വിശന്ന്.. വരി നിൽക്കേണ്ടി വരുന്നവര്‍...
ലോക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ കുറവുള്ള ദില്ലി റോഡില്‍ കൂടി അരമണിക്കൂറെങ്കിലും വണ്ടിയോടിച്ചാലേ ദില്ലി - ഉത്തര്‍പ്രദേശ് അതിര്‍ത്തിക്കടുത്തുള്ള ഭൽസ്വായില്‍ എത്തുകയുള്ളൂ. ദൂരെ നിന്നേ ഭല്‍സ്വായെ തിരിച്ചറിയാം. ദില്ലിയുടെ മാലിന്യം, മലയോളം ഉയരത്തില്‍ നിങ്ങളെക്കാത്ത് നില്‍പ്പുണ്ടാകും. ലോക്ഡൗണിലും ലോറികള്‍ മാലിന്യമല ഇഴഞ്ഞ് കയറുന്നു... ഭല്‍സ്വായിലെ മാലിന്യമല ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു...
ഓരം ചേര്‍ന്ന പാതയ്ക്കപ്പുറത്ത് നിസ്വരായ കുറെ മനുഷ്യര്‍ ജീവിക്കുന്നു. ഹരിയാനയില്‍ നിന്നും ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നും നിത്യവൃത്തിക്കായി ദില്ലിയിലെത്തിയവര്‍. ജീവസന്ധാരണത്തിനപ്പുറം നീക്കിയിരിപ്പില്ലാത്ത സാധാരണക്കാരായ ഇന്ത്യക്കാര്‍. എഴുത്തും ചിത്രങ്ങളും അഞ്ജുരാജ്, വസീം സെയ്ദി
ലോക്ഡൗണ്‍ വന്നതോടെ മിക്കവരും പെട്ടുപോയി. രാജ്യം അടച്ചതിന് പിന്നാലെ കുറച്ച് പേര്‍ നൂറുകണക്കിന് കിലോമീറ്റര്‍ താണ്ടി സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു.
ആ ദീര്‍ഘനടത്തത്തിനും ആവതില്ലാത്തവര്‍ ഭല്‍സ്വായിലെ മാലിന്യമലയ്ക്കും ചുറ്റും കുടുങ്ങിക്കിടന്നു.
ഭക്ഷണമായിരുന്നു, അവരുടെ ഏറ്റവും വലിയ പ്രതിസന്ധി. സന്നദ്ധ സംഘടനകളാണ് കുറച്ച് ദിവസമായി അന്നം നല്‍കുന്നത്.
ശ്രീ ശിവ സേവക് ദില്ലി മഹാശക്തി എന്ന സംഘടനയാണ് ഭല്‍സ്വായിലേക്കുള്ള ഭക്ഷണം എത്തിച്ചിരുന്നത്. ആ ദൃശ്യങ്ങളിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്.
പന്ത്രണ്ട് മണിക്കുള്ള ഉച്ചഭക്ഷണ വിതരണത്തിന് പത്തുമണിയ്ക്കേ ആളുകള്‍ വരി നിന്നുതുടങ്ങി. അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും യുവാക്കളുമടങ്ങിയ ആ നിര ഒരോ മിനിറ്റിലും നീണ്ടു നീണ്ടു പോയി.
ഒടുവിലത് ഏതാണ്ട് രണ്ട് കിലോമീറ്ററോളം നീണ്ടു. പതിനൊന്ന് മണിയോടെ സന്നദ്ധ പ്രവര്‍ത്തകര്‍ വരിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കൂപ്പണ്‍ കൊടുത്ത് തുടങ്ങി.
ഇതര സംസ്ഥാന തൊഴിലാളികളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് പലായന കാലത്ത് പറഞ്ഞ കെജ്രിവാളിന്‍റെ നാട്ടില്‍ അരച്ചാണ്‍ വയര്‍ നിറയ്ക്കാന്‍ പിന്നേയും ഒരു മണിക്കൂര്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നുരുകി കുറേ മനുഷ്യര്‍...
സർക്കാറിന്‍റെ സൗജന്യ ഭക്ഷണം കിട്ടാത്തതിനാലാണ് കാത്തുനിന്ന് ഭക്ഷണം വാങ്ങേണ്ടിവരുന്നതെന്ന് വരിനില്‍ക്കാനെത്തിയവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദില്ലിയില്‍ ഇന്ന് ഇതൊരു സ്ഥിരം കാഴ്ചയാണിത്. ചില ദിവസങ്ങളിൽ ഈ ക്യൂ കിലോമീറ്ററുകളോളം നീണ്ടുപോകും. പലസ്ഥലത്തും ദില്ലി സർക്കാറിന്‍റെ സൗജന്യ ഉച്ചഭക്ഷണത്തിന് വേണ്ടി രാവിലെ ആറ് മണി മുതൽ ക്യൂ ആരംഭിക്കും.
ദില്ലിയിലെ ബാദ്ലി സർക്കാർ സ്കൂളിന് മുന്നിൽ പതിവായി 500 പേരിലധികം ആളുകളാണ് സൗജന്യ ഉച്ചഭക്ഷണം വാങ്ങാനെത്തുന്നത്. പരിപ്പുകറി, വെജിറ്റബിൾ സ്റ്റൂ, ചോറ് ഇത്രയുമാണ് ഉച്ചഭക്ഷണത്തിലുൾപ്പെടുത്തിയിരിക്കുന്നത്.
1200 ഓളം ആളുകൾ വരെ ചില സമയങ്ങളിൽ ക്യൂവിൽ ഉണ്ടാകും. ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഉപജീവനമാർഗം നിലച്ച ദില്ലിയിലെ ഇതരസംസ്ഥാന തൊളിലാളികള്‍ ജീവന്‍ പിടിച്ചു നിര്‍ത്താന്‍ സൗജന്യഭക്ഷണം തേടി അലയുകയാണ്...
പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്നതിന് വേണ്ടി 2500 ഓളം കേന്ദ്രങ്ങളാണ് ദില്ലിയിൽ ആരംഭിച്ചിരുന്നത്. ഏപ്രിൽ 1 വരെ പ്രതിദിനം പത്ത് ലക്ഷം പേർക്ക് സൗജന്യ ഭക്ഷണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി ദില്ലി സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ, ദില്ലിയിലേക്ക് നല്ലൊരു നാളെ സ്വപ്നം കണ്ടെത്തിയവര്‍ ലക്ഷങ്ങളാണ്. അവരുടെ വയറുകള്‍ തികയ്ക്കാനുള്ളതിന്‍റെ പകുതിപോലുമാകില്ലിത്. മണിക്കൂറുകള്‍ നീളുന്ന ക്യൂവില്‍ നിന്ന് ഒടുവില്‍ ഭക്ഷണം ലഭിക്കാതെ തിരികെ വീടുകളിലേക്ക് വിശന്ന വയറുമായി മടങ്ങിപ്പോകുന്നവരുണ്ട്. ചിലപ്പോൾ, തൊട്ടടുത്തെത്തുമ്പോൾ ഭക്ഷണം തീർന്ന് പോകുന്നത് നിസഹായരായി കണ്ട് നില്‍ക്കേണ്ടിവരുന്നവരുണ്ട്...