' നിങ്ങള്‍, ഞങ്ങളുടെ തലമുറയെ വഞ്ചിച്ചു '; കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ കാണാം
ഗ്രേറ്റാ തുന്‍ബെര്‍ഗെന്ന പതിനാറുകാരി തുടക്കമിട്ട ഒറ്റയാള്‍ പോരാട്ടം ഇന്ന് ലോകമാകെ പടര്‍ന്നിരിക്കുന്നു. സ്വന്തം ഭാവിയ്ക്ക് വേണ്ടി പഠനകാലത്ത് തന്നെ ഇറങ്ങി പുറപ്പെട്ട ഗ്രേറ്റയ്ക്ക് പുറകില്‍ ഇപ്പോള്‍ ഒന്നും രണ്ടും പേരല്ല ഉള്ളത്. മറിച്ച് 139 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സമൂഹമുണ്ട്. എന്തിന് അമേരിക്കയില്‍ മാത്രം 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഗ്രേറ്റയുടെ വാക്കുകേട്ട് തെരുവിലിറങ്ങിയെന്നാണ് കണക്കുകള്‍. ഇവര്‍ക്കെല്ലാവര്‍ക്കും ഒരേ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ലോകപരിസ്ഥിതി സംരക്ഷിക്കുക. ഈ ഭൂമിയെ ഇനിയും ജനിക്കാനിരിക്കുന്നവര്‍ക്കു കൂടി വാസയോഗ്യമാക്കിവെക്കുക. കാണാം ആ പ്രതിഷേധക്കാഴ്ചകള്‍....
യുഎന്നിന്‍റെ നേതൃത്വത്തില്‍ അമേരിക്കയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഗ്രേറ്റയും സുഹൃത്തുക്കളും ഫ്രാന്‍സ് അടക്കമുള്ള അഞ്ച് രാജ്യങ്ങള്‍ക്കെതിരെ യുണൈറ്റഡ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ നല്‍കി. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി.
ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, അര്‍ജന്‍റീന, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് പതിനാറുകാരിയായ പരിസ്ഥിതി പ്രവര്‍ത്തകയുടെ ഗുരുതര ആരോപണങ്ങള്‍.
യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ തീപ്പൊരി പ്രസംഗത്തിന് പിന്നാലെയാണ് ഗ്രേറ്റ ഈ രാജ്യങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. പൊള്ളയായ നിങ്ങളുടെ വാക്കുകളിലൂടെ എന്‍റെ ബാല്യകാലത്തെ സ്വപ്നങ്ങള്‍ നിങ്ങള്‍ കവര്‍ന്നു. എന്നാലും എനിക്ക് ഒരല്‍പം ഭാഗ്യമുണ്ട്, അവള്‍ പറഞ്ഞു.
ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലെ ആളുകളേപ്പോലെ നരകിച്ച് മരിക്കേണ്ട അവസ്ഥയില്‍ ഞാന്‍ എത്തിയിട്ടില്ല, ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതില്‍ വീഴ്ച വരുത്തിയ നിങ്ങള്‍, ഞങ്ങളുടെ തലമുറയെ വഞ്ചിച്ചുവെന്നുള്ള ഉച്ചകോടിയിലെ ഗ്രേറ്റയുടെ പ്രസംഗം ലോകമനസാക്ഷിയെ പൊള്ളിച്ചിരുന്നു.
വെളിയില്‍ വിടുന്ന കാര്‍ബണിന്‍റെ അളവില്‍ കുറവ് വരുത്താല്‍ ഈ രാജ്യങ്ങള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിലൂടെ ഭാവിതലമുറയുടെ അവകാശങ്ങളാണ് നിങ്ങള്‍ മുതിര്‍ന്നവര്‍ കവരുന്നതെന്ന് പരാതിയില്‍ പറയുന്നു. മുപ്പത് വര്‍ഷം പ്രായമായ മനുഷ്യാവകാശ ഉടമ്പടിയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഈ രാജ്യങ്ങള്‍ പരാജയപ്പെട്ടെന്നും ഗ്രേറ്റ ആരോപിക്കുന്നു.
