മഹാമാരിയിലും കരുതല്‍; തൊഴിലാളികള്‍ സ്വന്തം ഗ്രാമത്തിലേക്ക്
അങ്ങനെയൊരു അന്തർദേശീയ തൊഴിലാളി ദിനത്തിനൊടുവിൽ ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം ഗ്രാമങ്ങളിലേക്കുള്ള തീവണ്ടിയില്‍ ഇടംപിടിച്ചു. മുമ്പ് കണ്ടിട്ടില്ലാത്തൊരു തിരിച്ചു പോക്കിനാണ് ഇന്നലെ ഇന്ത്യന്‍ റെയില്‍വേ തുടക്കം കുറിച്ചിരിക്കുന്നത്. കലാപങ്ങളും മഹാമാരികളുമാണ് സാധാരണയായി ഇന്ത്യയില്‍ പലായനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നത്. എന്നാൽ, ഇന്നലെ ആലുവയിൽ നിന്നും ഭുവനേശ്വറിലുള്ള തങ്ങളുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളുടെ മുഖത്ത് ഭയമായിരുന്നില്ല. ഇതുവരെ കരുതൽ തന്നവരോടുള്ള നന്ദിയും ഈ മഹാമാരിയുടെ കാലത്തും വീടണയാൻ കഴിയുന്നതിലുള്ള ആശ്വാസവുമായിരുന്നു, ആ മുഖങ്ങളില്‍. രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികൾ അങ്ങനെ തങ്ങളുടെ രാജ്യത്തിന്‍റെ കടമ അനുഭവിച്ചറിഞ്ഞു. ആഴ്ചകള്‍ക്ക് ശേഷം ഒറ്റ കൊവിഡ് 19 കേസ് പോലും രേഖപ്പെടുത്താത്ത ദിവസമാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്നും യാത്ര തുടങ്ങിയതെന്നത് കേരളത്തിന് മറ്റൊരു അഭിമാനമാണ്. ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ക്യാമറാമാന്മാരായ ധനേഷ് പയ്യന്നൂര്‍, സോളമന്‍ റാഫേല്‍, ഷെഫീഖ് മുഹമ്മദ്.
മഹാമാരിയുടെ വരവോടെ ലോക്ഡൗണിലേക്ക് രാജ്യം നീങ്ങി. ഇതോടെ ഇതരസംസ്ഥാന തൊഴിലാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയിലുണ്ടായ ധാരണയില്ലായ്മയാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളുടെ യാത്രയ്ക്ക് വിലങ്ങ് തടിയായത്.
ജനുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന കൊവിഡ്19 മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മാര്‍ച്ച് 24 ന് പെടുന്നനെ രാജ്യം ലോക്ഡൗണിലേക്ക് നീങ്ങുകയായിരുന്നു.
യാതൊരു തയ്യാറെടുപ്പുമില്ലാതെ ലോക്ഡൗണിലേക്ക് നീങ്ങിയതോടെ സാധാരണക്കാരും ഇതരസംസ്ഥാന തൊഴിലാളികളും അക്ഷരാര്‍ത്ഥത്തില്‍പ്പെട്ടുപോയി. കേരളം പോലെ ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ സംസ്ഥാനത്തുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റ് കാര്യങ്ങളും എത്തിച്ചപ്പോള്‍, രാജ്യ തലസ്ഥാനത്ത് നിന്ന് 300 - 400 കിലോമീറ്റര്‍ ദൂരത്തുള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് അവര്‍ നടക്കുകയായിരുന്നു.
തൊട്ട് മുമ്പ് ദില്ലിയില്‍ ഉണ്ടായ കലാപം സൃഷ്ടിച്ച അനിശ്ചിതത്വത്തിനൊടുവില്‍പ്പെടുന്നനെ ലോക്ഡൗണും വന്നതോടെ ദിവസവേതനക്കാരായ തൊഴിലാളികള്‍ ദില്ലിയിലെ മഹാ വീഥിയില്‍ ഒറ്റപ്പെട്ടുപോയി. തൊഴിലാളികളുടെ ഭയാശങ്കകള്‍ ഒഴിവാക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെടുകയും ചെയ്തു.
