തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ മുങ്ങി ബീഹാര്‍
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം അധികം പെയ്തെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗത്തിന്‍റെ കണക്കുകള്‍ പറയുന്നത്. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും അധികം മഴ പെയ്തത്. ലഭിക്കേണ്ട മഴയേക്കാള്‍ 48 ശതമാനം അധികമാണ് ലഭിച്ചതെന്നും ഐഎംഡി അറിയിച്ചു. 102 വര്‍ഷത്തില്‍ ആദ്യമായാണ് സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ജൂണ്‍ മാസത്തില്‍ വൈകിയാണ് മണ്‍സൂണ്‍ എത്തിയതെങ്കിലും ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കടിയുണ്ടായ ന്യൂനമര്‍ദ്ദവും കാരണമാണ് മണ്‍സൂണ്‍ നല്ല രീതിയില്‍ പെയ്യാന്‍ കാരണമെന്ന് ഐഎംഡി അറിയിച്ചു. കനത്ത മഴ പെയ്യുന്ന ബീഹാറില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കാണാം ബീഹാറില്‍ നിന്നുള്ള കാഴ്ചകള്‍
ബീഹാര്‍, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം കനത്ത മഴയാണ് പെയ്തത്. ഈ മാസം 29 വരെയുള്ള കണക്കനുസരിച്ച് 247.1 മില്ലി മീറ്റര്‍മഴയാണ് സെപ്റ്റംബറില്‍ പെയ്തത്. 1983 ല്‍ പെയ്ത 255.8 മില്ലി മീറ്ററാണ് റെക്കോര്‍ഡ്.
ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ചയും കനത്ത മഴ തുടരുന്നതിനാല്‍ ഈ റെക്കോര്‍ഡ് തിരുത്താനാണ് സാധ്യതയെന്നും ഐഎംഡി വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 956.1 മില്ലി മീറ്റര്‍ മഴയാണ് രാജ്യത്ത് ശരാശരി ലഭിച്ചത്.
877 മില്ലി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്. സെപ്റ്റംബര്‍ 30ന് മണ്‍സൂണ്‍ പിന്‍വാങ്ങുമെന്നാണ് നേരത്തെ ഐഎംഡി അറിയിച്ചത്.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ മണ്‍സൂണ്‍ പിന്മാറാന്‍ സാധ്യതയില്ലെന്ന് കാലാവസ്ഥാ വിഭാഗം ഡയറക്ടര്‍ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.
ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ വൈകിയാണ് മണ്‍സൂണ്‍ എത്തിയതെങ്കിലും ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കടിയുണ്ടായ ന്യൂനമര്‍ദ്ദവും കാരണമാണ് മണ്‍സൂണ്‍ നല്ല രീതിയില്‍ പെയ്യാന്‍ കാരണമെന്ന് ഐഎംഡി അറിയിച്ചു.
ഇതിനിടെ ബിഹാറിലെ പ്രളയത്തിൽ നിരവധി മലയാളി കുടുംബങ്ങളും കുടുങ്ങി. രാജേന്ദ്ര നഗറിൽ മാത്രം പത്തിലധികം മലയാളി കുടുംബങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവരില്‍ കൂടുതല്‍. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു.
പത്തനംതിട്ട വള്ളിത്തോട് സ്വദേശിയായ സണ്ണിയും ഭാര്യയും രണ്ട് പെൺകുട്ടികളും, ഉൾപ്പെടെ പത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അബ്രഹാം എന്ന മറ്റൊരു മലയാളിയും കുടുംബവും ഇതേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.
വീട്ടിന്‍റെ ഒരു നില പൂർണ്ണമായും മുങ്ങിയ നിലയിലാണെന്നാണ് ഇവർ പറഞ്ഞു. ബിഹാർ സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് കുടുങ്ങിക്കിടക്കുന്നവർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തിൽ കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
ഉത്തരേന്ത്യയിൽ തുടരുന്ന മഴക്കെടുതിയിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 127 പേരാണ് മരിച്ചത്. ബിഹാറിൽ മാത്രം 29 പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബിഹാറിൽ മാത്രം 300 ഓളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
കിഴക്കൻ ഉത്തർപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 5000 ത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.
ആശുപത്രികളിൽ വെള്ളം കയറിയതിനാൽ രോഗികളും ദുരുതത്തിലായി. വെള്ളപ്പൊക്കം ആരോഗ്യപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗികളെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ഉത്തർപ്രദേശിൽ പ്രയാഗാരാജ്, ലക്നൗ, അമേഠി എന്നിവിടങ്ങൾ പ്രളയക്കെടുതി രൂക്ഷമാണ്. റോഡ്, റെയിൽ ഗതാഗതം താറുമാറായിരിക്കുകയാണ്. വൈദ്യുതി ബന്ധവും തടസപ്പെട്ടിരിക്കുകയാണ്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ബല്ലിയ ജില്ലയിലെ ജില്ലാ ജയിലിലെ 500 തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു.
ജയിലില്‍ നിന്നാണ് 500 തടവുകാരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുന്നത്.
350 പേര്‍ക്ക് കഴിയാവുന്ന ജയിലില്‍ 950 പേരാണ് നിലവിലുള്ളത്. ജയില്‍ സ്ഥിതിചെയ്യുന്നത് താഴ്ന്ന പ്രദേശത്താണെന്നും അതിനാല്‍ വെള്ളം കയറുന്നത് ആദ്യമല്ലെന്നുമായിരുന്നു അധികൃതരുടെ പ്രതികരണം.
ബിഹാറിന് സമീപം ഗംഗാ നദീതീരത്താണ് ജയില്‍ ഉള്ളത്. നാല് ദിവസം തുടര്‍ച്ചയായി മഴ പെയ്തതോടെ ജയിലില്‍ വെള്ളം കയറിയിരിക്കുകയാണ്.
ജയിലിന് പുറത്തും വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ അകത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാനുമാകുന്നില്ലെന്ന് ബല്ലിയയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പറഞ്ഞത്.
മൂന്ന് കെട്ടിടങ്ങളിലാണ് വെള്ളം കയറിയിരിക്കുന്നത്. അതിനാല്‍ 950 തടവുകാരില്‍ 500 പേരെ മാറ്റാനാണ് തീരുമാനം.
അസംഗറിലെ ജയിലിലേക്കാണ് ഇവരെ മാറ്റുക. ബല്ലിയയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെയാണ് അസംബര്‍ ജയില്‍.
ബല്ലിയയ്ക്ക് പുറമെ ജോന്‍പൂര്‍, വാരണസി ജില്ലകളെയും മഴ ശക്തമായി ബാധിച്ചിട്ടുണ്ട്. ഗതാഗത സംവിധാനങ്ങളെയും മഴ താറുമാറാക്കി. ട്രെയിന്‍ സര്‍ലവ്വ്വീസുകള്‍ മിക്കതും നിര്‍ത്തിവച്ചു.