വരൂ... നമുക്കൊന്നിച്ച് രാജ്യത്തിനായി പോരാടാം; പൊലീസിന് പൂക്കളുമായി വിദ്യാര്‍ത്ഥികള്‍
പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യത്യസ്തമായ പ്രക്ഷോപവുമായി ദില്ലിയിലെ വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസം സമാധാനപരമായി പ്രതിഷേധം നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ അതിക്രമിച്ച് കയറിയ ദില്ലി പൊലീസ് ലൈബ്രറിയിലടക്കം കയറി അതിക്രമം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദില്ലിയിലേക്ക് നടത്തിയ പ്രതിഷധേ പ്രകടനങ്ങള്‍ ദില്ലിയുടെ പല ഭാഗങ്ങളില്‍ പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പൊലീസുകാര്‍ക്ക് നേരെ പൂച്ചെണ്ടുകള്‍ നീട്ടിയത്. കൂടാതെ ദില്ലി ജന്ദര്‍ മന്ദിറിലേക്കുള്ള പ്രകടനത്തില്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ വിദ്യാര്‍ത്ഥികള്‍ പൊലീസുകാരെ ക്ഷണിക്കുകയും ചെയ്തു.
ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശിലും കര്‍ണ്ണാടകയിലും പൊലീസ് സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്നു ജനങ്ങള്‍ക്ക് നേരെ ലാത്തി വീശി. മംഗലാപുരത്ത് പൊലീസ് സ്റ്റേഷന്‍ അക്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഇതിനിടെ മിക്ക സംസ്ഥാനത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പലസ്ഥലത്തും പൊലീസ് കര്‍ശന പരിശോധനയിലാണ്. മംഗലാപുരത്ത് ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ, ന്യൂസ് 24 തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലെ പത്തിലധികം മാധ്യമപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒരാളും മംഗലാപുരത്ത് രണ്ട് പേരും പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കാണാം ഇന്ത്യ കണ്ട പ്രതിഷേധങ്ങള്‍.
പൊലീസ് ഉദ്യാഗസ്ഥന് റോസാപ്പൂ സമ്മാനിക്കുന്ന പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനി. ഇത്തരത്തില്‍ ദില്ലിയില്‍ വിദ്യാര്‍ത്ഥികള്‍ പൊലീസിന് പൂക്കള്‍ നല്‍കുകയും തങ്ങളോടൊത്ത് ജന്ദിര്‍ മന്ദിറില്‍ രാജ്യത്തിന് വേണ്ടി പ്രതിഷേധിക്കാന്‍ ക്ഷണിക്കുകയുമായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കനക്കുന്ന സാഹചര്യത്തില്‍ ഉത്തർപ്രദേശിൽ കൂടുതൽ സ്ഥലങ്ങളിൽ ഇന്‍റർനെറ്റിന് നിയന്ത്രണം.
ഉത്തർപ്രദേശിൽ ലക്നൗ, ആഗ്ര, പ്രയാഗ് രാജ് ഉൾപ്പെടെ 11 നഗരങ്ങളിലാണ് ഇന്‍റര്‍നെറ്റ് നിയന്ത്രണം. ലഖ്‍നൗവില്‍ നാളെ വരെ ഇന്‍റര്‍നെറ്റ് നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മധ്യപ്രദേശിൽ 44 ഇടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലെ ലക്നൗവിൽ നടന്ന പ്രതിഷേധം ഇന്നലെ അക്രമാസക്തമായി. ഒരാൾ വെടിയേറ്റ് മരിച്ചു. എന്നാല്‍ പൊലീസ് വെടിവെച്ചില്ലെന്ന് യുപി ഡിജിപി വ്യക്തമാക്കി.
ഓൾഡ് ലക്നൗ മേഖലയിൽ ഒരു പൊലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പൊലീസ് വാൻ ഉൾപ്പടെ മുപ്പതോളം വാഹനങ്ങൾ അഗിനിക്കിരയാക്കി. മാധ്യമങ്ങളുടെ നാല് ഒബി വാനുകൾ കത്തിച്ചു. മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.
ഉത്തർപ്രദേശിലെ തന്നെ സംഭലിൽ വ്യാപക അക്രമം നടന്നു. ബസുകൾ കത്തിച്ചു. ഖുശിനഗറിലും പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി.
അതേസമയം പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാർക്ക് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷ മേഖലകളിൽ പോകരുതെന്നാണ് നിർദേശം.
മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
ഇന്നലെ മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിയത്.
ഇന്നലെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ ഇന്നലെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. റബര്‍ ബുള്ളറ്റിന്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തുകയായിരുന്നു.
ഇതിനിടെ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.
കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ.
കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കി. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യർത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
രേഖകൾ പരിശോധിക്കാനാണ് മംഗലൂരുവിൽ മാധ്യമപ്രകവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതെന്ന വിശദീകരണവുമായി മംഗളൂരു പൊലീസ്. രേഖകൾ പരിശോധിച്ച് വരികയാണ്.