ഇതിനിടെ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ദില്ലിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് നടന്നു തുടങ്ങിയിരുന്നു. ചിലര്‍ വീട്ടിലേക്ക് പോകവേ പാതി വഴിയില്‍ മരിച്ചു വീണെന്ന വാര്‍ത്തകളും പുറകേയെത്തി.
34 മണിക്കൂര്‍ ദൗര്‍ഘ്യമുള്ള യാത്രയ്ക്കിടെ ട്രെയിനിന് മറ്റ് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കില്ല. സ്റ്റോപ്പുകള്‍ ഇല്ലാത്തത് കൊണ്ട് തന്നെ യാത്രക്കാര്‍ക്ക് ഒന്നര ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ റെയില്‍ സ്റ്റേഷനില്‍ സംഭരിച്ചിരുന്നു. ഇത് യാത്രക്കാര്‍ക്ക് നല്‍കിയാണ് ഇവരെ യാത്രയാക്കിയത്.
തൊഴിലാളികളുടെ പലായനം രൂക്ഷമായതോടെ ഇവര്‍ക്കായി ബസുകള്‍ ഏര്‍പ്പാടാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന്, പതിനായിരക്കണത്തിന് തൊഴിലാളികളെ ഹരിയാന, ഒറീസ, രാജസ്ഥാന്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ബസുകളില്‍ എത്തിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറായി.
ദില്ലിയില്‍ നിന്ന് തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന വാര്‍ത്ത വന്നതോടെ കേരളത്തില്‍ കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തും ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവിലിറങ്ങി.
ഭക്ഷണം കിട്ടുന്നില്ലെന്നായിരിന്നു ഇവരുടെ ആരോപണം. എന്നാല്‍ ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും തൊഴിലാളികളെ മറ്റാരോ തെറ്റിദ്ധരിപ്പിക്കയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു.
ഇതിനിടെ, ദില്ലിയില്‍ ഉദ്യോഗസ്ഥരും ഇതരസംസ്ഥാനതൊഴിലാളികളും തമ്മില്‍ ഭക്ഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ നാല് തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റു.
തുടര്‍ന്ന് യമുനയില്‍ ചാടിയ നാല് പേരില്‍ ഒരാള്‍ മുങ്ങി മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ദില്ലിയിലെ അഭയ കേന്ദ്രത്തിന് തീയിട്ടത് ഏറെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ ആറ് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ഇതരസംസ്ഥനാ തൊഴിലാളികളുടെ ആശങ്കകള്‍ അകറ്റാന്‍ സംസ്ഥനങ്ങള്‍ പരാജയപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളില്‍ കുടിങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനുള്ള തൊഴിലാളികളെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടക്കികൊണ്ടു പോകാന്‍ കേന്ദ്രം നിര്‍ബന്ധിതരായി. എന്നാല്‍ കേരളത്തില്‍ നിന്നടക്കമുള്ള കുടിയേറ്റ തൊഴിലാളികളെ ബസില്‍ അവരവരുടെ നാട്ടിലെത്തിക്കണമെന്ന് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് സംസ്ഥാനങ്ങള്‍ ഓരേ സ്വരത്തില്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഒറീസയിലേക്ക് ബസില്‍ പോകയെന്നത് പ്രായോഗികമായ നിര്‍ദ്ദേശമായിരുന്നില്ല. ഇതേ തുടര്‍ന്ന് ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്‍ കേന്ദ്രം നിര്‍ബന്ധിതരി. കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചതോടെ റെയില്‍വേ രാജ്യത്തെ തൊഴിലാളികള്‍ക്കായി പ്രത്യേക ടെയിന്‍ ഓടിക്കാന്‍ തയ്യാറായി.
തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലെത്തിക്കാന്‍, സംസ്ഥാനങ്ങള്‍ പണം നല്‍കണമെന്ന് റെയില്‍ വേ ആവശ്യപ്പെട്ടു. മഹാമാരിയുടെ കാലത്തും തൊഴിലാളി വിരുദ്ധ നിലപാടെടുത്ത റെയില്‍വേയുടെ നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി.
തൊഴിലും കൂലിയുമില്ലാതാക്കിയ മഹാമാരിക്കിടെ പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് പണം ഈടാക്കുന്ന റെയില്‍വേ നടപടി അപമാനകരമാണെന്നും സ്വന്തം പേരില്‍ മോദി സ്വരൂപിച്ച ഫണ്ട് എന്താണ് ചെയ്തതെന്നും യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
3.60 ലക്ഷം അതിഥി തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ കണക്ക്. ഇവരില്‍ മഹാഭൂരിപക്ഷവും നാട്ടില്‍ പോകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
അങ്ങനെയെങ്കില്‍ ഒരു വലിയ തുകതന്നെ സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേക്ക് നല്‍കേണ്ടി വരും. പ്രളയകാലത്തെ സഹായങ്ങള്‍ക്ക് കേന്ദ്രം പണം ആവശ്യപ്പെട്ടത് പോലൊരു പ്രതിസന്ധിയാണ് കേരളത്തെ സംബന്ധിച്ച് റെയില്‍വേയുടെ തീരുമാനം.
കേരളത്തില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിന്‍ പുറപ്പെട്ടത് ആലുവയില്‍ നിന്നാണ്. ഒറീസയിലെ ഭുവനേശ്വറിലേക്ക് ഇന്നലെ രാത്രിയോടെയാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്.
1,148 ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ നിന്ന് സ്വദേശത്തിലേക്ക് ഇന്നലെ മടങ്ങിയത്. ക്യാമ്പുകളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചത്.
ആറുമണിയോടെ ട്രെയിന്‍ പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ തൊഴിലാളികളെ പല ബസുകളിലായി ആലുവയിലേക്ക് എത്തിക്കുന്നതിന് ഏറെ സമയമെടുത്തു.
സ്വദേശത്തേക്ക് മടങ്ങാനായി നിരവധി പേരാണ് രജിസ്റ്റര്‍ ചെയ്യാനെത്തിയത്. എന്നാല്‍, 1148 പേരെ മാത്രം കൊണ്ടുപോകാന്‍ കഴിയൂവെന്നതിനാല്‍ കുറെപേരെ താമസസ്ഥലത്തേക്ക് തിരിച്ചയച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടാമത്തെ ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുവാന്‍ കേരളം ആലോചിക്കുന്നതായി മന്ത്രി പി പി രാമകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ തിരുവന്തപുരത്ത് നിന്നും വൈകീട്ട് കോഴിക്കോട് നിന്നും ട്രെയിനുണ്ടാകും. കൂടാതെ ആലവുയില്‍ നിന്നും എറണാകുളത്ത് നിന്നും ഓരോ ട്രെയിനുകള്‍ കൂടി ഓടിക്കുവാനുള്ള സാധ്യതകളാണ് കേരളം തേടുന്നത്.
അങ്ങനെയെങ്കില്‍, തൊഴിലാളികൾക്ക് സ്വദേശത്തേക്ക് പോകുന്നതിനായി കേരളത്തില്‍ നിന്ന് ഇന്ന് നാല് ട്രെയിനുകൾ പുറപ്പെടും. ബിഹാറിലേക്കും ഒഡീഷയിലെ ഭുവനേശ്വറിലേക്കുമാണ് ഇതരസംസ്ഥാന തൊഴിലാളികളുമായി എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പുറപ്പെടുക. പാറ്റ്നയിലേക്കുള്ള ട്രെയിനും ആലുവയിൽ നിന്ന് ഇന്ന് പുറപ്പെടും.
