ആശങ്കയൊഴിയാതെ ധാരാവി
കൊറോണാ വൈറസ് വ്യാപനത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് മുംബൈയിലെ ധാരാവി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. കുറഞ്ഞ സ്ഥലത്തെ കൂടിയ ജനസാന്ദ്രതയാണ് രോഗവ്യാപനത്തില്‍ ധാരാവിയെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ അധികാരികളെ പ്രയരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 30 കേസുകളാണ്. മൊത്തം 168 കൊവിഡ് 19 വൈറസ് ബാധിതര്‍ ധാരാവില്‍ മാത്രമുണ്ട്. 11 പേര്‍ ഇതുവരെയായി കൊറോണാ വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചു. പുതിയ മുപ്പത് കേസുകളില്‍ 5 രോഗികള്‍ ശാസ്ത്രി നഗറിലും മൂന്ന് വീതം രോഗികള്‍ കല്യാണ്‍വാടിയിലും 60 അടി റോഡിലുമാണ്. നായിക്ക് നഗറിലും കുച്ചേകുര്‍വേ നഗറിലും രണ്ട് വീതവും രോഗികളും മിനാജുദ്ധീന്‍ ഖാന്‍ ഗാല, പിഎംജിപി കോളനി, പദ്മഗോപാല്‍ ചൗല്‍, ദോര്‍വാഡ, മതുന്‍ഗാ ലേബര്‍ക്യാമ്പ്, മുകുന്ദ് നഗര്‍, എന്നിവിടങ്ങളില്‍ ഒരു രോഗിയെ വീതവും ധാരാവിയില്‍ എട്ട് രോഗികളെയും ഇന്നലെ തിരിച്ചറിഞ്ഞതായി സെന്‍ട്രല്‍ മുംബൈ ജി നോര്‍ത്ത് വാര്‍ഡ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കിരൺ ദിഘാവ്കർ പറഞ്ഞു.
ധാരാവിയില്‍ പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 10 സ്ത്രീകള്‍ 20 നും 70 നും ഇടയില്‍ പ്രായമുള്ളവരാണ്. രോഗബാധ സ്ഥിരീകരിച്ച 20 പുരുഷന്മാര്‍ 2 വയസിനും 60 വയസിനും ഇടയിലുള്ളവരാണ്.
ശനിയും ഞായറാഴ്ചയുമായി 36 പുതിയ കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സിയോണ്‍ ആശുപത്രിയില്‍ വച്ച് രോഗബാധയുണ്ടായിരുന്ന 80 വയസുള്ള ഒരു സ്ത്രീ മരിച്ചു.
ഏതാണ്ട് 240 ഏക്കറിലായി 8.5 ലക്ഷം പേരാണ് ധാരാവിയില്‍ താമസിക്കുന്നത്. ജനസാന്ദ്രത കണക്കിലെടുത്ത് ധാരാവിയിലേക്ക് മാത്രമായി 'മിഷന്‍ ധാരാവി' എന്ന പേരിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
20 ഡോക്ടര്‍മാര്‍, 25 എന്‍ജിനീയര്‍മാര്‍, 50 നേഴ്സുമാര്‍, 170 കമ്മ്യൂണിറ്റി ആരോഗ്യപ്രവര്‍ത്തകര്‍, ഇവരെ കൂടാതെ 2150 സന്നദ്ധപ്രവര്‍ത്തകരും ചേരുന്നതാണ് 'മിഷന്‍ ധാരാവി' എന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ധാരാവിയിലെ കൊറോണാവൈറസ് ബാധ തടയാനായി കാര്യക്ഷമമായ പ്രവര്‍ത്തികളാണ് നടക്കുന്നതെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ കിരൺ ദിഘാവ്കർ പറഞ്ഞു.
" ആദ്യമേ തന്നെ ധാരാവിയിലെ ഹോട്ട്സ്പോട്ടുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞ് പ്രത്യേകം പ്രത്യേകമായി തിരിച്ചു. ഡോ.ബലിഗ് നഗര്‍, മുകുന്ദ് നഗര്‍, മദീനാ നഗര്‍, മുസ്ലീം നഗര്‍, സോഷ്യല്‍ നഗര്‍, കല്യാണ്‍വാടി എന്നിവയാണ് ധാരാവിയിലെ പ്രധാന ഹോട്ട്സ്പോട്ടുകള്‍. ഓരോ പ്രദേശത്തും 1.25 ലക്ഷത്തോളമാണ് ജനസംഖ്യ.
ആ പ്രദേശത്തെ വീടുകളിലേക്ക് നേരിട്ട് മരുന്നും ഭക്ഷണവും ഗ്രോസറി സാധനങ്ങളും എത്തിക്കുകയാണ് ആദ്യം ചെയ്തത്.
24 സ്വകാര്യ ഡോക്ടര്‍മാരെ 10 ടീമുകളായി തിരിക്കുകയും ഹോട്ട്സ്പോട്ടുകളിലെല്ലാം പനി ക്യാമ്പുകള്‍ തുറക്കുകയായിരുന്നു ആദ്യം ചെയ്തത്. ഈ ഡോക്ടര്‍മാരെല്ലാം നേരത്തെ ധാരാവില്‍ തന്നെ പ്രാക്ടീസ് ചെയ്തിരുന്നവരായിരുന്നു.
ഇവരുടെ സഹായത്തോടെ കഴിഞ്ഞ് ഏഴ് ദിവസം കൊണ്ട് 40,000 പേരെ സ്ക്രീന്‍ ചെയ്തു. 443 പേരെ രോഗബാധ സംശയിക്കുന്നതിനാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ക്കായി മാറ്റി.
