കൊവിഡ് 19; ഇന്ത്യയില്‍ 50 ലക്ഷത്തിലേക്ക്, മരണം 80,808
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 49,30,236 പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചു. ഇതില്‍ 80,808 പേര്‍ക്ക് ജീവന് നഷ്ടമായെന്നും വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ കാണിക്കുന്നു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയില്‍ ഇതുവരെയായി 67,49,289 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1,99,000 പേര്‍ക്ക് ജീവന് നഷ്ടമായി. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള രാജ്യം ബ്രസീലാണ്. 43,49,544 പേര്‍ക്ക് ബ്രസീലില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അമേരിക്കയ്ക്ക് പിന്നീല് രണ്ടാമതാണ് മരണ സംഖ്യയില്‍ ബ്രസീലിന്റെ സ്ഥാനം. 1,32,117 പേര്‍ക്കാണ് ബ്രസീലില്‍ ഇതുവരെ കൊവിഡ് 19 രോഗബാധയേ തുടര്‍ന്ന് ജീവന് നഷ്ടമായത്. ഇതിനിടെ അമേരിക്കയില്‍ 40,27,826 പേരും ഇന്ത്യയില്‍ 38,59,399 പേരും ബ്രസീലില്‍ 36,13,184 പേരും രോഗമുക്തി നേടി. എന്നാല്‍, രോഗമുക്തി നേടിയവരില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ലോകത്ത് മൂന്ന് കോടി പേരിലേക്ക് രോഗബാധ വ്യപിക്കുന്നുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ തെളിയിക്കുന്നത്. ഇതുവരെയായി 2,94,45,688 പേര്‍ക്ക് രോഗബാധയേറ്റു. ഇതില്‍ 9,32,744 പേര്‍ക്ക് ജീവന് നഷ്ടമായപ്പോള്‍ 2,12,79,833 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ലോകത്ത് ഇപ്പോഴും 72,33,111 സജീവ രോഗവാഹകരുണ്ടെന്നും ഇതില്‍ 60,798 പേര് ഗുരുതരാവസ്ഥയിലാണെന്നും വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ കാണിക്കുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം നടക്കുകയാണ്. സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയില്‍ 25 എം പിമാര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ലോകസഭയിലെ 17 പേരും രാജ്യസഭയിലെ 8 എംപിമാര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധയുള്ളത് ബിജെപി എംപിമാര്‍ക്കാണ് 17 ബിജെപി എംപിമാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.
25 എംപിമാര്‍ ഉള്‍പ്പെടെ 56 പേര്‍ക്കാണ് പാര്‍ലമെന്റില്‍ നടന്ന പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 25 എംപിമാരെ കൂടാതെ പാര്‍ലമെന്റ് ജീവനക്കാരും എംപിമാരുടെ സഹായികളും മാധ്യമപ്രവര്‍ത്തകരുമാണ് മറ്റുള്ളവര്‍.
പലര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. ആകെയുള്ള 785 എംപിമാരില്‍ 25 ശതമാനം പേരും 65 വയസ്സിന് മുകളില്‍ പ്രയമുള്ളവരാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വീട്ടില്‍ റിവേഴ്ക്വാറന്റീനില് കഴിയണമെന്നാണ് ഇന്ത്യയിലെ കൊവിഡ് പ്രോട്ടോക്കോള്‍ പറയുന്നത്.
ലോക്ഡൌണിന് ശേഷവും ഇന്ത്യയില്‍ ഭീതിയുണര്‍ത്തി കൊവിഡ് 19 വൈറസ് ബാധ വ്യപിക്കുമ്പോള്‍ ഇന്ത്യയിലെ ലോക്ഡൌണ് പ്രഖ്യാപനം ഗുണം ചെയ്തെന്ന വാദവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് രംഗത്തെത്തി.
രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ഡൌൺ കാരണം 29 ലക്ഷത്തോളം കൊവിഡ് കേസുകളും 78,000-ത്തോളം മരണവും കുറഞ്ഞുവെന്നാണ് കേന്ദ്ര മന്ത്രി അവകാശപ്പെട്ടത്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും സ്വമേധയാ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി കണക്കുകള്‍ അവതരിപ്പിച്ചത്. കേരളത്തിന്റെ പേരെടുത്ത് പറഞ്ഞ മന്ത്രി കേരളത്തിലടക്കം 13 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളതെന്നും പറഞ്ഞു. ഇവിടെങ്ങളില്‍ ഒരു ലക്ഷത്തില്‍ പരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
എന്നാല്‍ ആകെ കേസുകളില്‍ 92 ശതമാനം പേര്‍ക്കും നേരിയ രോഗബാധയേ ഉള്ളൂവെന്നും 1.7 ശതമാനം പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും അദ്ദേഹം പാര്‍ലമെന്റില്‍ അറിയിച്ചു. ലോക രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ജനസംഖ്യാനുപാതിക കേസുകളും മരണസംഖ്യയും കാര്യമായി കുറക്കാന്‍ കഴിഞ്ഞെന്നും രോഗീ സമ്പര്‍ക്കത്തില്‍ വന്നവരടക്കം 40 ലക്ഷം പേര് രാജ്യത്ത് നിരീക്ഷണത്തിലാണെന്നും വര്‍ഷകാല സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സംസാരിക്കവേ പറഞ്ഞു.
