍ ടീമില്‍ പ്രതീക്ഷിക്കാം.'' സ്റ്റാറെ പറഞ്ഞു.

മനം നിറച്ച് സഞ്ജു മടങ്ങി! ഏകദിന ശൈലിയില്‍ ബാറ്റിംഗ്, പിറന്നത് മൂന്ന് വീതം സിക്‌സും ഫോറും- വീഡിയോ കാണാം

വിരസമായ ആദ്യപാതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 86-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മാജ്സന്‍ പഞ്ചാബിനെ മുന്നിലെത്തിത്തു. ലിയോണ്‍ അഗസ്റ്റിനെ വീഴ്ത്തിയനതിനാണ് പഞ്ചാബിന് പെനാല്‍റ്റി ലഭിക്കുന്നത്. മത്സരം പഞ്ചാബ് സ്വന്തമാക്കുമെന്ന് കരുതിയിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോള്‍ നേടുന്നത്. ഇഞ്ചുറി സമയത്തായിരുന്നു സമനില. പ്രിതം കോട്ടാല്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ ക്രോസ് ഒരു മനോഹര ഹെഡറിലൂടെ ആണ് ജീസസ് വലയില്‍ എത്തിച്ചത്. ബാക്കിയുള്ള സമയം വിട്ടുകൊടുക്കാന്‍ പഞ്ചാബും തയ്യാറായില്ല. എന്നാല്‍ 95ആം മിനുട്ടില്‍ ഫിലിപ്പിലൂടെ പഞ്ചാബിന്റെ വിജയഗോള്‍.