കാട്ടുതീയുടെ പേരില്‍ ഓസ്ട്രേലിയയില്‍ ഒട്ടകക്കശാപ്പ്
പടര്‍ന്നുപിടിച്ച കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്ന അന്ന് തന്നെ കൊന്ന് തള്ളിയത് 1500 ഓളം ഓട്ടകങ്ങളെ. 2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്ട്രേലിയയില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്. കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യജീവികള്‍, മനുഷ്യവാസമുള്ള മേഖലയിലേക്ക് എത്താന്‍ തുടങ്ങി. ഇതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു വിചിത്ര തീരുമാനവുമായി എത്തിയത്. കാണാം ആ വേദനിപ്പിക്കുന്ന കാഴ്ചകള്‍.
കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് സര്‍ക്കാറിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ഓസ്ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ പറയുന്നു.
ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിക്കുന്നതായി അധികൃതര്‍ പറയുന്നു.
വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസി അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ ഏറെ പരാതികള്‍ക്ക് കാരണമായിരുന്നു.
വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ കണക്കുകള്‍ പ്രകാരം ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കില്‍ ഓരോ ഒമ്പത് വര്‍ഷങ്ങളില്‍ ഇരട്ടിയായി വര്‍ധിക്കുമെന്നാണ് കണ്ടെത്തല്‍.
പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്റ്ററുകളില്‍ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.
നടപടികളിലേക്ക് കടക്കുന്നതിന് മുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്‍റെ അനുമതിക്കായി കാത്തിക്കുകയാണ് വനംവകുപ്പ്.
ഓസ്ട്രേലിയയിലെ നിരവധി ഇടങ്ങളില്‍ വെള്ളത്തിന് വേണ്ടി വനമേഖലയിലെ ഒട്ടകങ്ങള്‍ എത്തുന്നുണ്ട്.
നാലുലക്ഷം കാറുകള്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന് തുല്യമായ കാര്‍ബണ്‍ എമിഷന്‍ മാത്രമേ പത്ത് ലക്ഷം ഒട്ടകങ്ങള്‍ സൃഷ്ടിക്കുന്നുള്ളൂവെന്നാണ് കണക്കുകള്‍ കാണുക്കുന്നത്.
നിലവില്‍ ഓസ്ട്രേലിയയുടെ കാര്‍ബണ്‍ പുറംതള്ളലില്‍ ഇത്രകാലവും വനമേഖലയിലെ ഒട്ടകങ്ങളുടെ പങ്ക് കണക്കിലെടുത്തിരുന്നില്ല.
കാര്‍ബണ്‍ പുറംതള്ളല്‍ തടയാനും ഒട്ടകങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് സഹായിക്കുമെന്നാണ് ഊര്‍ജ- പരിസ്ഥിതി വകുപ്പിന്‍റെ കണക്കുകൂട്ടല്‍.
എന്നാല്‍ വിവിധയിനത്തിലുള്ള ജീവികളുടെ സംരക്ഷണത്തിന് ഒരിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിന് എതിരെ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നു കഴിഞ്ഞു.
എന്നാല്‍ ഒട്ടകങ്ങളെ കൊല്ലാൻ അഞ്ച് ദിവസത്തെ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചത്.
ഒട്ടകവേട്ടയ്ക്ക് സര്‍ക്കാര്‍ ഹെലികോപ്ടറുകള്‍ വിട്ടുനല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതരെ ഉദ്ധരിച്ച് 'ദ ഹില്‍' പത്രം റിപ്പോര്‍ട്ട് ചെയ്തു.
23,000 -ത്തോളം ആദിവാസികള്‍ താമസിക്കുന്ന ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളിൽ വരള്‍ച്ച രൂക്ഷമാണ്.
വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ വേലികൾ തകർത്ത്, കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ച് നിരവധി പരാതികള്‍ ഇവിടുത്തെ ജനങ്ങള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഒട്ടകങ്ങളെ കൊന്നൊടുക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. ഒട്ടകങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവാണ് പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ പരിസ്ഥിതി വകുപ്പിന്‍റെ കണ്ടെത്തല്‍.
വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്.
സ്ത്രീകളും പുരഷന്മാരുമടങ്ങിയ പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ് ഒട്ടകങ്ങളെ കൊല്ലാനായി രംഗത്തെത്തുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ തുടങ്ങിയ കാട്ടുതീ സെപ്തംബറില്‍ പടര്‍ന്നു പിടിച്ചു. പിന്നീട് ഇതുവരെ കാട്ടു തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
സിഡ്നി യൂണിവേഴ്സ്റ്റി ഗവേഷകര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്താകെ വ്യാപിച്ച കാട്ടുതീയില്‍ 29 പേരുടെ ജീവന് നഷ്ടമാവുകയും 480 മില്ല്യന്‍ മ്യഗങ്ങളെ കാണാതാവുകയോ കാട്ടുതീയില്‍ വെന്തുമരിക്കുകയോ ചെയ്തിട്ടുണ്ട്.
മൃഗങ്ങളുടെ മരണം കൂടുതലും സംഭവിച്ചത്. രക്ഷപ്പെടാനുള്ള ഒട്ടത്തിനിടയില്‍ കാടിനും സ്വകാര്യ ഭുമിക്കും ഇടയില്‍ സ്ഥാപിച്ച മുള്ളുവേലിയില്‍ കൂടുങ്ങിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സഹായങ്ങളാണ് ഓസ്ട്രേലിയയിലേക്ക് പ്രവഹിക്കുന്നത്.
സിനിമ, കായിക ലോകത്തെ ലോകപ്രശസ്തര്‍ ഓസ്ട്രേലിയ്ക്ക് ഇതിനകം സഹായം എത്തിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ബ്രസീലിലെ ആമസേണ്‍ കാടുകള്‍ കത്തിയമര്ന്നതിന് ശേഷം ലോകത്ത് സംഭവിച്ച ഏറ്റവും വലിയ അഗ്നിബാധയാണ് ഓസ്ട്രേലിയില്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നത്.