83 പേരുടെ ടെസ്റ്റുകള്‍ പോസറ്റീവ് ആയതിനാല്‍ അവരെ ക്വാറന്‍റീനിലേക്ക് വിട്ടതായും അസിസ്റ്റന്‍റ് കമ്മീഷണര്‍ കിരൺ ദിഘാവ്കർ പറഞ്ഞു.
മുംബൈയില്‍ മാത്രം ഇതുവരെയായി 3,032 പേരാണ് നിരീക്ഷണത്തിനുള്ളത്. സംസ്ഥാനത്ത് മൊത്തം 4,666 പേരെ നിരീക്ഷണത്തിലാക്കിയതായും മഹാരാഷ്ട്രാ ആരോഗ്യ മന്ത്രാലയം പറയുന്നു.
അതിനിടെ സംസ്ഥാനത്ത് ശക്തമായ സാമൂഹിക അകലം പാലിക്കുമെങ്കില്‍ മദ്യ ഷാപ്പുകള്‍ തുറക്കുന്നതില്‍ തെറ്റില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടേംപെ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇതുവരെയായി 76,000 ടെസ്റ്റുകള്‍ നടത്തിയെന്നും ഇതില്‍ മുംബൈയില്‍ മാത്രം 50,000 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി തന്‍റെ ഫേസ്ബുക്ക് പേജ് ലൈവില്‍ പറഞ്ഞു.
മാത്രമല്ല 75,000 റാപിഡ് ടെസ്റ്റ് നടത്താന്‍ സംസ്ഥാനം തയ്യാറെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയില്‍ കൊറാണാ വൈറസിനെതിരെ 6,000 പേരടങ്ങുന്ന വലിയൊരു ടീമാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവരിലും രോഗം കണ്ടെത്തുന്നത് ഏറെ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1884 ൽ ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലാണ് ധാരാവി ഒരു ചേരിയായി രൂപപ്പെടുന്നത്. കൊളോണിയൽ സർക്കാർ ഫാക്ടറികളിലെ തൊഴിലാളികളും മുംബൈയിലേക്ക് എത്തപ്പെടുന്ന ഗ്രാമീണ ഇന്ത്യക്കാരെയും ആദ്യം സ്വാഗതം ചെയ്തത് മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശമായ ധാരാവിയാണ്.
പതിനെട്ടാം നൂറ്റാണ്ടിൽ പ്രധാനമായും കണ്ടൽ ചതുപ്പുനിലമുള്ള ഒരു ദ്വീപായിരുന്നു ധാരാവി. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ കോളി മത്സ്യത്തൊഴിലാളികൾ വസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു ഇത്. അന്ന് ധാരാവി, കോളിവട ഗ്രാമം എന്നാണ് അറിയപ്പെട്ടിരുന്നത്.
1950 മുതൽ ധാരാവി പുനർവികസന പദ്ധതികളുമായി ഒരോ സര്‍ക്കാറും മുന്നിട്ടിറങ്ങിയെങ്കിലും എല്ലാപദ്ധതികളും ഇന്നും കടലാസില്‍ മാത്രമായൊതുങ്ങുന്നു.
തുകി, തുണിത്തരങ്ങൾ, മൺപാത്ര ഉൽപന്നങ്ങൾ എന്നിവ ധാരാവിക്കുള്ളിൽ നിർമ്മിക്കപ്പെടുന്നു. ഇന്ന് ധാരാവിയുടെ മൊത്തം വാർഷിക വിറ്റുവരവ് ഒരു ബില്യൺ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്നു.
1896-ൽ പ്ലേഗ് ഉൾപ്പെടെ നിരവധി പകർച്ചവ്യാധികളും മറ്റ് ദുരന്തങ്ങളും ധാരാവിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്. പ്ലേഗ് മുംബൈയിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെയാണ് ഇല്ലാതാക്കിയത്. ധാരാവിയിലെ ശുചിത്വം മെച്ചപ്പെടുത്താനായി സർക്കാർ വലിയ തുക ചെലവഴിച്ചെങ്കിലും ഇവയൊന്നും ഒരു വികസനവും ധാരാവിയില്‍ കൊണ്ടുവന്നില്ല.
ഡിസന്ററി പകർച്ചവ്യാധികൾ വർഷങ്ങളായി ഇവിടെ സാധാരണമാണ്. ടൈഫോയ്ഡ്, കോളറ, കുഷ്ഠം, അമീബിയാസിസ്, പോളിയോ എന്നീ രോഗികളുടെ എണ്ണത്തിലും ധാരാവി മുന്നിലാണ്. 1986-ൽ കോളറ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്നും ഏറെ ജീവന് നഷ്ടമായി.
ഒരു ദിവസം ധാരാവിയില്‍ നിന്നുള്ള 4,000 ത്തിലധികം ടൈഫോയ്ഡ് കേസുകൾ ഡോക്ടർമാർ പരിശോധിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ധാരാവിയുടെ ആരോഗ്യത്തിന്റെ നിജസ്ഥിതിയെ കാണിക്കുന്നു. 500 ആളുകൾക്ക് ശരാശരി 1 ടോയ്ലറ്റ് എന്നാണ് കണക്ക്.
മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമാണ് മുംബൈ. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരവും ലോകത്തെ ജനസംഖ്യയുള്ള നഗര പ്രദേശങ്ങളിലൊന്നായ മുംബൈയിൽ 2020 ൽ ഏകദേശം 20,748,395 ജനങ്ങളാണുള്ളത്.