ദില്ലി ചലോ; കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ പുതിയ സമിതിയെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി
ഡിസംബറിലെ കൊടുംതണുപ്പിലേക്ക് ദില്ലി കടക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 3 ഡിഗ്രിയായിരുന്നു ദില്ലിയിലെ തണുപ്പ് ഇന്ന് അത് ആറ് ഡിഗ്രിയായി. എങ്കിലും തെരുവുകളില്‍ കെട്ടിയുയര്‍ത്തിയ താത്കാലിക കൂടാരങ്ങള്‍ വിട്ട് സമരമവസാനിപ്പിക്കാന്‍ കര്‍ഷകര്‍ ഒരുക്കമല്ലെന്നാണ് ദില്ലി അതിര്‍ത്തികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി റിക്ടര്‍ സ്കെയിലില്‍ 4.5 രേഖപ്പെടുത്തിയ ചെറിയ ഭൂമി കുലുക്കവും ദില്ലിയില്‍ രേഖപ്പെടുത്തി. ദില്ലി ചലോ എന്ന പേരില്‍ കര്‍ഷക സമരം 23 -ാം ദിവസത്തിലേക്ക് കടക്കുമ്പോഴും വിവാദ കര്‍ഷക നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.
ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ഫ്ലൈഓവറിന് താഴെയും സിംഗു, തിക്രി അതിര്‍ത്തികളിലുമായി കഴിഞ്ഞ 23 ദിവസമായി റോഡ് ഉപരോധിച്ച് നടക്കുന്ന കര്‍ഷകരുടെ സമത്തിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തികൊണ്ടിരിക്കുകയാണ്. ദില്ലിക്ക് പറപ്പെടുന്നതിനിടെ പൊലീസ് തടഞ്ഞതിനാല്‍ രാജസ്ഥാനിലെയും ഹരിയാനയിലെയും പാതയേരങ്ങളില്‍ കര്‍ഷകര്‍ സമരം തുടരുന്നു. കൊടും തണുപ്പിലും റോഡരികില്‍ പന്തല്‍കെട്ടി പാ വിരിച്ച് വെറും നിലത്താണ് കര്‍ഷകര്‍ കിടന്നുറങ്ങുന്നത്.
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 11 ദിവസം സൈക്കിളില്‍ യാത്ര ചെയ്ത് 60 കാരന്‍. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ദില്ലി-ഹരിയാന അതിര്‍ത്തിയിലെത്തിയത്. പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. (ചിത്രം ANI, Read More ല്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ ചിത്രങ്ങള്‍ കാണുക )
സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് സിംഗുവിലെ സമരസ്ഥലത്തിന് അടുത്ത് ആത്മഹത്യ ചെയ്ത സിഖ് പുരോഹിതന്‍ ബാബ രാംസിങിന്‍റെ മൃതദേഹം സംസ്‍ക്കരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സമരം തീരാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍.
മൃതദേഹം ഹരിയാനയിലെ ഗുരുദ്വാരയില്‍ തന്നെ സൂക്ഷിക്കും. സമരത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിവെച്ച് മരണം വരിക്കുകയായിരുന്നു. സമരത്തിനിടെ കടുത്ത തണുപ്പിലും മറ്റ് അപകടങ്ങളിലുമായി ഇതുവരെയായി 29 കര്‍ഷകരാണ് മരിച്ചത്.
ഇടപെട്ട് സുപ്രീംകോടതി
രണ്ട് ദിവസം കേസ് കേട്ട സുപ്രീംകോടതി സര്‍ക്കാരും കര്‍ഷരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ഒരു സമിതി ഉണ്ടാക്കാന്‍ അവശ്യപ്പെട്ട സുപ്രീംകോടതി കര്‍ഷകരോട് ആലോചിച്ച് മറുപടി പറയാനും ആവശ്യപ്പെട്ടു. ചര്‍ച്ചകൾ നടക്കുന്ന സാഹചര്യത്തിൽ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്.
