ഇതാ മുരളിയുടെ മികച്ച കഥാപാത്രങ്ങള്‍
മലയാളത്തിന്റെ അഭിനയത്തിന്റെ രസതന്ത്രമായിരുന്നു മുരളി. മുരളി എഴുതിയ പുസ്‍തകത്തിന്റെ പേരുപോലെ തന്നെ അരങ്ങിലെയും വെള്ളിത്തിരയിലെയും അദ്ദേഹത്തിന്റെ ജീവിതവും. എന്നും മുരളിയുടെ സിനിമകള്‍ പ്രേക്ഷകര്‍ സ്വന്തമെന്ന പോലെ സൂക്ഷിക്കുന്നതാണ്. അഭിനയത്തിന്റെ കരുത്തായിരുന്നു ഓരോ കഥാപാത്രങ്ങളിലൂടെയും മുരളി പ്രകാശിപ്പിച്ചത്. മുരളിയുടെ ഓര്‍മദിവസമാണ് ഇന്ന്. 2009 ഓഗസ്റ്റ് ആറിന് വിടവാങ്ങിയ മുരളി മലയാളിക്കായി സമ്മാനിച്ച കരുത്തുറ്റ ചില കഥാപാത്രങ്ങള്‍ ഇതാ.
മുരളിയുടെ പേരില്‍ വിശേഷണമായി ഭരത് ചേര്‍ത്ത ചിത്രമായിരുന്നു നെയ്‍ത്തുകാരൻ. ഇ എം എസ്സിനെ ആരാധിക്കുന്ന അപ്പമേസ്റ്റ്രി എന്ന വൃദ്ധനായി എത്തിയ മുരളിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. പ്രിയനന്ദൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.
ശങ്കരനുണ്ണി എന്ന വയലിനിസ്റ്റായിരുന്നു താലോലത്തില്‍ മുരളി. മകള്‍ നഷ്‍ടപ്പെട്ട അച്ഛന്റെ വേഷത്തില്‍ മുരളി പകര്‍ന്നാടിയപ്പോള്‍ വീണ്ടും മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചു. ജയരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.
അച്ചനെ കൊന്ന കേസിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം ജയിൽ മോചിതനായ കുറ്റവാളിയാണ് ആധാരത്തില്‍ മുരളി. ബപ്പുട്ടി എന്ന കഥാപാത്രം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് മുരളിക്ക് ലഭിച്ചു.
മുരളിക്ക് വീണ്ടും സംസ്ഥാന പുരസ്‍കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു കാണാക്കിനാവ് എന്ന സിനിമയിലെ ദാസൻ. സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്.
മമ്മൂട്ടിയായിരുന്നു അമരത്തിലെ നായകൻ അച്ചൂട്ടി. അച്ചൂട്ടിയുടെ വിങ്ങലുകള്‍ മമ്മൂട്ടി പ്രേക്ഷകരിലേക്ക് പകര്‍ന്നപ്പോള്‍ ഒപ്പം കരുത്തുറ്റ കൊച്ചുരാമൻ എന്ന കഥാപാത്രമായി മുരളിയുമുണ്ടായിരുന്നു. ഭരതൻ സംവിധാനം ചെയ്‍ത ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് മുരളിക്ക് ലഭിച്ചു.
നാട്ടുപുരാവൃത്തത്തിന്റെ നാടകഭാഷ്യവും വെള്ളിത്തിരയിലേക്ക് എത്തിച്ച പുലിജന്മത്തില്‍ നായകനായത് മുരളിയാണ്. പ്രകാശനായും കാരി ഗുരുക്കളായും മുരളി അരങ്ങുതകര്‍ത്തപ്പോള്‍ അത് മലയാളത്തിലെ തന്നെ വേറിട്ട കരുത്തുറ്റ കഥാപാത്രമായി. പ്രിയനന്ദൻ സംവിധാനം ചെയ്‍ത ചിത്രത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. എത്രയോ കഥാപാത്രങ്ങള്‍ മുരളിയായി വെള്ളിത്തിരയില്‍ കരുത്തോടെ നിന്നുണ്ട്. ഇപ്പോഴും അവര്‍ പ്രേക്ഷകരുടെ മനസില്‍ തെളിവോടെയുണ്ട്. വില്ലനായും നായകനായും ഒക്കെ. ചെറിയ തമാശകള്‍ പറഞ്ഞും.