യുഎന്നിന്‍റെ കാലാവസ്ഥ ഉച്ചകോടിയില്‍ കാര്‍ബണ്‍ എമിഷന്‍ കുറക്കാനുള്ള നടപടികളെക്കുറിച്ച് ലോക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോക നേതാക്കള്‍ക്ക് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലെന്നും മറ്റ് പല കാര്യങ്ങള്‍ക്കുമാണ് അനാവശ്യ തിടുക്കം കാണിക്കുന്നതെന്നുമായിരുന്നു ഗ്രേറ്റ ഉച്ചകോടിക്ക് പിന്നാലെ പ്രതികരിച്ചത്.
അലാസ്കയിലെ മത്സ്യബന്ധനസമൂഹത്തിന്‍റെ പ്രതിനിധിയായ കാള്‍ സ്മിത്ത് നേതാക്കള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി ചെലവിടാന്‍ പണമില്ലെന്നാണ് ആരോപിച്ചത്. ആഗോളതാപനം മൂലം താന്‍ ഉള്‍പ്പെടുന്ന സമുദായത്തിന് നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ലെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
പണമല്ല, തങ്ങള്‍ക്ക് പരിഹാരമായി വേണ്ടത്. സ്വസ്ഥമായി ജീവിക്കാനുള്ള പാരിസ്ഥിതിക സാഹചര്യങ്ങളാണെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉടമ്പടിയില്‍ അംഗീകരിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ വിമുഖത കാണിക്കരുതെന്നും കൗമാരപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
2018-ലെ പാരീസ് ഉടമ്പടിയനുസരിച്ച് കാർബൺ ഉത്പാദനം കുറയ്ക്കണമെന്ന മാനദണ്ഡം പാലിക്കാത്ത അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ നിശിതമായി വിമർശിച്ച ഗ്രെറ്റാ വിവിധ കാലാവസ്ഥാ ഉച്ചകോടികളിലും ഐക്യരാഷ്ട്ര സഭയുടെ സമ്മേളനങ്ങളിലുമടക്കം കാലാവസ്ഥാ സംരക്ഷണത്തിനായി വാദിച്ചു.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം ആഗോളതലത്തില്‍ 200 ലധികം വന്‍കിട കമ്പനികള്‍ക്ക് സംയുക്തമായി 970 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്. അടുത്ത അഞ്ച് വര്‍ഷ കാലയളവില്‍ ഈ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവ് നല്‍കുകയും അതിനെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമായ യുകെ ആസ്ഥാനമായ സിഡിപിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആപ്പിള്‍, മൈക്രോസോഫ്റ്റ്, യൂണിലിവര്‍, ഇന്‍ഫോസിസ്, സോണി, നെസ്‍ല തുടങ്ങി 215 വലിയ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. 17 ട്രില്യണ്‍ ഡോളറാണ് ഇവയുടെ സംയോജിത മൂല്യം.
ചൂടു കൂടുന്നതും പ്രക്ഷുബ്ധമായ കാലാവസ്ഥയും ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതിന് നല്‍കേണ്ട പിഴയും മറ്റുമാണ് കമ്പനികളെ ബാധിക്കുക. പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടാനുളള മുന്നൊരുക്കങ്ങള്‍ നടത്താനും സിഡിപി സഹായിക്കാറുണ്ട്.
പ്രശ്നത്തിന്‍റെ രൂക്ഷത ബോധ്യപ്പെട്ട ആപ്പിള്‍, മൈക്രോസോഫ്റ്റ്, ജീവനക്കാര്‍ സമരത്തെ പിന്തുണച്ച് രംഗത്തത്തി.
നൂറ്റമ്പതോളം രാജ്യങ്ങളിലെ പരിസ്ഥിതി സ്നേഹികളാണ് വ്യത്യസ്ഥ രീതിയിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തുള്ളത്.
അടുത്ത ആഴ്ച യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കില്‍ ലോകനേതാക്കള്‍ ഒത്തുകൂടുന്നുണ്ട്. അതേസമയം യു.എന്‍ യുവജന ഉച്ചകോടിയില്‍ പരിസ്ഥിതി ദുരന്തങ്ങള്‍ തടയാനായി കൈകൊള്ളേണ്ട നടപടികളെ കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.