ആളിക്കത്തി കര്‍ഷക പ്രതിഷേധം; പ്രതിരോധിക്കാനാകാതെ കേന്ദ്രം
കേന്ദ്രസര്‍ക്കാര്‍ ശബ്ദവോട്ടോടെ പാസാക്കിയ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് 2020, ഫാര്‍മേഴ്സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ഓഡിനന്‍സ്, എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ഓഡിനന്‍സ് എന്നീ കാര്‍ഷിക പരിഷ്കാര ബില്ലുകള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകരുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. എന്നാല്‍, രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ച ശേഷമായിരിക്കും ഹർജികൾ നൽകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം രാജ്യത്ത് രണ്ടാം ദിവസവും തുടരുകയാണ്. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടഞ്ഞുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്.
അതിനിടെ സെപ്തംബര്‍ 28 ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 2 ന് കര്‍ഷക രക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.
കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തിയിരുന്നു.
എന്നാല്‍, ബില്ലുകള്‍ എങ്ങനെയാണ് കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുന്നതെന്ന് വിശദീകരിക്കാന്‍ ബിജെപിക്കോ കേന്ദ്രസര്‍ക്കാറിനെ കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ പ്രക്ഷോഭത്തിലേക്ക് നീങ്ങിയ കര്‍ഷകരെയോ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
എന്നാല്‍, കര്‍ഷക സംഘടനകള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങിയത് വരും ദിവസങ്ങളില്‍ സമരം ശക്തമാകുമെന്നതിന്‍റെ സൂചനയാണ്.
ഇതിനിടെ കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും രാജ്യവ്യപകമായി പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.
കര്‍ഷക സംഘടനകള്‍ ഇന്നലെ സംയുക്തമായി ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരുന്നു. പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിന്‍ ഗതാഗതത്തെ പോലും കര്‍ഷക സമരം ബാധിച്ചു.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന കര്‍ഷക പ്രതിഷേധങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ പാതകള്‍ ഉപരോധിച്ചു. ട്രെയിനുകള്‍ തടഞ്ഞു. ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക മാര്‍ച്ചുകള്‍ അതിര്‍ത്തികളില്‍ പൊലീസ് തടഞ്ഞു.
ഹരിയാന, പഞ്ചാബ് , ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങള്‍ പ്രതിഷേധത്തില്‍ സ്തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
കര്‍ഷകരും കുടുംബാംഗങ്ങളും വരെ പ്രതിഷേധത്തിന്‍റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി.
അമൃത്സര്‍- ദില്ലി ദേശീയപാത കര്‍ഷകര്‍ അടച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കര്‍ഷക റാലി നോയിഡയില്‍ പൊലീസ് തടഞ്ഞു.
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ചത്തീസ്ഗഡ് , തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷക സംഘടനകള്‍ സംയുക്തമായി റോഡുകള്‍ ഉപരോധിച്ചു.
ബീഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ റാലി നടന്നു. ട്രാക്ടറോടിച്ചാണ് തേജസ്വി യാദവ് റാലി നയിച്ചത്. കാര്‍ഷിക ബില്ലുകള്‍ കീറിയെറിഞ്ഞായിരുന്നു ദില്ലിയില്‍ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ പ്രതിഷേധം.
ബീഹാറില്‍ പോത്തിന്‍റെ പുറത്ത് കയറിയായിരുന്നു കര്‍ഷകര്‍ സമരങ്ങള്‍ക്ക് എത്തിയിരുന്നത്. പഞ്ചാബില്‍ റെയില്‍വേ ലൈനുകള്‍ക്ക് മേലെ സമരപന്തല്‍ കെട്ടിക്കൊണ്ട് കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ തമിഴ് നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ തലയോടി കൈയിലേന്തി പാതിമീശയും പാതി മുടിയും വടിച്ചുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ സമരത്തിനെത്തിയത്.