ക്യാമ്പുകളില്‍ നിന്ന് റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കാനും യാത്രയാക്കാനും വലിയ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. പെരുമ്പാവൂരില്‍ നിന്ന് ബസുകളിലാണ് ആലുവയിലേക്ക് തൊഴിലാളികളെ എത്തിച്ചത്.
സാമൂഹ്യ അകലം കൃത്യമായി പാലിച്ച് ഒരു ബോഗിയില്‍ 60 പേരെന്ന നിലയിലായിരുന്നു യാത്രക്കാര്‍ക്കുള്ള ക്രമീകരണം. മരുന്നുകള്‍, ഭക്ഷണം, വെള്ളം തുടങ്ങിയവയും ട്രെയിനുകളില്‍ സജ്ജീകരിച്ചിരുന്നു. 34 മണിക്കൂറുകള്‍ കൊണ്ട് കൊച്ചിയില്‍ നിന്ന് ട്രെയിന്‍ ഭുവനേശ്വറില്‍ എത്തും.
യാത്രക്കാര്‍ക്ക് ഇടയ്ക്ക് ഇറങ്ങാന്‍ അവസരമുണ്ടാവില്ല. സിആര്‍പിഎഫിന്റെയും ആര്‍പിഎഫിന്റെയും പൊലീസിന്റെയും ആളുകള്‍ ട്രെയിനിലുണ്ടാവും. ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളും മടങ്ങണമെന്ന ആവശ്യവുമായി ഇടയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കുള്ള ട്രെയിന്‍ അടുത്തുള്ള ദിവസങ്ങളില്‍ എത്തുമെന്ന് അറിയിച്ച് ഇവരെ തിരികെ ക്യാമ്പിലേക്ക് തന്നെ അയച്ചു.
ഇതിനിടെ ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ പണം ഈടാക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ ടിക്കറ്റിനാണ് ചാര്‍ജാണ് ഈടാക്കുന്നത്. ട്രെയിനില്‍ നല്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും പണം ഈടാക്കും.
ഭക്ഷണത്തിന് 30 രൂപയും വെള്ളത്തിന് 20 രൂപയുമാണ് ഈടാക്കുക. അതത് സംസ്ഥാനങ്ങളായിരിക്കും റെയില്‍വേക്ക് പണം നല്‍കേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങിയത്. കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് ആദ്യം ട്രെയിനുകള്‍ പുറപ്പെട്ടത്.
ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്കായിരുന്നു ആയിരത്തിലേറെ തൊഴിലാളികളുമായി പുറപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. എന്നാല്‍ സ്വന്തം സംസ്ഥാനത്ത് തിരിച്ചെത്തുന്ന തൊഴിലാളികളെ കിലോമീറ്ററുകള്‍ ദൂരെയുള്ള സ്വന്തം ഗ്രാമങ്ങളിലേക്ക് എത്തിക്കുവാന്‍ അതത് സംസ്ഥാനങ്ങള്‍ എന്ത് മുന്‍കരുതല്‍ എടുത്തിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും വരും ദിവസങ്ങളിലെ കൊവിഡ്19 വ്യാപനവും റിപ്പോര്‍ട്ട് ചെയ്യപ്പെടുക.
ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കൊവിഡ് 19 രോഗികളുടെ എണ്ണം രാജ്യത്ത് ഏറെ ആശങ്കയാണ് ഇപ്പോഴും ഉയര്‍ത്തുന്നത്.
അടുത്ത ദിവസങ്ങളില്‍ വ്യോമ, നാവിക സേനയുടെ സഹായവും മറ്റ് വിമാനക്കമ്പനികളുടെ സഹായത്തോടെയും പ്രവാസികളുടെ മടങ്ങിവരവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഗള്‍ഫില്‍ ഇതുവരെയായി 24 മലയാളികളാണ് കൊറോണാ വൈറസ് ബാധമൂലം മരിച്ചത്.