കാര്‍ഷിക നിയമം; പിന്നോട്ടില്ല, എങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍
ദില്ലിയുടെ അതിര്‍ത്തികളില്‍ എന്‍ഡിഎ സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈന്‍ സംവാദം നടത്തി. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദം. പ്രധാനമന്ത്രിയുടെ സംവാദത്തിന് മുമ്പ് കർഷകരുടെ എല്ലാ ആവശ്യവും ചർച്ച ചെയ്യാമെന്നും ന്യായമായ പരിഹാരത്തിന് തയ്യാറെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞ ഇന്നലെയായിരുന്നു പ്രധാനമന്ത്രി ആദ്യമായി സമരം ചെയ്യുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറായത്. എന്നാല്‍ കര്‍ഷകരോടുള്ള ഓണ്‍ലൈല്‍ സംസാരത്തിലുടനീളം ബംഗാളിലെയും കേരളത്തിലെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് മോദി ശ്രമിച്ചത്. ഇടത് നേതാക്കള്‍ കര്‍ഷക സമരത്തെ ഒറ്റുകൊടുക്കുകയാണെന്നും മോദി ആരോപിച്ചു. ചിത്രങ്ങള്‍ ഗെറ്റി.
കേന്ദ്ര മന്ത്രിമാർ പ്രധാനമന്ത്രിയുടെ പ്രസംഗം കർഷകർക്കൊപ്പമാണ് കേട്ടത്. വിവാദ നിയമത്തെ കുറിച്ച് വിശദീകരിക്കാൻ ആറ് കോടി കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.
ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ഓൺലൈൻ സംവാദം. കിസാൻ സമ്മാൻ നിധി നേരിട്ട് കർഷകരുടെ അക്കൗണ്ടിലെത്തുമെന്നും ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നും കൃഷിമന്ത്രി മോദിയുടെ സംവാദത്തിന് മുമ്പ് അറിയിച്ചു. കാര്‍ഷിക നിയമത്തെ കുറിച്ച് ചിലർ കിംവദന്തികൾ ചിലർ പ്രചരിപ്പിക്കുന്നുവെന്നും കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More-ല്‍ ക്ലിക്ക് ചെയ്യുക.)
അതിനിടെ, ഇന്നലെ രാവിലെ പാർലമെന്‍റ് സെൻട്രൽ ഹാളിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. എബി വാജ്പേയി അനുസ്മരണ ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. ആം ആദ്മി എംപിമാർ കാർഷിക ബില്ലുകൾക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കുകയായിരുന്നു.
വിവാദമായ കര്‍ഷിക നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി മോദി കാർഷിക നിയമങ്ങളിൽ പിന്നോട്ടില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സൂചന നല്കി. കർഷകർക്ക് പുതിയ നിയമങ്ങൾ കാരണം ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി കര്‍ഷകരോട് ഓണ്‍ലൈനില്‍ വ്യക്തമാക്കി.
പ്രതിഷേധങ്ങളിൽ ചിലർ രാഷ്ട്രീയ കലർത്തുന്നുവന്നും മോദി വിമര്‍ശിച്ചു. കിസാൻ സമ്മാൻനിധി വിതരണം ചെയ്ത ശേഷം കർഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സമരങ്ങളുടെ പേരിൽ സമരം നടത്തുന്ന ഇതേ ആശയക്കാർ കർഷകരെ ജയിലിൽ അടയ്ക്കുന്നുവെന്ന് മോദി ആരോപിച്ചു. അതേ സമയം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങളെ മോദി ശക്തമായി പ്രതിരോധിച്ചു.
പുതിയ നിയമം വഴി, കമ്മീഷനും അഴിമതിയും ഇല്ലാതെ കർഷകർക്ക് സഹായം മാത്രമാണ് എത്തുന്നതെന്ന് മോദി വിശദീകരിച്ചു. കര്‍ഷകരോട് കാര്‍ഷിക പ്രശ്നങ്ങള്‍ സംസാരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലും മോദി പശ്ചിമബംഗാള്‍, കേരള സംസ്ഥാനങ്ങളിലെ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
പശ്ചിമബംഗാൾ സർക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്രം നല്കുന്ന പണം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവുന്നില്ലെന്നും മോദി ആരോപിച്ചു. 70 ലക്ഷം കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായ പദ്ധതി പിഎം കിസാന്‍ പദ്ധതി ബംഗാളില്‍ വിതരണം ചെയ്തില്ലെന്നും മോദി ആരോപിച്ചു.
