സിബിഐ ഇനിയെന്ന് അന്വേഷണം തുടങ്ങും? മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്നു
മലയാളത്തിന്റെ എക്കാലത്തെയും വിജയ പരമ്പരകളില്‍ പെട്ട സിനിമയാണ് സേതുരാമയ്യര്‍ നായകനായി എത്തിയവ. എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തത്. ഇന്നും സിബിഐ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. മമ്മൂട്ടി സേതുരാമയ്യര്‍ ആയി കാണാൻ പ്രേക്ഷകര്‍ കാത്തിരിക്കുന്നുണ്ട്. സിബിഐ ആയി മമ്മൂട്ടി വീണ്ടുമെത്തുന്നുവെന്ന പ്രഖ്യാപനവും വന്നു.
സിനിമയുടെ പുതിയ ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായിയെന്നും ബാസ്‌കറ്റ് കില്ലിംഗ് എന്ന പ്രത്യേക കൊലപാതക രീതിയും അതിനെ കുറിച്ചുള്ള അന്വേഷണമായിരിക്കും ചിത്രത്തില്‍ പ്രമേയമാകുകയെന്നും വാര്‍ത്തകളുണ്ടായി. മമ്മൂട്ടി സിബിഐ ആകാൻ തയ്യാറെടുക്കുന്നുവെന്നും പരമ്പരയിലെ ഏറ്റവും ത്രില്ലിംഗ് ആയ ചിത്രമായിരിക്കും ഇതെന്നും അഭിപ്രായമുണ്ടായി. പക്ഷേ ഇനിയെന്ന് ചിത്രം എത്തും എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊവിഡ് കാലം സൃഷ്‍ടിച്ച പ്രതിസന്ധി കഴിഞ്ഞ് സിനിമ എത്തും എന്നുതന്നെയാണ് സേതുരാമയ്യര്‍ സിബിയുടെ ആരാധകര്‍ കരുതുന്നത്. സിബിഐ പരമ്പരയിലെ ഏറ്റവും വിജയമാക്കി ചിത്രത്തെ മാറ്റാനും ആരാധകര്‍ ആഗ്രഹിക്കുന്നു.
സേതുരാമയ്യര്‍ ആദ്യമായി എത്തുന്നത് 1988ല്‍ ആണ്. ആവനാഴിയെന്ന് ഹിറ്റ് കഴിഞ്ഞ് മമ്മൂട്ടി നില്‍ക്കുന്ന സമയം. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ കെ മധുവും എസ് എൻ സ്വാമിയും. മമ്മൂട്ടിക്ക് ഒരു കഥ ആലോചിച്ചു. അലി ഇമ്രാൻ അങ്ങനെ ആലോചനയില്‍ വന്നു. അലി ഇമ്രാൻ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതിയെന്ന് മമ്മൂട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു. മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടി തന്നെയായിരുന്നു കഥാപാത്രത്തിന്റെ സ്വന്തമാക്കി മാറ്റിയത്. അങ്ങനെ മമ്മൂട്ടിയുടെ ആദ്യത്തെ സിബിഐ ചിത്രമെത്തി. സുരേഷ് ഗോപി, ജഗതി, മുകേഷ്, സുകുമാരൻ എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം വൻ വിജയവുമായി മാറിയിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന്റെ പേര്.
സേതുരാമയ്യര്‍ വീണ്ടും കേസ് അന്വേഷണത്തിന് വന്നത് 1989ലാണ്. എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെ സംവിധാനം. ഇത്തവണ സുരേഷ് ഗോപിയില്ല. മുകേഷും ജഗതിയും ഒപ്പമുണ്ടായി. പാര്‍വ്വതിയായിരുന്നു നായിക. സിബിഐയുടെ മാനറിസങ്ങള്‍ മമ്മൂട്ടി ആവര്‍ത്തിച്ചപ്പോള്‍ ജാഗ്രതയെന്ന ചിത്രം ഹിറ്റായി.
സേതുരാമയ്യര്‍ സിബിഐ എന്ന പേരില്‍ സിനിമയില്‍ അന്വേഷണം നടത്താൻ മമ്മൂട്ടി വീണ്ടുമെത്തിയത് 2004ലാണ്. ഇതില്‍ അവിചാരിതമായി കേസ് അന്വേഷണത്തിലേക്ക് വരുകയായിരുന്നു സേതുരാമയ്യര്‍. വധശിക്ഷയ്‍ക്ക് വിധിക്കപ്പെട്ട പ്രതി കൊലപാതക പരമ്പരകളില്‍ ഒന്ന് താൻ അല്ല ചെയ്‍തത് എന്ന് സേതുരാമയ്യരോട് പറയുന്നു. അങ്ങനെ ആ കൊലപാതക കേസ് സേതുരാമയ്യര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. മുകേഷും ജഗദീഷും സിബിഐ വേഷത്തില്‍ ഇത്തവണയും ഒപ്പമുണ്ടായി. വിനീത് കുമാര്‍ സിബിഐ ട്രെയിനിയുമായി. ഒരിടവേളയ്‍ക്ക് ശേഷം എസ് എൻ സ്വാമിയുടെ തിരക്കഥയില്‍ കെ എ മധുവിന്റെ സംവിധാനത്തില്‍ വന്ന സിബിഐ സിനിമ വീണ്ടും ഹിറ്റായി.
വീണ്ടും സേതുരാമയ്യര്‍ സിബിഐ ഹിറ്റായപ്പോള്‍ മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായി തൊട്ടടുത്ത വര്‍ഷം തന്നെ എത്താൻ തീരുമാനിച്ചു. നേരറിയാൻ സിബിഐയിലൂടെ 2015ല്‍ മമ്മൂട്ടി വീണ്ടും സിബിഐ ആയി. പതിവുപോലെ മുകേഷും ജഗദീഷും സിബിഐ ഓഫീസറായി ഒപ്പമുണ്ടായി. സിനിമയ്‍ക്ക് ഗാനങ്ങളുണ്ടായിരുന്നില്ല. പശ്ചാത്തല സംഗീതം ശ്യാം ഒരുക്കി. സിനിമ അത്രകണ്ട് വിജയിച്ചില്ല. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് സിബിഐ വീണ്ടുമെത്തുമ്പോള്‍ സിനിമ വൻ ഹിറ്റാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. പക്ഷേ ജഗതിയുടെ കഥാപാത്രം ആരു ചെയ്യുമെന്ന ചോദ്യം ബാക്കി.