'അമേരിക്കയ്ക്ക് മരണം', പ്രതികാരം ചെയ്യാന്‍ ഇറാന്‍; ഇറാന് മനോഹരമായൊരു ആയുധം തയ്യാറെന്ന് ട്രംപ്
ഇറാഖിന്‍റെ മണ്ണില്‍ വച്ച് ജനുവരി മൂന്നിന് പുലര്‍ച്ചെ അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ വിപ്ലവ ഗാര്‍ഡ് കമാന്‍ഡര്‍ കാസിം സൊലേമാനിയുടെ കബറടക്കം ഇന്ന് ജന്മദേശമായ കെര്‍മനില്‍ നടക്കും. ഇതുവരെയായി കാസിം സൊലേമാനിയുടെ മൃതദേഹത്തെ ദശലക്ഷങ്ങളാണ് പല സ്ഥലങ്ങളിലായി ഏതിരേറ്റത്. 1989 ല്‍ അന്തരിച്ച ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖൊമേനിയുടെ വിലാപയാത്രയേ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി ഇറാനില്‍ കാണാന്‍ കഴിഞ്ഞതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാസിം സൊലേമാനിയുടെ വിലാപയാത്രയുടെ ദൃശ്യങ്ങള്‍ കാണാം.
ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ കാസിം സൊലേമാനിയുടെ കബറടക്കത്തിനായി ജന്മദേശമായ കെര്‍മലയിലേക്ക് കൊണ്ട് പോകുന്ന മൃതദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ ഇറാൻ പരമോന്നത നേതാവ് സയ്യദ് അലി ഹോസൈനി ഖൊമേനി എന്ന അലി ഖൊമേനി വിലാപയാത്രയ്ക്കിടെ നടന്ന പ്രാർഥനയിൽ വിങ്ങിപ്പൊട്ടി. തന്‍റെ രണ്ടാമനെന്ന് ലോകം വിളിച്ച കാസിം സൊലേമാനിയുടെ മൃതദേഹം മുന്നിലെത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്‍റെ പരമോന്നത നേതാവ്. മൃതദേഹത്തിന് മുന്നിൽ പ്രാർഥന നടത്തുമ്പോൾ പലപ്പോഴും രാഷ്ട്രനേതാവിന് നിയന്ത്രണംവിട്ടു. വിതുമ്പലടക്കാനാകാതെ അദ്ദേഹം തേങ്ങി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാന്‍റെ ഓരോ തെരുവുകളും അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു. മേജര്‍ ജനറല്‍ കാസിം സൊലേമാനിയെ ഓര്‍ത്ത് കണ്ണീര്‍ നിറഞ്ഞവര്‍ സ്വന്തം മക്കള്‍ മാത്രമല്ല, ആബാലവൃദ്ധവും ഉള്‍പ്പെടും. പരമോന്നത നേതാവും, പ്രധാനമന്ത്രിയും മുതല്‍ സൈനിക മേധാവികള്‍ വരെ സൊലേമാനിയുടെ സംസ്കാര ചടങ്ങില്‍ വിതുമ്പി. സംസ്‌കാര ചടങ്ങിനിടെ മകള്‍ സൈനബ് സൊലേമാനി പറഞ്ഞ വാക്കുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു രാജ്യം തന്നെ തങ്ങളുടെ കമാന്‍ററുടെ കൊലപാതകത്തെ തുടര്‍ന്ന് നിശ്ചലമായിരിക്കുകയാണ്. ഒരു സൈനീക കമാന്‍ററുടെ മരണത്തില്‍ ഒരു രാജ്യം തന്നെ നിശ്ചലമായി വിലാപയാത്രയില്‍ പങ്കെടുക്കുന്നത് സമീപ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
‘അമേരിക്ക തുലയട്ടെ’,'അമേരിക്കയ്ക്ക മരണം ', എന്നീ മുദ്രാവാക്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇറാനില്‍ നിന്ന് കേള്‍ക്കുന്ന ഏക ശബ്ദം. അമേരിക്കന്‍ സൈനികരുടെ മരണവാര്‍ത്ത കേള്‍ക്കാന്‍ തയാറായിക്കോളൂവെന്ന് ജനക്കൂട്ടം വിളിച്ചുപറഞ്ഞു.
മേഖലയിലെ യുഎസ് സൈനികരുടെ മരണവാർത്തകളാണ് ഇനിയവരുടെ കുടുംബങ്ങൾ കേൾക്കാനിരിക്കുന്നതെന്ന് കാസിം സൊലേമാനിയുടെ മകൾ സൈനബ് ജനക്കൂട്ടത്തോട് പറഞ്ഞു. പിതാവിന്‍റെ രക്തസാക്ഷിത്വം അമേരിക്കയ്ക്ക് കറുത്തദിനങ്ങളാകും കൊണ്ടുവരികയെന്ന് സൈനബ് മുന്നറിയിപ്പ് നല്‍കി. സൊലേമാനിയുടെ വധത്തോടെ എല്ലാം അവസാനിക്കുമെന്നാണ് അമേരിക്ക കരുതിയത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയുമെന്നും സെയ്നബ് പറഞ്ഞു.