മൂന്ന് ദശാബ്ദം ബംഗാള്‍ ഭരിച്ച ഇടതുപാര്‍ട്ടികള്‍ സംസ്ഥാനത്തെ താഴോട്ടാക്കി. കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ഇപ്പോള്‍ കര്‍ഷകരുടെ പേര് പറഞ്ഞ് ദില്ലിയിലെ ജനങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയുമാണെന്ന് കര്‍ഷകരോട് ഓണ്‍ലൈനില്‍ സംസാരിക്കവേ മോദി ആരോപിച്ചു.
ഇടത് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മണ്ഡികള്‍ ഇല്ലെന്നത് അവര്‍ മറക്കുന്നു. കേരളത്തില്‍ എപിഎംസി മണ്ഡികള്‍ നടപ്പാക്കിയിട്ടില്ല. ഈ ആളുകള്‍ ഒരിക്കലും കേരളത്തില്‍ പ്രക്ഷോഭം നടത്തില്ലെന്നും മോദി ആരോപിച്ചു.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിനെ നശിപ്പിച്ചു. 15 വര്‍ഷം മുമ്പുള്ള മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടാല്‍ അറിയാം അവര്‍ ബംഗാളിനെ എത്രത്തോളം നശിപ്പിച്ചെന്നെന്നും മോദി പറഞ്ഞു.
കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ബംഗാളില്‍ നടപ്പാക്കിയില്ല. മമതാ ബാനര്‍ജിയുടെ ഭരണം കര്‍ഷകര്‍ക്ക് എതിരാണെന്നും മോദി കുറ്റപ്പെടുത്തി. ബംഗാളിലെ കർഷകർക്കായി എന്ത് കൊണ്ട് സമരം ചെയ്തില്ലെന്നും മോദി ചോദിച്ചു.
ഇടത് നേതാക്കൾ പഞ്ചാബിൽ പോയി രാഷ്ട്രീയം കളിക്കുകയാണ്. ഇടതുപക്ഷം നടത്തുന്നത് ഈവന്‍റ് മാനേജ്മെന്‍റാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കേരളത്തിൽ ഇടതുപക്ഷ സർക്കാരാണ്. എന്തു കൊണ്ട് കേരളത്തിൽ സമരം ചെയ്ത് എപിഎംസി കൊണ്ടുവരുന്നില്ലെന്ന് മോദി ചോദിച്ചു.
കർഷകരുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് സർക്കാർ മാറ്റങ്ങൾ കൊണ്ട് വന്നത്. ഇപ്പോഴത്തെ മാറ്റങ്ങൾ പ്രതിപക്ഷം ഭരണത്തിലിരുന്നപ്പോൾ നിർദ്ദേശിച്ചതാണ്. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തവരാണ് അപ്പോള്‍ സമരം ചെയ്യുന്നതെന്നും മോദി ആരോപിച്ചു.
ഇന്ത്യയുടെ കൃഷിമേഖല ആധുനികമാക്കിയേ മതിയാകൂ. കാലത്തിനനുസരിച്ച് മാറ്റം അനിവാര്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അതിനിടെ ജനങ്ങൾ തള്ളിയ ചില കക്ഷികൾ ചർച്ച തടസ്സപ്പെടുത്തുന്നുവെന്നും മോദി ആരോപിച്ചു.
കൃഷിയുമായി ബന്ധമില്ലാത്ത വിഷയങ്ങൾ സമരത്തിൽ ഉന്നയിക്കുന്നു. ദേശവിരുദ്ധ നീക്കങ്ങൾ നടത്തിയവരെ ജയിൽ മോചിതരാക്കാൻ ആവശ്യപ്പെടുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പുകൾ നടന്നപ്പോൾ സമരം ചെയ്യ്തവരെ ജനം തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരോട് തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ഇതിനിടെ ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കര്‍ഷക സംഘനകൾക്ക് കത്തുനൽകിയിരുന്നു. തുറന്ന മനസ്സോടെയെങ്കിൽ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
ഇന്നലെ മുതൽ 27 വരെ ദേശീയ പാതകളിൽ ടോൾ പിരിവ് തടയുമെന്ന് ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇതിനിടെ അറിയിച്ചു. 26, 27 തിയതികളിൽ എൻഡിഎ സഖ്യകക്ഷികളെ കണ്ട്, നിയമങ്ങൾ പിൻവലിക്കാൻ സര്‍ക്കാരിനുമേൽ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ആവശ്യപ്പെടുമെന്നും കര്‍ഷകര്‍ പറഞ്ഞു. അതിനിടെ മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെട്ട കിസാൻ സഭയുടെ മാര്‍ച്ച് ഇന്നലെ രാജസ്ഥാൻ അതിര്‍ത്തിയിൽ എത്തിച്ചേര്‍ന്നു.