കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ചര്‍ച്ച; പരാജയപ്പെട്ടാല്‍ ദില്ലി അതിര്‍ത്തി കടക്കുമെന്ന് കര്‍ഷകര്‍
ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 35-ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ 21 ദിവസത്തിന് ശേഷം കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. കര്‍ഷകര്‍ മുന്നോട്ട് വെച്ച നാല് ആവശ്യങ്ങളില്‍ മേലായിരിയിക്കും ഇന്ന് സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുക. നിയമങ്ങൾ പിൻവലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുക, വൈക്കോൽ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷക സംഘടനകൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിൽ നിയമങ്ങൾ റദ്ദാക്കുന്നത് ഒഴികെയുള്ള ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്ന സൂചനയുണ്ട്. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് യോഗം ആരംഭിക്കുക. പുതുവര്‍ഷത്തിലേക്ക് സമരം നീണ്ടുപോകാതിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിയമങ്ങൾ പൂര്‍ണമായി പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഓൾ ഇന്ത്യ കിസാൻസഭ ആവര്‍ത്തിച്ചു. സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി
വിവാദമായ കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26 -ാം തിയതിയാണ് കര്‍ഷകര്‍ ദില്ലി ജന്തര്‍മന്ദിറിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ ദില്ലി അതിര്‍ത്തിയായ സിംഗുവില്‍ വച്ച് കര്‍ഷക മാര്‍ച്ച് കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസും അര്‍ദ്ധസൈനീക വിഭാഗമായ സിആര്‍പിഎഫും ചേര്‍ന്ന് തടഞ്ഞു.
തുടര്‍ന്നുള്ള രണ്ട് ദിവസങ്ങള്‍ സിംഗവില്‍ രൂക്ഷമായ സംഘര്‍ഷമായിരുന്നു നടന്നത്. പൊലീസും കര്‍ഷകരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. എന്നാല്‍ പഞ്ചാബില്‍ നിന്നും എത്തിചേര്‍ന്ന കര്‍ഷകര്‍ പിന്തിരിയാന്‍ തയ്യാറല്ലായിരുന്നു.
ഇതോടെ ദില്ലി അതിര്‍ത്തിയായ സിംഗുവില്‍ തമ്പടിച്ച് സമരം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 35 ദിവസമായി ദില്ലിയുടെ നാല് അതിര്‍ത്തികളിലും കര്‍ഷകര്‍ സമരം തുടര്‍ന്നു. പല അതിര്‍ത്തികളും പൂര്‍ണ്ണമായും ചിലത് ഭാഗികമായും തടഞ്ഞ് കൊണ്ടായിരുന്നു കര്‍ഷകര്‍ സമരം തുടര്‍ന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ദില്ലിയുടെ അതിര്‍ത്തികളില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തും. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ട്രാക്ടറുകളുമായി ദില്ലിക്ക് കടക്കുമെന്ന മുന്നറിയിപ്പും കര്‍ഷകര്‍ നല്‍കുന്നു.
ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രിത്, ഗാസിപ്പൂര്‍ അതിര്‍ത്തികളിലാണ് റാലി നടത്തുക. രാജസ്ഥാനിലെ ഷാജന്‍പൂര്‍ അതിര്‍ത്തിയിലും കര്‍ഷകര്‍ റാലി നടത്തും. ഇതിനിടെ സമരമുഖത്തുള്ള കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനുവരി 7,8 തിയതികളില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടത്തുമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ അറിയിച്ചു.
കേരളത്തിലെ വാഴക്കുളത്ത് നിന്ന് ദില്ലിയിലെ പ്രക്ഷോഭ സ്ഥലത്തേക്ക് 20 ടണ്‍ പൈനാപ്പിള്‍ എത്തിച്ചെന്ന് കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ അറിയിച്ചു. ബിനോയ് വിശ്വം എംപിയുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു.
റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കര്‍ഷക പ്രക്ഷോഭം നീണ്ടുപോകുന്നത് കേന്ദ്ര സര്‍ക്കാരില്‍ വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. കര്‍ഷക സമരം പുതുവര്‍ഷത്തിലേക്ക് കടക്കാതിരിക്കാൻ ചില വിട്ടുവീഴ്ചകൾക്ക് സര്‍ക്കാര്‍ തയ്യാറായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ വിവാദ നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാനുള്ള സാധ്യത വളരെ കുറവാണ്. ഭേദഗതികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഇക്കാര്യങ്ങളിൽ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ സര്‍ക്കാരിനുള്ളിൽ ചര്‍ച്ചകൾ തുടരുകയാണ്. കര്‍ഷകരുമായുള്ള പ്രശ്നം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആര്‍ എസ് എസും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിയാലോചന നടന്നിരുന്നു.
സര്‍ക്കാര്‍ അയയുന്നില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകര്‍ പ്രക്ഷോഭം കൂടുതൽ ശക്തമാകുമ്പോൾ നിയമങ്ങളെ ന്യായീകരിച്ച് പ്രധാനമന്ത്രി ഇന്നലെയും രംഗത്തെത്തി.
ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്‍റേതെന്നും കര്‍ഷകന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്നും മഹാരാഷ്ട്രയിൽ നിന്ന് ബംഗാളിലേക്കുള്ള കിസാൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മോദി പറഞ്ഞു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിൻപറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ചാബിൽ മാത്രം ജിയോയുടെ 1,500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു.
ഇതേ തുടർന്ന് പലയിടത്തും സർവീസുകൾ തടസപ്പെട്ടു. മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്‍റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണങ്ങൾ ഉയരുന്നതാണ് കർഷകരുടെ പ്രകോപനമെന്നാണ് റിപ്പോർട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്.
1,600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്. ജിയോ ജീവനക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇതിനിടെ കർഷകരോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
ജിയോക്ക് മാത്രം പഞ്ചാബില്‍ 9,000 ടവറുകൾ ഉണ്ട്. പ്രതിഷേധക്കാർ ജിയോ ഫൈബർ കേബിളുകളും തകർത്തു. പ്രക്ഷോഭകാരികള്‍ ഒരു ടവറിലെ ജനറേറ്റർ എടുത്ത് ഗുരുദ്വാരയ്‌ക്ക് നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.