ശിവാംഗി സിംഗ് ഇനി റഫാൽ പറത്തും; ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റിനെ അറിയാം...
ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശിവാംഗി സിംഗ്; ഇന്ത്യൻ വായുസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യയുടേത്. ജൂലൈ 27നാണ് അഞ്ച് ഫ്രഞ്ച് നിര്‍മ്മിത റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്. ഈ മാസം 10നാണ് ഇന്ത്യൻ വ്യോമസേനയുടെ 17 സ്ക്വാഡ്രൺ ‘ഗോൾഡൻ ആരോസ്’ല്‍ റഫാൽ വിമാനങ്ങളെ ചേർക്കുന്നത്. ഗോൾഡൻ ആരോസിന്‍റെ 17 സ്ക്വാഡ്രണിനോടൊപ്പം റഫാൽ വിമാനങ്ങളും എത്തിയതോടെ ഇന്ത്യ മാരകമായ ശക്തിയായി മാറുമെന്നും എതിരാളികളെ അവ വെല്ലുവിളിക്കുമെന്നും എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ പറഞ്ഞിരുന്നു. 36 വിമാനങ്ങളുടെ കരാറാണ് ഇന്ത്യ ഫ്രാൻസുമായി ഒപ്പ് വച്ചിരിക്കുന്നത്.
വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ അംഗമായ ശിവാംഗി 2017ലാണ് വായുസേനയുടെ ഭാഗമായത്. വാരണാസി സ്വദേശിയായ ശിവാംഗി സിംഗ് നിലവില്‍ 17 സ്ക്വാഡ്രണ്‍ന്റെ ഭാഗമാകാനുള്ള പ്രത്യേക പരിശീലനത്തിലാണ്.
അംബാലയിലെ റഫാല്‍ യുദ്ധവിമാനങ്ങളുടെ ഗോൾഡൻ ആരോസ് എന്ന സ്ക്വാഡ്രണ്‍ന്റെ ഭാഗമാകാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ശിവാംഗി സിംഗ്.
2017ല്‍ വായുസേനയുടെ ഭാഗമായതിന് പിന്നാലെ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ പറത്തുന്ന ഫൈറ്റര്‍ പൈലറ്റാണ് ശിവാംഗി. രാജസ്ഥാന്‍ അതിര്‍ത്തിയിലെ ബേസ് ക്യാംപിൽ നിന്നാണ് ശിവാംഗി അംബാലയിലെത്തുന്നത്.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാര്‍ക്കൊപ്പമായിരുന്നു ശിവാംഗിയുടെ പരിശീലനം. വിംഗ് കമാന്ററായിരുന്ന അഭിനന്ദൻ വര്‍ധമാനൊപ്പവും ശിവാംഗി യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുണ്ട്.
ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പഠന സമയത്ത് എന്‍സിസിയുടെ 7 യുപി എയര്‍ സ്ക്വാഡ്രണ്‍ന്റെ ഭാഗമായിരുന്നു ശിവാംഗി. കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് 2016ല്‍ ശിവാംഗി എയര്‍ഫോഴ്സ് അക്കാദമിയിലെത്തുന്നത്.
വായുസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനമായ മിഗ് 21 മുതല്‍ ഏറ്റവും പുതിയ റഫാല്‍ വരെ പറത്തുന്ന ആദ്യ വനിത ഫൈറ്റര്‍ പൈലറ്റ് എന്ന ചരിത്രനിമിഷത്തിലേക്കാണ് ശിവാംഗിയുടെ പേര് കൂട്ടിച്ചേർക്കപ്പെടുന്നത്.
ഇന്ത്യ വാങ്ങിയ റഫാല്‍ ലോകത്ത് ഇന്നുള്ള ഏറ്റവും മികച്ച യുദ്ധ വിമാനങ്ങളിലൊന്നാണ്. വ്യോമാക്രമണം നയിക്കല്‍, ശത്രുവിനെ നിരീക്ഷണം, ആക്രമിക്കുന്ന നിരയ്ക്ക് സുരക്ഷ ഒരുക്കല്‍, ശത്രുവിന്‍റെ ആഴത്തിലുള്ള ലക്ഷ്യങ്ങള്‍ പോലും ആക്രമിക്കല്‍, കപ്പല്‍ഭേദന ക്ഷമത, അണുആയുധ വാഹന ശേഷി എന്നിവ നിര്‍വഹിക്കാന്‍ ഇന്ത്യയുടെ ഈ വിമാനത്തിന് സാധിക്കും.
റഫാൽ റഡാർ ക്രോസ്-സെക്ഷനും (ആർസിഎസ്) ഇൻഫ്രാറെഡ് സിഗ്‌നേച്ചറിനുമായാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇതിന് സ്റ്റെൽത്ത് സവിശേഷതകളുണ്ട്. ശത്രുവിന്‍റെ നിരീക്ഷണ കണ്ണുകളെ വെട്ടിക്കാന്‍ റഫാലിന് ശേഷിയുണ്ട്.
റഫാൽ കോർ ഏവിയോണിക്സ് സിസ്റ്റങ്ങൾ, ഇന്റഗ്രേറ്റഡ് മോഡുലാർ ഏവിയോണിക്സ് ഇങ്ങനെ അത്യാധുനിക ഘടകങ്ങള്‍ വിമാനത്തിനുണ്ട്. ഇന്‍റഗ്രേറ്റഡ് ഡിഫന്‍സ് സംവിധാനമാണിത്.
രണ്ട് സ്നെക്മ എം 88 എൻജിനുകളാണ് റഫാലിൽ ഘടിപ്പിച്ചിരിക്കുന്നത്. നാല് മിസൈലുകളും ഒരു ഡ്രോപ്പ് ടാങ്കും വഹിക്കുമ്പോൾ എം 88 റഫാലിനെ സൂപ്പർ ക്രൂസ് ചെയ്യാൻ പ്രാപ്തമാക്കുന്നു.