തോക്കിനൊപ്പം ബൈബിളും കൊന്തയും; പശ്ചിമേഷ്യയിലേക്ക് അമേരിക്കന്‍ സൈന്യം
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ വച്ച് നിയന്ത്രിത മിസൈല്‍ ഉപയോഗിച്ച് അമേരിക്ക കൊലപ്പെടുത്തിയ ഇറാന്‍ വിപ്ലവ ഗാര്‍ഡ് തലവന്‍ കാസിം സൊലേമാനിയുടെ മരണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധ പ്രതിസന്ധിക്ക് തല്‍ക്കാല വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, അമേരിക്കയുടെ വിവിധ സൈനികവിഭാഗങ്ങള്‍ കുവൈത്ത് അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. രണ്ടാം ബറ്റാലിയനിൽ നിന്നുള്ള യുഎസ് ആർമി പാരാട്രൂപ്പർമാർ, 504-ാമത് പാരച്യൂട്ട് ഇൻഫൻട്രി റെജിമെന്‍റ് , ഒന്നാം ബ്രിഗേഡ് കോംബാറ്റ് ടീം, 82-ാമത്തെ എയർബോൺ ഡിവിഷൻ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 3500 തോളം അമേരിക്കന്‍ സൈനികരാണ് പ്രധാനമായും പശ്ചിമേഷ്യയിലേക്ക് നീങ്ങിയത്.
യുദ്ധത്തിനായി പുറപ്പെടുന്ന സൈനികരെക്കാത്ത് മതഗ്രന്ഥങ്ങളും കൊന്തകളും. യുദ്ധമുഖത്ത് സൈന്യത്തിന്‍റെ മാനസീകാരോഗ്യം നിലനിര്‍ത്തുന്നതിനാണ് ആയുധങ്ങളോടൊപ്പം മതഗ്രന്ഥങ്ങളും യുഎസ് വിതരണം ചെയ്യുന്നത്.
ഒരോ സൈനികനും ഏതാണ്ട് 75 പൗണ്ട് (34 കിലോഗ്രാം) ബാക്ക്പാക്കുകൾ യുദ്ധമുഖത്തേക്ക് കൊണ്ടുപോകുന്നു. ഇതില്‍ കവചം പൂശിയ ഷർട്ടുകൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ തുടങ്ങി എം - 4 കാർബൺ റൈഫിളുകളും അവയ്ക്കായുള്ള 210 റൗണ്ട് വെടിമരുന്നും വരെ പായ്ക്ക് ചെയ്യുന്നു.
അടിയന്തര സാഹചര്യം നേരിടുന്നതിന് 3500 സൈനികരെ ആദ്യം അയക്കാനായിരുന്നു ട്രംപ് ഉത്തരവിട്ടത്. കൂടാതെ 750 പേരെ കൂടി പശ്ചിമേഷ്യയിലേക്കയക്കാനും തീരുമാനമായി. ഇതോടൊപ്പം അടിയന്തര സാഹചര്യത്തില്‍ തയ്യാറായിരിക്കാന്‍ 3000 സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങളിലുള്ള പതിനായിരത്തോളം കരസേനയോടും നവീക, വ്യോമ സേനയോടും എന്തിനും തയ്യാറായിരിക്കാന്‍ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇറാൻ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം വർദ്ധിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യത്തെ പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
ഇറ്റലിയിലെ വിസെൻസ ആസ്ഥാനമായുള്ള ദ്രുത പ്രതികരണ ശേഷിയുള്ള 173-ാമത് എബിസിടിയെ ഇതിനകം തയ്യാറായിരിക്കാന്‍ അമേരിക്ക ഉത്തരവിട്ട് കഴിഞ്ഞു.
82-ാമത്തെ എയർബോൺ ഡിവിഷനിലെ 3,500 പാരാട്രൂപ്പർമാരെ അമേരിക്ക കുവൈത്തിലേക്ക് അയച്ചുകഴിഞ്ഞു.
75-ാമത് റേഞ്ചർ റെജിമെന്‍റുള്ള ആർമി റേഞ്ചേഴ്സിന്‍റെ ഒരു സംഘവും ഇവരോടൊപ്പം ചേര്‍ന്നു.
