21 -ാം ദിവസം ദില്ലി ചലോ ; അണമുറിയാതെ കര്‍ഷകര്‍, സായുധരായി പൊലീസും
കര്‍ഷക പ്രക്ഷോഭം 21 -ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദില്ലി അതിര്‍ത്തിയിലേക്ക് എത്തിചേരുന്ന ആയിരക്കണക്കിന് കര്‍ഷകരെ തടയാനായി ദില്ലി പൊലീസ്. കര്‍ഷകര്‍ ദില്ലിയിലേക്ക് കടത്താതിരിക്കാന്‍ അയല്‍സംസ്ഥാനങ്ങളിലെ അതിര്‍ത്തികളടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ദില്ലി പൊലീസ്. നിലവില്‍ ദില്ലി-അമ്പാല, ദില്ലി-ഹിസാര്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഇതിനാല്‍ ഗ്രാമങ്ങളിലൂടെ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാണ് ഇപ്പോള്‍ കര്‍ഷകര്‍ സമരസ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ആയിരക്കണക്കിന് കര്‍ഷകരാണ് സമരഭൂമി ലക്ഷ്യമാക്കി നീങ്ങുന്നത്. നേരത്തെ നൂറ് കണക്കിന് പശുക്കളുമായി കര്‍ഷകര്‍ ദില്ലിക്ക് നീങ്ങുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടിരുന്നു. നൂറ് കണക്കിന് ട്രക്റ്ററുകളില്‍ ഭക്ഷ്യധാന്യങ്ങളുമായി ആഴ്ചകളോളം താമസിച്ച് സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുന്നത്. അതേ സമയം ദില്ലി അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസിനെയും സായുധരായ അര്‍ദ്ധസൈനീക വിഭാഗത്തെയും കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു. സമരസ്ഥലത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യസ് ക്യാമറാമാന്‍ ദീപു എം നായര്‍.
വിവാദമായ കര്‍ഷക നിയമത്തില്‍ ഭേദഗതി ചര്‍ച്ചയാകാം എന്നാല്‍ നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതിനിടെ മേധാപട്കര്‍, ദയാബായി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും കര്‍ഷക പ്രക്ഷോഭത്തിനൊപ്പം ചേര്‍ന്നു.
![article_image2](https://static-ai.asianetnews.com/images/01esn2p9m0znqrjg2zbzs0h3kz/2-png_300x183xt.jpg)
അതിര്‍ത്തികളില്‍ തങ്ങി സമരം ചെയ്യേണ്ടി വരുന്നതിനാല്‍ പൊജു ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് നേരത്തെ കര്‍ഷക സംഘടനകള്‍ മാപ്പ് ചോദിച്ചിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തിനായാണ് ദില്ലിയിലേക്കെത്തിയതെന്നും എന്നാല്‍ തങ്ങളെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കര്‍ഷക സംഘടനകള്‍ പത്രകുറിപ്പില്‍ പറഞ്ഞു.
ഇതിനിടെ വേണ്ടി വന്നാല്‍ ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്കുള്ള എല്ലാ വഴിയും അടച്ച് കൂടുതല്‍ കര്‍ഷകര്‍ സമരസ്ഥലത്തെക്കെത്തുന്നത് തടയുമെന്ന് ഹരിയാന ഡിജിപി മനോജ് യാദവ് പറഞ്ഞു.
ദില്ലിയുടെ അതിര്‍ത്തികളടച്ച് കര്‍ഷക സമരം 21 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് പ്രധാനമന്ത്രി മോദി വീണ്ടും രംഗത്തെത്തി. ഇത്തവണ ഗുജറാത്തിലെ കച്ചില്‍ സംസാരിക്കുകയായിരുന്നു മോദി.
കര്‍ഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആവര്‍ത്തിച്ച മോദി കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്നും ആവര്‍ത്തിച്ചു.
എന്നാല്‍ തങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കര്‍ഷകരും തിരിച്ചടിച്ചു. താങ്ങ് വിലയില്‍ മാറ്റമുണ്ടാകില്ലെന്ന് നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഭേദഗതിയല്ല, വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചു കൂട്ടണണെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം റദ്ദാക്കിക്കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയത്. പാര്‍ലമെന്‍റ് ഹ്രസ്വകാല സമ്മേളനം വിളിക്കണമെന്നും കര്‍ഷകരുടെ പ്രശ്നം പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രജ്ഞന്‍ ചൌധരി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കിയിരുന്നു.
പാര്‍ലമെന്‍റിന്‍റെ അടുത്ത സമ്മേളനം 'എത്രയും വേഗം' നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍, കൊവിഡ് വ്യാപനം കടക്കിലെടുത്ത് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം റദ്ദാക്കുകയാണെന്നും ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിന് ഉചിതമായ സമയമാണെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിമൂലം സമ്മേളനം മാറ്റിവയ്ക്കണമെന്ന് വിവിധ പാര്‍ട്ടിനേതാക്കള്‍ അനൌപചാരികമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
ഇതിനിടെ പ്രതിദിന കൊവിഡ് രോഗികളുടെ വര്‍ദ്ധനയില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു.
ജനാധിപത്യത്തെ തകർക്കാനുള്ള സർക്കാരിന്‍റെ നീക്കങ്ങൾ ഇതോടെ പൂർണമായതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. കോവിഡ് കാലത്ത് പരീക്ഷ നടത്താം. ബിഹാറിലും ബംഗാളിലും തെരഞ്ഞെടുപ്പ് റാലികൾ നടത്താം. എന്നാല്‍ പാർലമെന്‍റ് മാത്രം സമ്മേളിക്കാനാവില്ലെന്ന് സുർജേവാല കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു.
പാര്‍ലമെന്‍റ് സമ്മേളനം മാറ്റുന്നത് സംബന്ധിച്ച് രാജ്യസഭയിലെ കോൺഗ്രസ് നേതാക്കളുമായി കേന്ദ്രം കൂടിയാലോചന നടത്തിയില്ലെന്ന് ജയറാം രമേശ് എംപി പറഞ്ഞു.
ഇതിനിടെ കര്‍ഷക പ്രതിഷേധം തുടര്‍ന്നാല്‍ അത് സമ്പത് വ്യവസ്ഥയെ തന്നെ ബാധിക്കെന്ന മുന്നറിയിപ്പുമായി അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ രംഗത്തെത്തി. സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ നേരിടാന്‍ പോകുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ് നല്‍കിയതായി ബിസിനസ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമരം വേഗം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ദില്ലി അതിര്‍ത്തി തടഞ്ഞുള്ള കര്‍ഷകരുടെ പ്രതിഷേധം മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിദിനം 3,000 കോടി രൂപ മുതല്‍ 3,500 കോടി വരെ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് സമിതി അറിയിച്ചു.
പ്രതിഷേധം മൂലം ഗതാഗത തടസം മൂലമുണ്ടാകുന്ന നഷ്ടം കൂടി പരിഗണിക്കുമ്പോള്‍ അത് വീണ്ടും ഉയരാമെന്നും അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നു.
കൊവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവനും അടച്ചിട്ടത് സമ്പദ്‍വ്യവസ്ഥയിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് രാജ്യതലസ്ഥാനം തന്നെ ഉപരോധിച്ച് കൊണ്ട് കര്‍ഷക പ്രതിഷേധം നടക്കുന്നത്.