കര്‍ഷക സമരം 36 -ാം ദിവസം; രണ്ട് നിയമങ്ങളില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
കഴിഞ്ഞ 36 ദിവസമായി ദില്ലിയുടെ അതിര്‍ത്തികളില്‍ കനത്ത മഞ്ഞിനെയും തണുപ്പിനെയും തൃണവത്ക്കണിച്ച് കര്‍ഷകര്‍ നടത്തുന്ന 'ദില്ലി ചലോ' സമരം പുതുവര്‍ഷത്തിലേക്ക് നീളും. ഇന്നലെ വൈകീട്ട് കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന അഞ്ചാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരം കൂടുതല്‍ശക്തമാക്കുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്‍കി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ചില ഭേദഗതികളാകാമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ തയ്യാറായില്ല. നിയമം പിന്‍വലിക്കാതെ സമരം നിര്‍ത്തില്ലെന്ന നിലപാട് കര്‍ഷകരും ആവര്‍ത്തിച്ചു. ഇതിനിടെ കേരളത്തില്‍ പുതിയൊരു കാര്‍ഷിക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്‍റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കവേയാണ് മുഖ്യമന്ത്രി ഈക്കാര്യം സഭയെ അറിയിച്ചത്. ദില്ലി അതിര്‍ത്തിയില്‍ കര്‍ഷക സമരം സ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.
അഞ്ചാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ, സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾ തടസ്സപ്പെടുത്തുന്ന സമരത്തിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങുമെന്ന് കര്‍ഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.
41 കര്‍ഷക സംഘടനകളുടെ പ്രതിനിധികളാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡിസംബര്‍ 8 ന് ശേഷം മുടങ്ങിയ ചര്‍ച്ച 22 ദിവസത്തിന് ശേഷമാണ് ഇന്നലെ വീണ്ടും നടന്നത്.
ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനി ശേഷം ചര്‍ച്ച തുടങ്ങിയപ്പോള്‍ തന്നെ കാര്‍ഷിക നിയമങ്ങളുടെ ഗുണഫലങ്ങള്‍ മന്ത്രി തോമര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ വിവരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ ഇടപെട്ടു.
മിനിമം താങ്ങുവില ഇല്ലാതാകില്ലെന്നത് രേഖാമൂലം ഉറപ്പ് നല്‍കാനാകില്ലെന്ന് മന്ത്രി കര്‍ഷകരെ അറിയിച്ചു. ഇതോടെ താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്ന് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ചു.
ചര്‍ച്ചകള്‍ക്കൊടുവില്‍ മലിനീകരണം, വൈദ്യുതി സബ്‍സിഡി തുടങ്ങിയ വിഷയങ്ങളില്‍ ഇളവുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. ഇതേ തുടര്‍ന്ന് അടുത്ത മാസം 4 -ാം തിയതിയിലേക്ക് ചര്‍ച്ച മാറ്റിവച്ചു.
കാര്‍ഷിക നിയമങ്ങളിലും താങ്ങുവിലയിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിശ്ചയിക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. ഇക്കാര്യത്തില്‍ കര്‍ഷകരുടെ നിലപാട് സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന് തീരുമാനിക്കും.
മഞ്ഞ് കാലം തുടങ്ങുമ്പോള്‍ പഞ്ചാബിലെ പാടങ്ങളില്‍ തീയിടുന്ന പതിവുണ്ട്. ഇത് ദില്ലിയില്‍ വായു മലിനീകരണത്തിന് കാരണമാകുമെന്നതിനാല്‍, ഇത്തരത്തില്‍ കൃഷിയിടത്തില്‍ തീയിട്ടാല്‍ ഒരു കോടി രൂപ പിഴ ഈടാക്കാമെന്ന നിയമം കൊണ്ട് വന്നിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഈ നിയമവ്യവസ്ഥയില്‍ ഭേദഗതി ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിയാവശ്യങ്ങള്‍ക്കായി നല്‍കുന്ന വൈദ്യുതി സബ്സിഡി തുടരണമെന്ന കര്‍ഷകരുടെ ആവശ്യത്തിലും ഭേദഗതിയാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാരംഭിച്ച ചര്‍ച്ച പിരിഞ്ഞത് വൈകീട്ട് ഏഴരയ്ക്ക് ഇതിനിടെ കര്‍ഷകര്‍ ഉന്നയിച്ച രണ്ട് പ്രശ്നങ്ങളില്‍ ഭേദഗതിയാകാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍, നിയമങ്ങള്‍ ഭേദഗതി ചെയ്യാതെ പിന്‍വലിക്കണമെന്ന ആവശ്യം ഇന്നലെയും കര്‍ഷകര്‍ ഉന്നയിച്ചു.
കൂടുതല്‍ കാലത്തേക്ക് സമരം നീട്ടികൊണ്ടുപോകാതെ എത്രയും പെട്ടെന്ന് പ്രശ്നപരിഹാരം കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനുവരി 26 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്നതിലേക്ക് വരെ സമരം നീളുമെന്ന മുന്നറിയിപ്പും കര്‍ഷക സംഘടനകള്‍ നല്‍കി.
ഇതിനിടെ കാർഷിക വിളകളുടെ സംഭരണത്തിൽ പരാജയമാണെന്ന് തെളിയിച്ച മധ്യപ്രദേശ് മോഡൽ തങ്ങൾക്ക് ആവശ്യമില്ലെന്നും പഴങ്ങൾക്കും പച്ചക്കറികൾക്കു പോലും ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുന്ന കേരള മോഡൽ മതിയെന്നും കർഷക യൂനിയൻ നേതാക്കൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
ഇതിനിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയതിന് ശേഷം ഹരിയാനയില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റു. അധികാരത്തിലേറി ഒരു വര്‍ഷം പിന്നിട്ട് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് പ്രധാന കോര്‍പ്പറേഷനുകളായ അംബാലയും സോണിപത്തും നഷ്ടപ്പെട്ടു.
കര്‍ഷക സമരം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ അരയും തലയും മുറുക്കിയാണ് ഹരിയാനയില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഉപമുഖ്യമന്ത്രിയായ ദുഷ്യന്ത് ചൗട്ടാലയുടെ പാര്‍ട്ടിയായ ജെജെപിക്കും കനത്ത തിരിച്ചടിയേറ്റു.
അവരുടെ ശക്തികേന്ദ്രങ്ങളായ ഹിസാര്‍, ഉലകന, റെവാരി, ധാരുഹേറ എന്നിവിടങ്ങളില്‍ പാര്‍ട്ടി തകര്‍ന്നു. അംബാല, പഞ്ച്ഗുള, സോണിപത്, റെവാരി, ധാരുഹേര, സംപാല, ഹിസാര്‍, ഉലകന എന്നിവിടങ്ങളിലേക്ക് ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്.
സോണിപത് മേയര്‍ തെരഞ്ഞെടുപ്പില്‍ 14,000 വോട്ടിന്‍റെ മൃഗീയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. കര്‍ഷക സമരം നടത്തുന്ന സിംഘുവിന് തൊട്ടടുത്ത സ്ഥലമാണ് സോണിപത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ജനവികാരമാണ് കോണ്‍ഗ്രസിന്‍റെ ജയത്തിന് കാരണമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം കേന്ദ്രസർക്കാർ കാർഷിക നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണുള്ളത്. കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാർഷിക നിയമഭേദഗതി റദ്ദാക്കണമെന്ന് കേരളം പ്രമേയത്തിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.