- Home
- Entertainment
- News (Entertainment)
- ഇത്തവണ കളറായി! ഇനി അടുത്ത കൊല്ലം കാണാം; കൊടിയിറങ്ങി ഐഎഫ്എഫ്കെ 2024
ഇത്തവണ കളറായി! ഇനി അടുത്ത കൊല്ലം കാണാം; കൊടിയിറങ്ങി ഐഎഫ്എഫ്കെ 2024
എട്ട് ദിവസം നീണ്ടുനിന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീണു. ഡിസംബർ 13ന് തുടക്കമിട്ട ഐഎഫ്എഫ്കെ, മികച്ച സിനിമകളും സംവിധായകരും സമ്മാനിച്ചു സമാപിച്ചു. സിനിമാപ്രേമികളുടെ മനസ്സിൽ ഇനി ഒരേയൊരു പ്രതീക്ഷ – അടുത്ത വർഷവും വീണ്ടും കാണാം.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപന ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടകനായി. സംവിധായിക പായൽ കപാഡിയയ്ക്കുള്ള ‘സ്പിരിറ്റ് ഓഫ് സിനിമ അവാർഡ്’ മുഖ്യമന്ത്രി സമ്മാനിച്ചു. ശേഷം സിനിമാ പുരസ്കാരങ്ങൾ കൈമാറിയ ശേഷമായിരുന്നു അദ്ദേഹം വേദി വിട്ടത്.
ചകോരം, രജത ചകോരം, കെ.ആർ.മോഹനൻ എൻഡോവ്മെന്റ്, ഫിപ്രസി, നെറ്റ്പാക്ക് പുരസ്‌കാരങ്ങൾ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്തിരുന്നു.
ഈ വർഷത്തെ മേളയിൽ ഏറ്റവും കൂടുതൽ പേർക്ക് ഇഷ്ട്ടപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ മലയാള സിനിമ ഫെമിനിച്ചി ഫാത്തിമയായിരുന്നു സമാപന ചടങ്ങിലും താരമായത്. പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.
അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി.
'ഈസ്റ്റ് ഓഫ് നൂൺ', 'മാലു', 'റിഥം ഓഫ് ധമ്മാം', 'ദ ഹൈപ്പർബോറിയൻസ്', 'ദ അദർസൈഡ്', തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ 'ഫെമിനിച്ചി ഫാത്തിമ' പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് ഏറ്റുവാങ്ങി.
റിയോ ഡി ജനീറോ തെരുവിലെ മൂന്ന് തലമുറകളുടെ അരക്ഷിത ജീവിതത്തിൻ്റെ കഥ പറഞ്ഞ മാലുവിനാണ് സുവർണ്ണചകോരം ലഭിച്ചത്. പെഡ്രോ ഫ്രയറി സംവിധാനം ചെയ്ത സിനിമക്ക് 20 ലക്ഷം രൂപയും സുവർണ്ണ ചകോരവും ലഭിക്കും.
മികച്ച സംവിധായകനുള്ള രജതചകോരം ഫർഹദ് ഹഷ്മിക്ക് ലഭിച്ചു. മീ മറിയം, ദി ചിൽഡ്രൻ ആൻറ് 26 അദേഴ്സ് എന്ന ഇറാനിയൻ ചിത്രത്തിനാണ് അവാർഡ്.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ക്രിസ്റ്റബൽ ലിയോണും ജോക്വിൻ കൊസിനായ്ക്കും ലഭിച്ചു. നിറഞ്ഞ കയ്യടികളോടെ ആയിരുന്നു കാണികള്‍ ഈ പുരസ്കാര നേരത്തെ സ്വീകരിച്ചത്.
മികച്ച നവാഗത സംവിധായകക്കുള്ള എഫ്എഫ്എസ്ഐ കെആർ മോഹനൻ പുരസ്ക്കാരം ഇന്ദുലക്ഷ്മിക്ക് ലഭിച്ചു- ചിത്രം അപ്പുറം.
മലയാളത്തിലെ മികച്ച നവാഗത ചിത്രം വിക്ടോറിയ ആണ്- സംവിധാനം ശിവരജ്ഞിനി. അനഘ രവിക്കും ചിന്മയ സിദ്ധിഖിക്കും മികച്ച പ്രകടനത്തിനുള്ള ജൂറി പരാമർശം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസും ഓൺലൈനും മേളയിൽ തിളങ്ങി. വിഷ്വൽ മീഡിയ, ഓൺലൈൻ വിഭാഗങ്ങളിലുള്ള സമഗ്ര മാധ്യമ കവറേജിനുളള പുരസ്കാരങ്ങളാണ് ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.
ഡിസംബർ 13നാണ് ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞത്. മേളയുടെ സമഗ്ര വിവരങ്ങൾ ഉൾക്കൊള്ളിച്ച് 'സിനിമാക്കാലം' എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പ്രത്യേക മൈക്രോ- വെബ്‍സൈറ്റ് പുറത്തിറക്കിയിരുന്നു.