'ആത്മഹത്യ ചെയ്‍തേക്കുമെന്ന് തോന്നി', എങ്ങനെയാണ് അതിനെ അതിജീവിച്ചതെന്നും തുറന്നുപറഞ്ഞ് നടി സനുഷ
കുട്ടിത്താരമായും നായികയായും വിസ്‍മയിപ്പിച്ച നടിയാണ് സനുഷ. കൊവിഡ് കാലത്ത് താൻ വിഷാദ രോഗത്തെ അതീജീവിച്ച അനുഭവം തുറന്നുപറയുകയാണ് ഇപ്പോള്‍ സനുഷ. വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ തന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു അതെന്ന് സനൂഷ പറയുന്നു. ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്‍തയും ഒക്കെ ആരോട് പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. ഒന്നിനൊടും താല്‍പര്യം തോന്നാത്ത അവസ്ഥയുണ്ടായിരുന്നു. പക്ഷേ അങ്ങനെയുള്ള അനുഭവങ്ങളിലൂടെ താൻ വളരുകയായിരുന്നുവെന്നും സനുഷ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നു.
കൊവിഡിന്റെ തുടക്കസമയം എല്ലാം കൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴില്‍പരമായും ഒക്ക എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്‍ദതയും ഒക്കെ ആരോട് പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ അത്തരം അനുഭവങ്ങളിലൂടെ ഞാൻ വളരുകയായിരുന്നു. ഡിപ്രഷൻ, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരാടും സംസാരിക്കാൻ തോന്നിയിരുന്നില്ല. പത്യേകിച്ച് ഒന്നിനോടും താല്‍പര്യം തോന്നാത്ത അവസ്ഥ. ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്‍തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ആത്മഹത്യ ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിയിരുന്നു.
അങ്ങനെയുള്ള അവസ്ഥയില്‍ നിന്ന് ഓടിരക്ഷപ്പെടുക എന്ന ഓപ്ഷൻ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച് ഞാൻ കാറുമായി വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്.
എന്റെ അവസ്ഥ വീട്ടില്‍ പറയാൻ പേടിയായിരുന്നു. സൈക്കോളജിസ്റ്റിനയോ സൈക്കാര്‍ട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് പലരും വിചാരിക്കുന്നത്. അത്തരം ആശങ്കകള്‍ ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ ആരോടും പറയാതെ ഞാനൊരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി.
ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്‍നങ്ങളൊന്നുമില്ല. ഞങ്ങളിലേല് കൂടെ എന്നൊക്കെ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. പക്ഷേ ചില ഘട്ടങ്ങളില്‍ അതൊന്നും നമുക്ക് ആരോടും പറയാൻ കഴിയില്ല.
ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്ടറുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അവനാണ്. ഞാൻ പോയാല്‍ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്.
പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്‍തു. യോഗ, ഡാൻസ് എല്ലാം ചെയ്യാൻ തുടങ്ങി. യാത്രകള്‍ ചെയ്‍തു. കൊവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ അന്തരീക്ഷങ്ങളില്‍ സമയം ചെലവഴിച്ചു. അതില്‍ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഞാൻ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ നിനക്ക് എങ്ങനെ ഉണ്ട് ഒകെ ആണോ എന്നൊന്നും ആരും ചോദിച്ചിടില്ല.
സുശാന്തിന്റെ മരണവാര്‍ത്തയൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാൻ തന്നെയാണ് എന്ന് സങ്കല്‍പിച്ചിട്ടുണ്ട്.
ഇപോള്‍ മെഡിക്കേഷൻസ് എല്ലാം നിര്‍ത്തി. മൂന്ന് മാസത്തോളം വളരെ അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ജീവിതത്തെ വീണ്ടും സ്‍നേഹിക്കാൻ തുടങങി. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്. വിട്ടുകൊടുക്കാതിരുന്നത്.
എല്ലാവരോടും പറയാനുള്ളത്, സഹായം തേടുന്നതിൽ മടി കാണിക്കാതിരിക്കുക. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുപാട് പേരുണ്ട്. ചിലപ്പോൾ നമുക്ക് പ്രിയപ്പെട്ടവരോട് പറയാൻ പറ്റാത്ത കാര്യങ്ങൾ അപരിചിതനായ ഒരു ഡോക്റോട് നമുക്ക് പറയാൻ സാധിച്ചേക്കാം. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കുകളായി പറയുന്നതല്ല.