26-ാമത് മറൈൻ എക്‌സ്‌പെഡേഷണറി യൂണിറ്റുള്ള 2,200 നാവികരും യുഎസ്എസ് ബാറ്റൻ എന്ന കപ്പലിൽ പശ്ചിമേഷ്യയിലേക്ക് തിരിച്ചു.
സ്പെഷ്യൽ മറൈൻ എയർ-ഗ്രൗണ്ട് ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായി ബാഗ്ദാദിലെ യുഎസ് എംബസിയിലേക്ക് വിന്യസിച്ച ഏഴാമത്തെ മറീനിലെ രണ്ടാം ബറ്റാലിയനിൽ നിന്നുള്ള 100 ഓളം നാവികരുള്‍പ്പെട്ട, ക്രൈസിസ് റെസ്പോൺസ് - സെൻട്രൽ കമാൻഡ് വിങും പശ്ചിമേഷ്യയിലേക്കുള്ള സൈനികരോടൊപ്പം ചേര്‍ന്നു.
വാഷിങ്ങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട കണക്കനുസരിച്ച് ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നിലവില്‍ ഏതാണ്ട് 6000 അമേരിക്കന്‍ സൈനികരുണ്ട്.
കഴിഞ്ഞ ഓക്ടോബറില്‍ ട്രംപ് സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചെങ്കിലും 800 ഓളം അമേരിക്കന്‍ സൈനികര്‍ ഇപ്പോഴും സിറിയിലുണ്ട്.
അഫ്‍ഗാനിസ്ഥാനിലെ ബഗ്രാം എയര്‍ ബേസിന് കീഴില്‍ നിലവില്‍ 14,000 അമേരിക്കന്‍ സൈനികരുണ്ട്. കുവൈത്തിലെ അമേരിക്കന്‍ സൈനികത്താവളങ്ങളില്‍ 13,000 അമേരിക്കന്‍ സൈനികര്‍ ഡ്യൂട്ടിയിലാണ്. 1991 ലെ ഗള്‍ഫ് യുദ്ധം മുതലുള്ള സൈനിക സാന്നിധ്യമാണ് കുവൈത്തിലേത്.
ജോര്‍ദ്ദാനില്‍ 3,000 അമേരിക്കന്‍ സൈനികര്‍ സര്‍വ്വസജ്ജരാണ്. സൗദി അറേബ്യയിലും അമേരിക്കന്‍ സൈനിക സാന്നിധ്യം 3,000 മാണ്. ബഹറിനില്‍ 2011 മുതലുള്ള അമേരിക്കന്‍ സൈനിക സാന്നിധ്യം 7,000 മാണ്.
ഒമാനില്‍ 600 സൈനികരും. യുഎഇയില്‍ 5,000 അമേരിക്കന്‍ സൈനികരും ഖത്തറില്‍ 13,000 അമേരിക്കന്‍ സൈനികരുണ്ട്. തുര്‍ക്കിയിലാകട്ടെ 2,500 സൈനികരെ അമേരിക്ക ഇപ്പോഴും നിലനിര്‍ത്തുന്നു.
ലോകസമാധാനത്തിനെന്ന വിളിപ്പേരില്‍ പശ്ചിമേഷ്യയില്‍ ഇറാന് ചുറ്റുമുള്ള ഇത്രയും ശക്തമായ സൈനിക സാന്നിധ്യം അമേരിക്ക നിലനിര്‍ത്തുന്നത് തങ്ങളുടെ പശ്ചിമേഷ്യന്‍ താല്‍പര്യങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്.
2003 ല്‍ ഇറാഖ് യുദ്ധത്തിന് മുന്നോടിയായി ഇറാഖില്‍ അതിനശീകരണ ശേഷിയുള്ള രാസായുധങ്ങള്‍ ഉണ്ടെന്ന് അമേരിക്ക നുണ പറയുകയായിരുന്നെന്ന് യുദ്ധാനന്തരം തെളിഞ്ഞെങ്കിലും അമേരിക്ക ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പേരിന് വിചാരണ ചെയ്ത് തൂക്കിക്കൊല്ലുകയായിരുന്നു.