"ഭ്രാന്തന്‍ ട്രംപ്, എന്‍റെ പിതാവിന്‍റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചുവെന്ന് കരുതരുത്",ഇറാന്‍ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു സൈനബ് പറഞ്ഞു. തന്‍റെ പിതാവ് കൊല്ലപ്പെട്ട ദിവസം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇനി എന്നും കറുത്ത ദിനമായിരിക്കുമെന്നും സൈനബ് മുന്നറിയിപ്പ് നല്‍കി.
സമീപകാലത്തൊന്നും ലോകാം കാണാത്തത്ര വലിയ ജനസഞ്ചയമാണ് ടെഹ്റാനിലേക്ക് ഒഴുകിയെത്തിയത്. കാസിം സൊലേമാനി ഉള്‍പ്പെടെ വധിക്കപ്പെട്ട ആറുപേരുടെ മൃതദേഹവും വഹിച്ചായിരുന്നു അന്ത്യയാത്ര. പ്രതികാരം ഉറപ്പെന്ന് സൊലേമാനിയുടെ പിൻഗാമിയായി ഖുദ്സ് ഫോഴ്സ് തലവനായ ഇസ്മായിൽ ഗാനി ഇറാൻ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഖുദ്സ് ഫോഴ്സിന്‍റെ പുതിയ തലവനായി നിയമിതനായ ഇസ്മയില്‍ ഖാനി ഇറാന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. ഇതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തലയ്ക്ക് കോടികളാണ് ഇറാൻ വിലയിട്ടിരിക്കുന്നത്.
ട്രംപിനെ വധിക്കുന്നവർക്ക് 574 കോടി രൂപ (80 മില്യൺ യുഎസ് ഡോളർ) ആണ് ഇറാൻ ഇനാം പ്രഖ്യാപിച്ചത്. കാസിം സൊലേമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയുടെ തത്സമയസംപ്രേഷണത്തിനിടെയാണ്, ഇറാൻ ഔദ്യോഗിക ടെലിവിഷനിൽ ഓരോ ഇറാൻ പൗരനും ഓരോ യുഎസ് ഡോളർ വീതം സംഭാവന ചെയ്യുമെന്നും അങ്ങനെ എൺപത് മില്യൺ യുഎസ് ഡോളർ ട്രംപിന്‍റെ തലയെടുക്കുന്നവർക്ക് നൽകുമെന്നും പ്രഖ്യാപിച്ചത്.
കാസിം സൊലേമാനിയുടെ വിലാപ ഘോഷയാത്ര ദേശീയ ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. ദുഃഖസൂചകമായി കറുത്ത റിബൺ സ്ക്രീനിന്‍റെ ഇടത് വശത്ത് പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു സംപ്രേക്ഷണം. കാസിം സൊലേമാനിയുടെ മകനും നിലവിലെ ഖുദ്സ് കമാൻഡറുമായ ഇസ്മായിൽ ഗാനി, പ്രസിഡന്‍റ് ഹസ്സൻ റൂഹാനി, പാർലമെന്‍റ് സ്പീക്കർ അലി ലാരിജാനി, ടോപ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
പരമോന്നത നേതാവ് അലി ഖൊമേനിക്കൊപ്പം ജനങ്ങളും പ്രാർഥനയിൽ പങ്കെടുത്തു. പരമോന്നത നേതാവിന് ശേഷം ഇസ്‌ലാമിക് റിപബ്ലിക്കിന്‍റെ ഏറ്റവും ശക്തനായ രണ്ടാമത്തെ വ്യക്തിയായി കണക്കാക്കപ്പെട്ടിരുന്ന സുലൈമാനിയുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഗാനിയും അനുശോചനം അറിയിച്ചു.
ഇതിനിടെ ഇറാനെതിരെ വീണ്ടും പ്രകോപനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന് ഒരുകാലത്തും ആണവായുധം ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്‍റെ വെല്ലുവിളി.
2015 -ല്‍ ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഇതിനിടെ ഇറാന്‍ പിന്‍മാറി. ആവശ്യമനുസരിച്ച് യുറേനിയം സമ്പുഷ്ടീകരണം നടത്തുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്‍ ആണവായുധം ഉണ്ടാകില്ലെന്ന ട്രംപിന്‍റെ പ്രഖ്യാപനം.
അതിനിടെ സൈന്യത്തെ പിന്‍വലിക്കണമെന്ന ഇറാഖ് പാര്‍ലമെന്‍റിന്‍റെ ആവശ്യം ഡോണാള്‍ഡ് ട്രംപ് തള്ളി. ഇറാഖില്‍ വ്യോമതാവളം നിര്‍മിക്കാന്‍ വന്‍തുക ചെലവഴിച്ചിട്ടുണ്ടെന്നും നഷ്ടപരിഹാരം ലഭിക്കാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി. ഇറാഖിനെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിമുഴക്കി.
