വെള്ളിത്തിരയിലെ ധിക്കാരി മറഞ്ഞിട്ട് ഇരുപത്തിരണ്ട് വര്‍ഷം
മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ സാധ്യമല്ലാത്ത ഒരു അഭിനയവഴി കാട്ടിത്തന്ന് കടന്നുപോയ നടന്‍ സുകുമാരന്‍റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 22 വര്‍ഷം. അഭിനയത്തില്‍ വിശേഷിച്ച് സ്‍കൂളിംഗ് ഒന്നുമില്ലാതെ, ആത്മവിശ്വാസം മാത്രം കൈമുതലാക്കി ഈ രംഗത്തേക്കെത്തിയ അദ്ദേഹം കരിയറില്‍ ജീവനേകിയത് ഇരുനൂറ്റിയമ്പതോളം കഥാപാത്രങ്ങള്‍ക്കാണ്. 49-ാം വയസ്സില്‍ വിട വാങ്ങുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ സ്വപ്നങ്ങള്‍ ഏറെയുണ്ടായിരുന്നു സുകുമാരന്..
അഭിനയിക്കാനുള്ള ആഗ്രഹം സുകുമാരന്‍ ആദ്യമായി തുറന്നുപറയുന്നത് എം ടി വാസുദേവന്‍ നായരോടാണ്. അങ്ങനെ എംടി തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് പിന്നീട് കള്‍ട്ട് പദവി തന്നെ നേടിയെടുത്ത 'നിര്‍മാല്യ'ത്തിലൂടെ നടനായി അരങ്ങേറ്റം. പ്രധാന കഥാപാത്രമായ വെളിച്ചപ്പാടിന്‍റെ (പി ജെ ആന്‍റണി) അപ്പു എന്ന് പേരായ മകനായിരുന്നു കഥാപാത്രം. നിഷേധിയായിരുന്നു അപ്പു. പിന്നീട് സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നപ്പോഴും സുകുമാരന്‍ കഥാപാത്രങ്ങളില്‍ ഈ നിഷേധസ്വഭാവം എപ്പോഴും നിഴലിച്ചുനിന്നു.
എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും മലയാളസിനിമയില്‍ നിലനിന്നിരുന്ന സൂപ്പര്‍സ്റ്റാര്‍ ത്രിത്വത്തില്‍ അംഗമായിരുന്നു സുകുമാരന്‍ (സോമനും ജയനും മറ്റ് രണ്ടുപേര്‍). പിന്നീട് മലയാളത്തിലെ അടുത്ത തലമുറ രംഗപ്രവേശം ചെയ്തപ്പോള്‍ (മോഹന്‍ലാല്‍, മമ്മൂട്ടി) അവര്‍ മറ്റ് വേഷങ്ങളിലേക്ക് കൂട് മാറിയത്. പക്ഷേ ക്യാരക്ടര്‍ റോളുകളിലേക്കും വില്ലന്‍ വേഷങ്ങളിലേക്കുമൊക്കെയുള്ള യാത്ര സുകുമാരനെ സംബന്ധിച്ച് സ്വാഭാവികമായ ഒന്നായിരുന്നു. പകരം വെക്കാനില്ലാത്ത ആ ശൈലിക്ക് ഇന്നും മലയാളത്തില്‍ മറ്റൊരു കസേരയില്ല.
ആദ്യമായി ഒരു അവസരം നല്‍കിയ എംടിയുടെ തന്നെ മറ്റൊരു ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് തേടിയെത്തിയത്. 1978ല്‍ പുറത്തുവന്ന ബന്ധനം എന്ന ചിത്രത്തിലൂടെ. എംടി കഥാപാത്രങ്ങളുടെ സ്വത്വപ്രതിസന്ധികളെല്ലാമുള്ള ഉണ്ണികൃഷ്ണന്‍ എന്ന ഗുമസ്തമായി സുകുമാരന്‍ തന്നിലെ നടന്‍റെ റേഞ്ച് വ്യക്തമാക്കി.
എഴുപതുകളുടെ തുടക്കത്തില്‍ സിനിമയില്‍ എത്തിയകാലത്തുതന്നെ സുകുമാരന്‍റെ സവിശേഷമായ ഡയലോഗ് ഡെലിവറി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സ്വതസിദ്ധവും സ്റ്റൈലൈസ്‍ഡുമായ ആ ശൈലിക്കുവേണ്ടി സുകുമാരന്‍ അഭിനയിക്കുന്ന സിനിമകളില്‍ കൂടുതല്‍ ശ്രദ്ധയോടെ തിരക്കഥാകൃത്തുക്കള്‍ സംഭാഷണങ്ങള്‍ എഴുതി. കത്തിക്കയറിയ ആ സംഭാഷണങ്ങള്‍ തീയേറ്ററുകളില്‍ പലപ്പോഴും കൈയടികളുടെ പൂരങ്ങള്‍ തീര്‍ത്തു.
സിനിമ തന്ന സമ്പാദ്യം സിനിമയില്‍ തന്നെ ചെലവഴിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സുകുമാരന്‍. കെ ജി ജോര്‍ജ്ജിന്‍റെ ഇരകളും ടി എസ് മോഹന്‍റെ പടയണിയുമാണ് സുകുമാരന്‍ നിര്‍മ്മിച്ച സിനിമകള്‍. തന്‍റെയും ഭാര്യ മല്ലികയുടെയും പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് എംഎസ് ഫിലിംസ് എന്ന ബാനറിലായിരുന്നു ഇരകള്‍ നിര്‍മ്മിച്ചത്. പിന്നീട് മക്കളായ ഇന്ദ്രജിത്തിന്‍റെയും പൃഥ്വിരാജിന്‍റെയും പേരുകള്‍ യോജിപ്പിച്ച് 'ഇന്ദ്രരാജ് ക്രിയേഷന്‍സി'ന്‍റെ പേരിലായിരുന്നു പടയണിയുടെ നിര്‍മ്മാണം.
സിനിമ സംവിധാനം ചെയ്യണമെന്ന മോഹമുണ്ടായിരുന്നു സുകുമാരന്. തോപ്പില്‍ ഭാസിയുടെ 'ഒളിവിലെ ഓര്‍മ്മകളാ'ണ് അദ്ദേഹത്തിന് ആദ്യം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു പുസ്തകം. ഈ പ്രോജക്ടിലൂടെ സംവിധായകനാവാനുള്ള മോഹം അടുത്ത സുഹൃത്തുക്കളോടൊക്കെ അദ്ദേഹം പലപ്പോഴായി പങ്കുവച്ചിരുന്നു. പക്ഷേ ആ മോഹങ്ങളൊക്കെ സഫലമാകും മുന്‍പേ കാലം അദ്ദേഹത്തെ നടക്കിവിളിച്ചു. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി 'ലൂസിഫറി' ലൂടെ മകന്‍ പൃഥ്വിരാജ് സംവിധായകനായപ്പോള്‍ ചിത്രം സമര്‍പ്പിക്കപ്പെട്ടത് അച്ഛന്‍ സുകുമാരനാണ്.