ദില്ലിയില്‍ കൂട്ട അറസ്റ്റ്; മോബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക്
ദില്ലിയിൽ വിവിധ മേഖലകളിൽ മോബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തി. പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര നടപടി. ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശം ലഭിച്ചതായി വിവിധ സേവനദാതാക്കൾ അറിയിച്ചു. എസ്എംഎസ് , വോയിസ് കോൾ, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അധികാരികളിൽ നിന്ന് നിർദ്ദേശം നൽകിയതായി വിവിധ ഉപഭോക്താക്കളുടെ സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങൾക്ക് എയർടെൽ ഉൾപ്പെടെയുള്ള സേവനദാതാക്കൾ അറിയിക്കുകയായിരുന്നു. ഇതിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമചന്ദ്ര ഗുഹ, സീതാറാം യെച്ചൂരി, ഡി രാജ, ആനി രാജ, ബൃന്ദാ കാരാട്ട് തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ദീപു എം നായര്‍ പകര്‍ത്തിയ ദില്ലിയിലെ പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍ കാണാം.
രാവിലെ 9 മണി മുതൽ 1 മണിവരെയാണ് മോബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണമെന്നാണ് ഇപ്പോൾ ഔദ്യോഗിക അറിയിപ്പ് വന്നിരിക്കുന്നത്.
ക്രമസമാധാന നില കണക്കിലെടുത്ത് വോയിസ്, എസ്എംഎസ് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം.
അപ്രതീക്ഷിതമായാണ് ഇത്തരമൊരു നീക്കം നടന്നത്. സേവനങ്ങൾ നിർത്തിവയ്ക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പുണ്ടായിരുന്നില്ല.
ദില്ലിയിലെ വടക്കൻ ജില്ലകളിലും മധ്യ ദില്ലി പ്രദേശങ്ങളിലും, മണ്ടി ഹൗസ്, സീലാംപൂർ, ജഫർബാദ്, മുസ്തഫാബാദ്, ജാമിയ നഗർ, ഷയീൻ ബാഗ്, ബവാന എന്നിവിടങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭത്തെ നേരിടാന്‍ ദില്ലി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ബിജെപിയുടെ വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.
കലാപം നടത്താന്‍ മിടുക്കുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും എന്താണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളിലേക്ക് വഴിവച്ച രാഷ്ട്രീയ ലക്ഷ്യമെന്ന് തിരിച്ചറിയാമെന്നും കെജ്രിവാള്‍ തിരിച്ചടിച്ചു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ വ്യാപകമായ അക്രമസംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി ആരോപിച്ചത്.
സര്‍വ്വകലാശാലകളില്‍ സമാധാനപരമായി പ്രതിഷേധം നയിക്കുകയായിരുന്നു വിദ്യാര്‍ത്ഥികളെ ലൈബ്രറിയില്‍ കയറി മര്‍ദ്ദിച്ച ദില്ലി പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാറാണ്.
കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശ പ്രകാരം സര്‍വ്വകലാശാലകളില്‍ കയറി അക്രമമഴിച്ചു വിട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവച്ചിരുന്നു.
അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പാണ്. പരാജയപ്പെടുമെന്ന് ഭയമുള്ളവരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളതെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു.
കലാപം നടത്താന്‍ കഴിവുള്ളവര്‍ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് തലസ്ഥാനത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് ഞങ്ങള്‍ക്കുള്ളതെന്ന് കെജ്രിവാള്‍ ചോദിക്കുന്നു.
ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ നിന്നും ഞങ്ങള്‍ക്കൊന്നും നേടാനില്ല. ബിജെപിയാണ് പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ ദില്ലിയിലെ ജനങ്ങള്‍ ബിജെപി കരുതുന്നത് പോലെ അല്ല, അവര്‍ മിടുക്കരാണ്. നിങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്കുള്ള മറുപടി ദില്ലിയിലെ ജനം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ദില്ലിക്ക് പുറമേ തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, കേരളം മഹാരാഷ്ട്രാ, എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
ട്രിച്ചിയില്‍ പ്രതിഷേധിച്ച അമ്പതിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ കൂട്ട അറസ്റ്റാണ് പൊലീസ് നടത്തുന്നത്.
രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി മുസ്ലീം നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.