അതിന് ശേഷം ആവശ്യമായ രേഖകൾ ഉള്ളവരെ മാത്രം റിപ്പോര്‍ട്ടിംഗിന് അനുവദിക്കാമെന്നുമാണ് ഇപ്പോൾ പൊലീസിന്‍റെ നിലപാട്.
അതിനിടെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കസ്റ്റഡി സംബന്ധിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നവരാരും ഔപചാരിക മാധ്യമ പ്രവര്‍ത്തകരല്ലെന്ന വിശദീകരണമാണ് കമ്മീഷണര്‍ ഓഫീസിൽ നിന്ന് ഇറക്കിയവാര്‍ത്താ കുറിപ്പിൽ ഉള്ളത്. ഇവരെല്ലാം തന്നെ കേരളത്തില്‍ നിന്നുള്ള പ്രമുഖ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരാണ്.
ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റേത് അടക്കം സ്ഥാപനത്തിന്‍റെ പേരും വിശദാംശങ്ങളും ചോദിച്ച് അറിഞ്ഞ ശേഷമാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നിരിക്കെയാണ് വിചിത്ര വാദവുമായി വാര്‍ത്താ കുറിപ്പ് ഇറക്കിയത്.
കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. ഡിജിപിയും ചീഫ് സെക്രട്ടറിയും കര്‍ണാടക ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നുണ്ട്.
വലിയ എതിര്‍പ്പാണ് മംഗളൂരു പൊലീസിന്‍റെ നടപടിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. അതിനിടെ കര്‍ണാടക അതിര്‍ത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടയുന്നുണ്ട്. മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രതയിലാണ്.
എന്നാല്‍, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയവര്‍ക്കെതിരെ ഭീഷണിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്.
പ്രതിഷേധക്കാര്‍ സര്‍ക്കാറിന്റെ പ്രതികാര നടപടി നേരിടേണ്ടി വരുമെന്നും അക്രമമുണ്ടാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നുമായിരുന്നു ആദിത്യനാഥ് പറഞ്ഞത്.
ജനാധിപത്യത്തില്‍ ആക്രമണത്തിന് സ്ഥാനമില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരില്‍ എസ്പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ആക്രമണം അഴിച്ചുവിടുകയാണ്. രാജ്യത്തെ തീയിലേക്ക് തള്ളിവിടുകയാണ് ഇവര്‍ ചെയ്യുന്നത്.
ലക്നൗവിലും സംഭാലിലും ആക്രമണമുണ്ടായി. സര്‍ക്കാര്‍ ശക്തമായി നേരിടും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് തന്നെ ഈടാക്കും. സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പരിശോധിച്ച് പ്രതിഷേധക്കാര്‍ക്കുനേരെ പ്രതികാര നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നാളെ ബിഹാറില്‍ ആര്‍ജെഡി ബന്ദ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇടതുപാർട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്. ഭിന്നിപ്പിച്ച് ഭരിക്കുന്ന ബിജെപിയെ പൗരത്വ ഭേദഗതി നിയമം വെളിച്ചെത്ത് കൊണ്ടുവന്നെന്നും ആര്‍ജെഡി നേതാവ് തേജ്വസി യാദവ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതോടെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ കനക്കുകയാണ്.
പ്രക്ഷോപങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ ദേശീയ പൗരത്വ പട്ടിക ഉടന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഡി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ദേശീയ പൗരത്വ പട്ടിത തയ്യാറാക്കാനുള്ള നടപടികള്‍ ഇതുവരെ തുടങ്ങിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് അക്രമികളൊഴികെ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങള്‍ നടക്കുന്നതിന് പിന്നില്‍ പ്രതിപക്ഷമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ പൗരത്വ പട്ടികയുടെ കരട് പോലും തയ്യാറാക്കി തുടങ്ങിയിട്ടില്ല. മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചിട്ടില്ല. തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ഹിന്ദി ഉറുദു മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അക്രമപാത ഉപേക്ഷിച്ചാല്‍ പൗരത്വ നിയമ ഭേദഗതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് സഹമന്ത്രിയുടെ പ്രസ്താവനയെന്നും ശ്രദ്ധേയമാണ്. ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ പൗരത്വ പട്ടിക 2024 തെരഞ്ഞെടുപ്പിന് മുമ്പ് തയ്യാറാക്കുമെനന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും പൗരത്വ നിയമഭേദഗതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമം നടപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
അനുമതിയില്ലാതെ സംസ്ഥാനത്ത് പ്രതിഷേധം നടത്താന്‍ പാടില്ല. പ്രതിഷേധത്തിന്റെ പേരില്‍ ലഹള അനുവദിക്കില്ല. സാധാരണക്കാരന്റെ ജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ ലക്നൗവില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.