ദില്ലി ചലോ; കര്‍ഷക സമരം കാക്കാന്‍ സിംഘുവില്‍ നിഹാംഗുകളും
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പത്താം ദിവസവും തുടരുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നിഹാംഗുകളും എത്തി. ഞങ്ങളുടെ കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ ബലം പ്രയോഗിച്ചാല്‍ തടുക്കാന്‍ മുന്നില്‍ ഞങ്ങളുണ്ടാകുമെന്ന് ഉറക്കെ പറഞ്ഞാണ് നിഹാംഗുകളും സമരഭൂമിയിലേക്കെത്തിയത്. ദില്ലി അതിര്‍ത്തിയായ സിംഘുവില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി. വിവരണം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.
അകാലി (അനശ്വരന്മാര്‍) അഥവാ നിഹാംഗുകള്‍ എന്നറിയപ്പെടുന്ന വിഭാഗം സിഖ് മതത്തിലെ സായുധരായ സിഖ് യോദ്ധാക്കളാണ്. ഗുരു ഹര്‍ഗോബിന്ദ് ആരംഭിച്ച 'അകാലി ദള്‍' (മരണമില്ലാത്ത സൈന്യം അഥവാ ദൈവത്തിന്‍റെ സൈന്യം) -ല്‍ നിന്ന് ഉണ്ടായ സായുധ വിഭാഗമാണ് നിഹാംഗുകള്‍ എന്ന് കരുതുന്നു.
1699 ഗുരു ഗോവിന്ദ് സിംഗാണ് നിഹാംഗ് സൈന്യം രൂപീകരിച്ചത്. സിഖ് മതത്തിന്‍റെ ചരിത്രത്തില്‍ നിരവധി അധിനിവേശ ശക്തികളെ പ്രതിരോധിച്ച കഥയും ഇവര്‍ക്കുണ്ട്. സംസ്കൃതത്തില്‍ നിന്നാണ് നിഹാംഗ് എന്ന പേരിന്‍റെ വരവ്. ഭയമില്ലാത്തവന്‍ പോരാളി എന്നര്‍ത്ഥം.
ആദ്യകാല സിഖ് സൈനിക ചരിത്രത്തിൽ നിഹാംഗുകള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. അവരുടെ പല സൈനീക വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് നിഹാംഗുകളാണ്. പരമ്പരാഗതമായി യുദ്ധഭൂമിയിലെ ധീരതയ്ക്കും ക്രൂരതയ്ക്കും പേരുകേട്ട നിഹാംഗ് വിഭാഗം ഒരിക്കൽ സിഖ് സാമ്രാജ്യത്തിലെ സായുധ സേനയായ സിഖ് ഖൽസ സൈന്യത്തില്‍ സ്വന്തമായി ഗറില്ലാ വിഭാഗങ്ങള്‍ അടക്കം ഉണ്ടായിരുന്നവരാണ്.
നീല വസ്ത്രം, വാള്‍, കുന്തം, പടച്ചട്ട, മറ്റ് ആഭരണങ്ങള്‍, അലങ്കരിച്ച തലപ്പാവ് എന്നിങ്ങനെ വസ്ത്രധാരണത്തില്‍ തന്നെ സായുധരാണ് നിഹാംഗുകള്‍. സ്വയാശ്രിതര്‍ കൂടിയാണ് നിഹാംഗുകള്‍. സമരഭൂമിയിലായാലും അവരവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സ്വന്തം നിലയില്‍ തന്നെ നിഹാഗുകള്‍ ചെയ്യുന്നു.
ഇന്ന് ദില്ലിയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക നിയമങ്ങള്‍ക്കെതിരെ സമരം നയിക്കുന്ന സിഖ് കര്‍ഷകരുടെ സംരക്ഷണം സ്വയം ഏറ്റെടുത്താണ് ദില്ലി അതിര്‍ത്തിയിലേക്ക് തങ്ങളുടെ വാഹനമായ കുതിരകളുമായി നിഹാംഗുകള്‍ എത്തിയിരിക്കുന്നത്.
യുദ്ധസമയങ്ങളിലോ മറ്റ് അപകട സമയങ്ങളിലോ തങ്ങളുടെ ജനത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ അവർ ബാധ്യസ്ഥരാണെന്ന് നിഹാംഗുകള്‍ കരുതുന്നു. നീല നിറം നിഹാംഗുകളെ സംബന്ധിച്ച് ദേശസ്നേഹത്തിന്‍റെ പ്രതീകം കൂടിയാണ്.
നിഹാംഗുകളുടെ വരവോടെ ദില്ലി അതിര്‍ത്തിയില്‍ ഗുരുനാനാക്ക് ജയ് വിളികളും മറ്റ് സിഖ് ഭക്തി ഗീതങ്ങളും ഉയര്‍ന്നു തുടങ്ങി. കര്‍ഷകരെ തടയാനായി ദില്ലി അതിര്‍ത്തിയില്‍ പൊലീസ് ഉയര്‍ത്തിയ ബാരിക്കേടുക്കള്‍ക്കടുത്ത് നിഹാംഗുകളെത്തിയപ്പോള്‍ തന്നെ കര്‍ഷകരുടെ സമരവീര്യം ഉയര്‍ന്നിരുന്നു.
കര്‍ഷകരെ കേന്ദ്ര സര്‍ക്കാറിന്‍റെ ദില്ലി പൊലീസ് നേരിട്ട രീതിയിലുള്ള പ്രതിഷേധവുമായാണ് നിഹാഗുകളുടെ വരവ്. സഹജീവികളുടെ സുരക്ഷയാണ് തങ്ങളുടെ ചുമതലെയെന്നും നിഹാഗുകള്‍ പറയുന്നു.
ആയുധങ്ങള്‍ കൂട്ടിനുണ്ടെങ്കിലും ഗുരുനാനാക്കിന് ജയ് വിളിച്ച്, മതബോധത്തോടെ പ്രാര്‍ത്ഥനാ നിര്‍ഭരമായാണ് നിഹാഗുകളുടെ പ്രവൃത്തികള്‍. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സമരത്തെ നേരിട്ട രീതിയോട് കടുത്ത ഭാഷയിലാണ് നിഹാഗുകള്‍ എതിര്‍പ്പ് അറിയിക്കുന്നത്.
അതിര്‍ത്തിയില്‍ നമ്മുടെ കര്‍ഷകര്‍ സമരത്തിലാണ്. അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങള്‍ എത്തിയതെന്ന് നിഹാംഗ് പോരാളിയായ അമര്‍ സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കര്‍ഷകരുടെ സമരത്തെ മോദി സര്‍ക്കാര്‍ ഇങ്ങനെയല്ല നേരിടേണ്ടിയിരുന്നത്. കര്‍ഷകരോട് ഹിംസയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും അമര്‍സിംഗ് പറഞ്ഞു.
ആയുധമില്ലാത്തവനെ ആക്രമിക്കില്ലെന്നാണ് നിഹാഗുകളുടെ നിയമം. എന്നാല്‍, ഉടവാള്‍ പുറത്തെടുത്താല്‍ രക്തം പുരളാതെ തിരികെ വാളുറയില്‍ തിരികെയിടില്ലെന്നും ഇവര്‍ പറയുന്നു. ഗുരുദ്വാരയുടെ കാവല്‍ക്കാര്‍ കൂടിയാണ് നിഹാഗുകള്‍.