എന്നും വയലിൻ വായിച്ചുകൊണ്ടേയിരിക്കുന്ന ബാലഭാസ്‍കര്‍
മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു ബാലഭാസ്‍കര്‍. വയലിനിലൂടെ സംഗീതാസ്വാദകരുടെ പ്രിയം സ്വന്തമാക്കിയ ബാലഭാസ്‍കര്‍ ഒരു വാഹനാപകടത്തില്‍ അകാലത്തില്‍ വിടപറയുകയായിരുന്നു. ബാലഭാസ്‍കറിന്റെ വിയോഗവാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനാപകടം ഉണ്ടായത്. മരണത്തെ കുറിച്ച് അന്വേഷണവും നടന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ബാലഭാസ്‍കര്‍ എന്നും ആരാധകരുടെ സംഗീത ഓര്‍മ്മകളില്‍ മായാതെയുണ്ട്. പുഞ്ചിരിയോടെ നില്‍ക്കുന്ന ബാലഭാസ്‍കറിന്റെ രൂപം മായാതെ മനസിലുണ്ടാകും. ഇന്ന് ബാലഭാസ്‍കറിന്റെ ജന്മദിനമാണ്. കണ്ണീരോര്‍മ്മയോടെയാണെങ്കിലും എല്ലാവരുടെയും മനസില്‍ വയലിൻ വായിച്ചുകൊണ്ടേയിരിക്കുന്ന ബാലഭാസ്‍കറുടെ ജന്മദിനത്തില്‍ ആരാധകര്‍ ആശംസകള്‍ പങ്കുവെച്ചിരിക്കുകയാണ്.
ബാലഭാസ്‍കര്‍ 1978 ജൂലൈ 10 ന് ആണ് ജനിക്കുന്നത്. കുട്ടിക്കാലം മുതലേ കളിപ്പാട്ടം പോലെ ബാലഭാസ്‍കര്‍ക്കൊപ്പം വയലിനും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞിരുന്നത്.
ബാലഭാസ്‍കറിന്റെ അമ്മയുടെ അച്ഛൻ ഭാസ്‌കരപ്പണിക്കര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. പാരമ്പര്യത്തിലെ സംഗീതം കൈമാറുന്നതുപോലെ മുത്തച്ഛന്റെ പേരും ചേര്‍ത്തായിരുന്നു ബാലഭാസ്‍കര്‍ എന്ന് പേരിട്ടത്. അമ്മാവനും പ്രശസ്‍ത വയലിനിസ്റ്റുമായ ബി ശശികുമാര്‍ ആദ്യ ഗുരുവായി. മൂന്നാം വയസു മുതല്‍ വയലിൻ പഠനം. കൗമാരകാലത്തു തന്നെ പ്രശസ്‍തിയിലേക്ക് ഉയര്‍ന്ന ബാലഭാസ്‍കറിന് പക്ഷേ പരീക്ഷണങ്ങളോടായിരുന്നു ഇഷ്‍ടക്കൂടുതല്‍. അതുകൊണ്ടായിരിക്കാം സിനിമ അങ്ങനെ ഭ്രമിപ്പിക്കാതിരുന്നതും. (ഫോട്ടോയില്‍ ഭാസ്‍കര പണിക്കറും ശശികുമാറും)
പതിനേഴാം വയസ്സില്‍ തന്നെ സിനിമ ബാലഭാസ്‍കറിലേക്ക് എത്തിയിരുന്നു. പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്‌ക്കായിട്ട് സംഗീതം ഒരുക്കി. പിന്നീട് കണ്ണാടിക്കടവത്ത് എന്ന സിനിമയ്‍ക്കും സംഗീതസംവിധാനം നിര്‍വഹിച്ചു. (മകള്‍ തേജസ്വിനിക്കൊപ്പം ബാലഭാസ്‍കര്‍)
സിനിമയില്‍ തുടരെ കിട്ടിയ അവസരങ്ങള്‍ സ്വീകരിക്കാതെ വേദിയില്‍ വിസ്‍മയം സൃഷ്‍ടിക്കാനായിരുന്നു ബാലഭ്സ്‍കറിന്റെ ശ്രമം. പത്തു വര്‍ഷത്തിനു ശേഷമാണ് പിന്നീട് സിനിമയുടെ പിന്നണിഗാനത്തിനായി ഈണം നല്‍കാൻ ബാലഭാസ്‍കര്‍ തയ്യാറായത്. രാജീവ്നാഥിന്റെ മോക്ഷം എന്ന സിനിമയ്ക്കായിരുന്നു ഈണം നല്‍കിയത്. രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴിയിൽ പശ്ചാത്തല സംഗീതം ഒരുക്കിയ ബാലഭാസ്‍കര്‍ സിനിമയില്‍ അഭിനയിക്കുകയും ചെയ്‍തു. കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ ബാലഭാസ്‍കര്‍ മ്യൂസിക് ബാൻഡ് തുടങ്ങിയിരുന്നു. കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍എന്നതിനെ ചുരുക്കി കണ്‍ഫ്യൂഷന്‍ എന്നായിരുന്നു മ്യൂസിക് ബാൻഡിന്റെ പേര്. ഹിറ്റ് ഗാനങ്ങളും മ്യൂസിക് ബാൻഡിലൂടെ ബാലഭാസ്‍കര്‍ സംഗീതപ്രേമികളിലേക്ക് എത്തിച്ചു. പ്രണയിനി ലക്ഷ്‍മിക്കായി സംഗീതം നല്‍കിയ ‘ആരു നീ എന്നോമലേ..’ എന്ന ഗാനവും വൻ ഹിറ്റായിരുന്നു. സൂര്യ ഫെസ്റ്റിവലിന്റെ അവതരണഗാനത്തിനും സംഗീതം നല്‍കിയത് ബാലഭാസ്‍കറായിരുന്നു.
ഒട്ടേറെ മധുര ഗാനങ്ങള്‍ ബാലഭാസ്‍കറിന്റെ വയലിനില്‍ ഊഴം കാത്തുനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം.
ബാലഭാസ്‍കര്‍ മരിച്ചത് 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു. പുലർച്ചെ ഒരുമണിയോടെയാണ് ബാലഭാസ്‍കര്‍ വിടപറഞ്ഞത്. അപകടത്തില്‍ മകള്‍ തേജസ്വിനിക്കും ജീവൻ നഷ്‍മായി. ഭാര്യ ലക്ഷ്‍മി മാത്രമാണ് അപകടത്തില്‍ ജീവൻ നഷ്‍ടമാകാതെ രക്ഷപ്പെട്ടത്. ലക്ഷ്‍മിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കുറെ കാലത്തെ ചികിത്സ കഴിഞ്ഞാണ് ആശുപത്രി വിടാനായത്.