സച്ചിയുടെ സംവിധാനത്തില്‍ കൊച്ചു സീനിലെങ്കിലും അഭിനയിക്കാൻ മോഹിച്ചിരുന്നുവെന്ന് വിനോദ് കോവൂര്‍
മലയാളത്തിന്റെ വിജയചിത്രങ്ങളുടെ സംവിധായകനായ സച്ചി വിടവാങ്ങി. കഴിഞ്ഞ ദിവസമായിരുന്നു സച്ചിയുടെ മരണം സംഭവിച്ചത്. ഒരു ഞെട്ടലോടെയായിരിക്കും സച്ചിയുടെ വിയോഗ വാര്‍ത്ത എല്ലാവരും കേട്ടത്. ആരാധകരും താരങ്ങളും ഒരുപോലെ സ്‍നേഹിച്ചിരുന്ന ചലച്ചിത്രകാരനാണ് സച്ചി. സച്ചിയുടെ വിയോഗം മലയാളത്തിന് അത്രത്തോളം നഷ്‍ടമാണ്. സച്ചിയുടെ സംവിധാനത്തില്‍ ഒരു സിനിമയില്‍ കൊച്ചു സീനിലെങ്കിലും അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് നടൻ വിനോദ് കോവൂര്‍ പറയുന്നത്.
സമൂഹ്യമാധ്യമത്തില്‍ സച്ചിക്ക് ആദരവ് അറിയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാൻ കൊതിച്ച കാര്യം വിനോദ് കോവൂര്‍ പറഞ്ഞത്.
അയ്യപ്പനും കോശിയും എന്ന സിനിമ കണ്ട ശേഷം സച്ചിൻ എന്ന സംവിധായകനോട് ഇഷ്‍ടവും ആരാധനയും ബഹുമാനവും കൂടിയിരുന്നു. എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരു കൊച്ചു സീനിലെങ്കിലും അഭിനയിക്കണം എന്ന മോഹവും ഉണ്ടായിരുന്നുവെന്ന് വിനോദ് കോവൂര്‍ പറയുന്നു.
ഇനി ആ മോഹം എന്തായാലും നടക്കില്ല. കാരണം എന്റെ മോഹം നടത്തി തരാൻ ഇനി സച്ചി എന്ന ആ സംവിധായകനില്ല. ആയുസിന്റെ പകുതി ഭാഗം പോലും പൂർത്തിയാക്കാൻ സാധിക്കാതെ അദ്ദേഹം വിടവാങ്ങിയല്ലോവെന്നും വിനോദ് കോവൂര്‍ സങ്കടത്തോടെ പറയുന്നു.
സച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും വിനോദ് കോവൂര്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
സേതുവുമായി ചേര്‍ന്ന് എഴുതിയ തിരക്കഥകളിലൂടെയായിരുന്നു സച്ചി ആദ്യമായി സിനിമയുടെ ഭാഗമായത്. ആദ്യം പ്രദര്‍ശനത്തിന് എത്തിയ ചിത്രം പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് ആയിരുന്നു.
ഡബിള്‍സ് എന്ന സിനിമയാണ് സച്ചിയും സേതുവും ഒന്നിച്ച് എഴുതിയ അവസാനത്തെ തിരക്കഥ. അനാര്‍ക്കലി എന്ന വിജയചിത്രത്തിലൂടെ സംവിധായകത്തൊപ്പിയണിഞ്ഞ സച്ചി ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തു.