ഇസ്ലാമിക് വിപ്ലവ ഗാർഡിന്‍റെ മുൻ മേധാവി മേജർ ജനറൽ കാസിം സൊലേമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ, കനത്ത തിരിച്ചടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതിന്‍റെ സൂചനകളാണ് ഇപ്പോഴത്തെ സൈനിക നീക്കമെന്ന് കരുതുന്നു.
കാസിം സൊലേമാനിയുടെ മരണത്തിന് അമേരിക്ക കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഇറാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത്.
തിരിച്ചടിച്ചാല്‍ ഇറാന്‍റെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളടക്കം 52 സ്ഥലങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് തിരിച്ചടിച്ചത്.
എന്നാല്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ കേന്ദ്രങ്ങളും സഖ്യശക്തിയുമായ ഇസ്രേയേലുമടക്കം അമേരിക്കന്‍ സാന്നിധ്യമുള്ള 100 കേന്ദ്രങ്ങള്‍ തങ്ങളുടെ മിസൈലുകള്‍ക്ക് കീഴിലാണെന്നായിരുന്നു ഇറാന്‍റെ മറുപടി.
ഛേദിക്കപ്പെട്ട കാസിം സൊലേമാനിയുടെ കൈകള്‍ക്ക് പകരം, പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാലുകള്‍ തകര്ത്തുകളയുമെന്നായിരുന്നു ഇറാന്‍റെ പുതിയ വിപ്ലവ ഗാര്‍ഡ് തലവന്‍ ഇസ്മയില്‍ ഗാനി പറഞ്ഞത്.
“ഒരു അമേരിക്കൻ മിലിട്ടറി സ്റ്റാഫോ, അമേരിക്കൻ രാഷ്ട്രീയ കേന്ദ്രമോ, അമേരിക്കൻ സൈനിക താവളമോ, ഒരു അമേരിക്കൻ കപ്പലോ സുരക്ഷിതമായിരിക്കില്ല,” ഇറാൻ മേജർ ജനറൽ ഹൊസൈൻ ഡെഹ്ഗാൻ ഞായറാഴ്ച സിഎൻഎന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതിനിടെ അമേരിക്കന്‍ സൈനികരെ ഭീകരരായും പെന്റഗണിനെ ഭീകരകേന്ദ്രമായും ഇറാന് പ്രഖ്യാപിച്ചു.
യുഎസ് സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിന് ഇറാഖ് പാര്‍ലമെന്റ് പ്രമേയം പാസാക്കി. എന്നാൽ പ്രമേയം നിർബന്ധിതമല്ല. അമേരിക്കന്‍ സൈനികരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ ഇറാഖ് പ്രധാനമന്ത്രിക്ക് കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടി വരും.
ദശലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച സൈനികത്താവളങ്ങള്‍ ഉപേക്ഷിക്കില്ലെന്നും ഇറാഖ് ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നുമായിരുന്നു ഇതിനോട് ട്രംപിന്‍റെ മറുപടി പറഞ്ഞത്.
ഇതിനിടെ ഇറാഖിലെ അമേരിക്കന്‍ വ്യേമകേന്ദ്രങ്ങള് ലക്ഷ്യമാക്കി ഇറാന്‍റെ ഒരു ഡസന്‍ മിസൈലുകള്‍ പറന്നു. 80 അമേരിക്കന്‍ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ഇറാന് അവകാശപ്പെട്ടു.
നിസാരം, എല്ലാവരും സുഖമായിരിക്കുന്നുവെന്നായിരുന്നു ഇതിന് ശേഷം ട്രംപ് പ്രതികരിച്ചത്. ഇറാന്‍റെ അക്രമണശേഷം പുറത്ത് വന്ന ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങളും കാണാനില്ലായിരുന്നു.
ഇറാന്‍റെ അക്രമണം പ്രതീഷിച്ചിരുന്നതിനാല് സൈനികര്‍ ബങ്കറുകളിലായിരുന്നുവെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും പിന്നീട് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.