ധ്യാനനിരതനായി കേദാർനാഥിന്‍റെ മണ്ണിൽ നരേന്ദ്രമോദി; ചിത്രങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതിന് ശേഷം പുണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാർനാഥിലേയ്ക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ യാത്ര. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത് നാലാം തവണയാണ് മോദി കേദാർനാഥിൽ എത്തുന്നത്. തീർത്ഥയാത്രയ്ക്ക് പുറമേ, ഔദ്യോഗികാവശ്യത്തിന് കൂടിയാണ് മോദി കേദാർനാഥിലെത്തിയത്. രുദ്രാ ഗുഹയിൽ ഏകാന്ത ധ്യാനത്തിലായിരുന്ന മോദി ക്ഷേത്ര ദർശനത്തിന് ശേഷം ഇന്ന് ബദരിനാഥിലേക്ക‌് പോകും.
പുണ്യ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിൽ എത്തിയപ്പോൾ
കേദാർനാഥിലെ രുദ്രാ ഗുഹയിലാണ് മോദി ഏകാന്ത ധ്യാനത്തിനിരുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹ വെട്ടുകല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര ഗുഹ നിര്‍മ്മിക്കാനുള്ള പദ്ധതിയിട്ടത്.
കേദാർനാഥ് വികസനപദ്ധതിയുടെ മാർഗരേഖകൾ മോദി പരിശോധിക്കുന്നു.
പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ചാണ് കേദാർനാഥ് ക്ഷേത്രത്തിൽ മോദി ദർശനം നടത്തിയത്. അരമണിക്കൂറോളം മോദി ക്ഷേത്രത്തിൽ ചെലവഴിച്ചു. ക്ഷേത്രം വലം വയ്ക്കുകയും ചെയ്തു.
കേദാർനാഥ് ക്ഷേത്രത്തിൽ ആരാധന നടത്തുന്നു.
മോദിക്ക് വേണ്ടി കേദാര്‍നാഥിലൊരുക്കിയ ചുവപ്പ് പരവതാനിയെ വിമർശിച്ചു കൊണ്ട് നിരവധി പേർ സമൂഹമാധ്യമങ്ങലിലൂടെ രംഗത്തെത്തി. ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്.
തനിക്ക് വേണ്ടി ദൈവത്തോട് ഒന്നും ആവശ്യപ്പെട്ടില്ലെന്നും രാജ്യത്തിന് സമ്പൽസമൃദ്ധിയുണ്ടാകട്ടെ എന്നാണ് ആവശ്യപ്പെട്ടതെന്നും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനത്തിന് ശേഷം മോദി മാധ്യമങ്ങളോട് പറഞ്ഞു. കേദാർനാഥിലെ വികസനം പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Modi