പ്രതിഷേധിക്കാൻ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നും കര്‍ഷകരുടെ അവകാശത്തിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞു. റോഡ് ഉപരോധിച്ച് പ്രതിഷേധം തുടര്‍ന്നാൽ ദില്ലിയിലെ ജനങ്ങൾക്ക് വിശന്നുകിടക്കേണ്ടിവരും. അക്കാര്യം മാത്രം പരിശോധിക്കാമെന്ന് അറിയിച്ച കോടതി അതുവരെ കാര്‍ഷിക നിയമങ്ങൾ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാകുമോ എന്നും കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.
എന്നാൽ കര്‍ഷകര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ അറിയിച്ചു. സര്‍ക്കാരും വിട്ടുവീഴ്ചക്ക് തയ്യാറല്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കര്‍ഷകരോട് പ്രകോപനപരമായി പൊലീസ് പെരുമാറരുത്. കര്‍ഷക സംഘടനകൾക്ക് നോട്ടീസ് അയച്ച കോടതി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങൾ തീര്‍ക്കണമെന്ന് സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതികരിക്കുമെന്ന് കരുതുന്നു. സമരം നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണോ, അതോ സമരം തുടരെ തന്നെ പുതിയ സമിതിയുമായി ബന്ധപ്പെടണോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ ഇനി കര്‍ഷകര്‍ തീരുമാനമെടുക്കേണ്ടതുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതികരിക്കുമെന്ന് കരുതുന്നു. സമരം നിര്‍ത്തി സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണോ, അതോ സമരം തുടരെ തന്നെ പുതിയ സമിതിയുമായി ബന്ധപ്പെടണോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ ഇനി കര്‍ഷകര്‍ തീരുമാനമെടുക്കേണ്ടതുണ്ട്.
പ്രശാന്ത്ഭൂഷന്‍, കോളിന്‍ ഗോണ്‍സാല്‍വസ്, ദുഷ്യന്ത് ദവെ എന്നീ അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമിതി രൂപീകരിക്കാന്‍ തീരുമാനിക്കുമ്പോള്‍ സമരം നിര്‍ത്തി ചര്‍ച്ചയ്ക്ക് തയ്യാറാകുമോ എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
സമരം നടത്താന്‍ കര്‍ഷകര്‍ക്ക് തടസമൊന്നുമില്ലെന്നും എന്നാല്‍ ഏതെങ്കിലും തരത്തില്‍ ഇത് ഒരു അക്രമത്തിലേക്ക് പോവുകയാണെങ്കില്‍ അത് ജനജീവിതത്തെ ബാധിക്കുമെന്നും അങ്ങനെയെങ്കില്‍ ഇടപെടേണ്ടിവരുമെന്നും കോടതി കര്‍ഷകരോട് പറഞ്ഞു. നീണ്ട സമരം ചെയ്യാന്‍ ആര്‍ക്കും കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍, തണുപ്പ് മൈനസ് ഡിഗ്രിയിലേക്ക് പോയാലും നിയമം പിന്‍വലിക്കും വരെ തങ്ങള്‍ ഈ റോഡില്‍ തന്നെ ഇരിക്കുമെന്ന് കര്‍ഷകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വിവാദ നിയമങ്ങള്‍ ഇപ്പോള്‍ നടപ്പാക്കില്ലെന്ന ഉറപ്പ് സുപ്രീംകോടതി സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ടു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കോടതിയിലും ആവര്‍ത്തിച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ആദ്യം ഇതേ വാദത്തില്‍ നിന്നെങ്കിലും ഒടുവില്‍ സര്‍ക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. അതുവരെ നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനുള്ള സാധ്യതകള്‍ ആരായാമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഒഴിവാക്കി മധ്യപ്രദേശിലെ കര്‍ഷകരുമായി മോദി ഇന്ന് ഒണ്‍ലൈന്‍ വഴി കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ നിലപാട് കര്‍ഷകരെ മോദിയിന്ന് അറിയിക്കുമെന്ന് കരുതുന്നു.
കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പഞ്ചാബിലൂടെ പോകുന്ന ട്രയിനുകള്‍ തടയുന്ന കര്‍ഷകര്‍ കര്‍ഷകരല്ല. കാരണം പഞ്ചാബിലൂടെ പോകുന്ന ട്രയിനുകള്‍ അതിര്‍ത്തിയില്‍ സൈനീകര്‍ക്കുള്ള സാധനങ്ങളുമായി പോകുന്നവയാണ്. ഇത്തരം വണ്ടികള്‍ തടഞ്ഞ് സൈനീകരുടെ ഭക്ഷണം തടയുന്ന കര്‍ഷകര്‍ കര്‍ഷകരല്ലെന്നാണ് മന്ത്രി കര്‍ഷകര്‍ക്കുള്ള തുറന്ന കത്തില്‍ വിമര്‍ശിച്ചത്.
ദില്ലി നിയമസഭയിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞു. ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുതെന്ന് അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. "എന്തുകൊണ്ടാണ് കൊവിഡ് മഹാമാരി കാലത്ത് ഇത്രയും തിടുക്കത്തില്‍ ബില്‍ പാസാക്കിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഈ സഭയില്‍ ഞാന്‍ മൂന്ന് കാര്‍ഷിക ബില്ലുകളും കീറിയെറിയുകയാണ്. ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുതെന്നാണ് ഈയവസരത്തില്‍ കേന്ദ്ര സര്‍ക്കാറിനോട് പറയാനുള്ളത് " - കെജ്രിവാള്‍ പറഞ്ഞു.
എല്ലാ കര്‍ഷകരും ഭഗത് സിംഗായി മാറുമെന്നും കെജ്രിവാള്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടില്ല എന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഇതാണോ കര്‍ഷകരുടെ നേട്ടമെന്നും കെജ്രിവാള്‍ ചോദിച്ചു. കര്‍ഷക സമരത്തിന് എഎപി പിന്തുണ നല്‍കും. സമരക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. എഎപിയുടെ മറ്റ് നേതാക്കളും ബില്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.
ഇതിനിടെ കര്‍ഷകര്‍ക്കെതിരെ വിചിത്രമായ ആരോപണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് രംഗത്തെത്തി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്ന പ്രതിപക്ഷമാണ് കര്‍ഷക സമരത്തിന് പിന്നിലെന്നായിരുന്നു യോഗി ആദിത്യനാഥ് ആരോപിച്ചത്.
ബറേലിയില്‍ കര്‍ഷകരെ സംഘടിപ്പിച്ച് നടത്തിയ പരിപാടിയിലാണ് ആദിത്യനാഥിന്റെ വിവാദ പ്രസ്താവന. രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്ത പ്രതിപക്ഷ നേതാക്കളാണ് കര്‍ഷക സമരത്തിന് ഇന്ധനം നല്‍കി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ കുറ്റപ്പെടുത്തല്‍.
ഇത്തരക്കാര്‍ക്ക് 'ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്' എന്നത് ഇഷ്ടമല്ല. താങ്ങുവില എടുത്തുമാറ്റില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം ഇവര്‍ക്ക് സഹിക്കുന്നില്ല. പ്രധാനമന്ത്രി ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടതില്‍ ഇവര്‍ക്ക് ദേഷ്യമുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.
കര്‍ഷകരുടെ ഉന്നമനത്തിനായി പ്രധാനമന്ത്രിയുടെ ശ്രമത്തെയും അദ്ദേഹം അഭിനന്ദിച്ചു. കമ്മ്യൂണിസമെന്ന ആശയം ഒരിക്കലും സത്യമാകില്ല. നിങ്ങള്‍ ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും. രാജ്യത്തെ കര്‍ഷകരുടെ ജീവിതം മാറണമെന്ന് ആഗ്രഹിക്കാത്തവരാണ് രാജ്യത്തെ പ്രശ്നത്തിലാക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ അതിര്‍ത്തികളടച്ചുള്ള സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് കര്‍ഷകരും നിയമം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടില്‍ കേന്ദസര്ക്കാരും ഉറച്ച് നില്‍ക്കുകയാണ്.