92,000 -ത്തിന് മുകളിലായിരുന്നു ഇന്ത്യയിലെ കഴിഞ്ഞ ദിവസത്തെ പ്രതിദിന വര്‍ധന. ഇത്തരത്തില്‍ പേവുകയാണെങ്കില്‍ പ്രതിദിനം ഒരു ലക്ഷം രോഗികളെന്ന കണക്കിലേക്കാകും ഇന്ത്യയിലെ രോഗവ്യാപനമെന്ന് കണക്കുകളും കാണിക്കുന്നു. പതിമൂന്ന് സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ ഇപ്പോഴത്തെ എണ്ണം.
എന്നാല്‍ ഇന്ത്യയ്ക്ക് ഉള്ള ഏക ആശ്വാസം രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിന വർദ്ധനവില്‍ കുറവ് രേഖപ്പെടുത്തി എന്നത് മാത്രമാണ്.
ഇതിനിടെ ഇന്ത്യയില്‍ ഒരു സെക്കന്റില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ പോസറ്റീവ് കേസുകള്‍ കൂടുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. Our world in data എന്ന വെബ് സൈറ്റാണ് കണക്കുകള്‍ പുറത്ത് വിട്ടത്. സെപ്തംബര്‍ 7 മുതല്‍ 14 വരെയുള്ള രോഗവ്യാപന കണക്കുകള്‍ പഠിച്ചാണ് വിവരം.
യുഎസ്എയില്‍ 2.5 സെക്കന്റില്‍ ഒരാള്‍ക്ക് എന്ന കണക്കിലാണ് രോഗബാധയെങ്കില്‍ ബ്രസീലില്‍ മൂന്ന് സെക്കന്റില്‍ ഒരാള്‍ക്ക് രോഗബാധയേല്ക്കുന്നുവെന്ന് പഠനം പറയുന്നു.
അര്‍ജന്റീനയില്‍ 8 സെക്കന്റിലാണ് ഒരാള്‍ക്ക് വൈറസ് ബാധയേല്‍ക്കുന്നത്. ഫ്രാന്‍സിലാകട്ടെ ഇത് 10.5 സെക്കന്റില്‍ ഒരാള്‍ക്ക് പോസറ്റീവാകുന്നു.
റഷ്യയില്‍ 16 സെക്കന്റിലൊരാള്ക്കാണ് വൈറസ് ബാധയേല്‍ക്കുന്നത്. ബ്രിട്ടനില്‍ 28.5 സെക്കന്റിലും ബംഗ്ലാദേശില്‍ 49 സെക്കന്റില്‍ ഒരാള്‍ക്കും രോഗം പോസറ്റീവാകുന്നുവെന്ന് പഠനം പറയുന്നു. ഈ കണക്കുകള്‍ കാണിക്കുന്നത്, അടുത്തതായി ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭീതിതമായ വളര്‍ച്ചയുണ്ടാകുന്നത് ഇന്ത്യയിലായിരിക്കുമെന്നാണ്.
ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരികയുണ്ടായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഈ വാര്‍ത്ത.
ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന 'ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ' പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിച്ചിരിക്കുന്നത്.
പ്രത്യക്ഷത്തില്‍ നേരിയ ആശ്വാസം തോന്നിക്കുന്ന വാര്‍ത്തയാണ് ഇതെങ്കിലും, സത്യത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നാണ് വിലയിരുത്തല്‍.
കൊവിഡ് മുക്തിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന തോതിന് ഇടിവ് സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതുവരെ മുപ്പത്തിയേഴ് ലക്ഷത്തിലധികം പേര് രാജ്യത്ത് കൊവിഡ് മുക്തരായി എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കൊവിഡ് മുക്തിയുടെ തോത് 78 ശതമാനത്തിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് അനുസരിച്ച് രോഗം അതിജീവിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ രാജ്യത്തെ കൊവിഡ് ടെസ്റ്റുകള്‍ കണ്ടമാനം കുറച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നു.
മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന പതിനെട്ടായിരത്തിന് താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാൽ ലക്ഷത്തിന് അടുത്തായിരുന്നു വർധന. അതേ സമയം തന്നെ അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം തന്നെ രോഗഭീതിയുണ്ടാക്കുന്ന ആശങ്കകളും വര്‍ധിക്കുന്നുണ്ട്.
കേരളത്തില്‍ ഇതുവരെയായി 1,10,818 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 454 പേര്‍ക്ക് സംസ്ഥാനത്ത് ജീവന് നഷ്ടമായി. 79,,809 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോഴും 30,486 രോഗികളുണ്ട്. ഇതില്‍ ഇന്നലെ 2540 പേര്‍ക്ക് രോഗം സ്ഥിരീകിരിച്ചു. ഇതില്‍ തന്നെ 64 ആരോഗ്യപ്രവര്കരടക്കം 2433 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.
212 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഈ കണക്കുകള്‍ ആശങ്കയുളവാക്കുന്നതാണ്. കഴിഞ്ഞ ആഴ്ചയില്‍ 3,000 ത്തിനും മുകളിലായിരുന്നു കേരളത്തിലെ രോഗബാധാ നിരക്ക്. ഇത് വരും ദിവസങ്ങളില്‍ പതിന്മടങ്ങ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കരും പറയുന്നു.