ജനറല്‍ കാസിം സൊലേമാനിയുടെ മൃതദേഹവും വഹിച്ചുളള വിലാപയാത്ര തിങ്കളാഴ്ച രാവിലെയാണ് ടെഹ്റാനിലെത്തിയത്. ടെഹ്റാന്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖൊമേനി പ്രാര്‍ഥന നടത്തി. ചടങ്ങിനെത്തിയ ആയിരങ്ങളെ സാക്ഷിയാക്കിയാണ് കാസിം സൊലേമാനിയുടെ മകള്‍ സെയ്നബ് സൊലേമാനി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവളിച്ചത്.
തിങ്കളാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽനടന്ന പ്രാർഥനാച്ചടങ്ങുകൾ ടെലിവിഷനുകൾ തത്സമയം സംപ്രേഷണംചെയ്തിരുന്നു. പൊതുദർശനത്തിനുവെച്ച സൊലേമാനിയുടെ മൃതദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാൻ ലക്ഷക്കണക്കിന് പേരാണെത്തിയത്. ‘അമേരിക്കയ്ക്ക് മരണം’ എന്നവർ ആർത്തുവിളിച്ചു.
ഇറാനിൽ അലി ഖൊമേനി കഴിഞ്ഞാൽ രണ്ടാമത്തെ ശക്തനായ നേതാവെന്നാണ് കാസിം സൊലേമാനി അറിയപ്പെട്ടിരുന്നത്. ഇറാൻസൈന്യമായ റെവലൂഷണറി ഗാർഡിന്‍റെ വിദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഖുദ്സ് സേന (വിപ്ലവ ഗാര്‍ഡ്)യുടെ മേധാവിയായിരുന്നു കാസിം സൊലേമാനിക്ക് അലി ഖൊമേനിയുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിക്കാനുള്ള അവകാശമുണ്ടായിരുന്നു.
ലക്ഷക്കണക്കിന് പേരാണ് മേജര്‍ ജനറലിന്‍റെ സംസ്‌കാര ശ്രുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇറാന്‍റെ തെരുവുകളിലേക്ക് ഇറങ്ങിയത്. അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കികൊണ്ടാണ് ജനങ്ങള്‍ തങ്ങളുടെ പ്രീയനേതാവിന്‍റെ വിലാപ യാത്രയില്‍ പങ്കെടുത്തത്.
മേജര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിലടക്കമുള്ള നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ആണവ സമ്പുഷ്ടീകരണ ശേഷി, സമ്പുഷ്ടീകരണ ശതമാനം, ഉപകരണങ്ങളുടെ അളവ് തുടങ്ങിയ പ്രവര്‍ത്തന മേഖലയിലെ ഒരു നിയന്ത്രണവും പാലിക്കില്ലെന്നായിരുന്നു ഇറാന്‍ മന്ത്രിസഭ പ്രഖ്യാപിച്ചത്.
യുഎസ് വ്യോമാക്രമണത്തില്‍ സൈനിക ജനറല്‍ കാസിം സൊലേമാനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനില്‍ ചേര്‍ന്ന ഇറാന്‍ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട ജെ.സി.പി.ഒ.എ കരാറില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങും.
കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിനുള്ള അവസാനഘട്ട നടപടികള്‍ നടന്നുവരികയാണെന്നും ഇറാന് അറിയിച്ചു. കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതോടെ ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഉണ്ടായിരിക്കില്ല.
അതേസമയം, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന് തുടരുമെന്നും മന്ത്രിസഭ വ്യക്തമാക്കി. ആണവ പദ്ധതികളുമായുള്ള എല്ലാ നടപടികളും സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ഇറാനിയന്‍ പ്രസിഡന്‍റ് ഹസ്സന് റൂഹാനിയെ മന്ത്രിസഭ ചുമതലപ്പെടുത്തുകയും ചെയ്തു. 2015-ലാണ് ഇറാന് ആണവ നിയന്ത്രണ കരാറില്‍ ഒപ്പുവെച്ചത്.
ഇതിനിടെ വിദേശ സൈനികര്‍ രാജ്യംവിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇറാഖ് പാര്‍ലമെന്റ് പാസാക്കി. ഇറാന്‍റെ ഉന്നത സൈനിക മേധാവി മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപത്തുവച്ച് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതിന് പിന്നാലെയാണിത്. വിദേശ സൈനികര്‍ ഇറാഖ് മണ്ണും വ്യോമാതിര്‍ത്തിയും ജലസ്രോതസുകളും ഉപയോഗിക്കുന്നത് ഏത് സാഹചര്യത്തിലും വിലക്കണമെന്നും സര്‍ക്കാരിനോട് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.
5000 ത്തോളം അമേരിക്കന്‍ സൈനികരാണ് ഇറാഖില്‍ സൈനിക ഉപദേഷ്ടാക്കളായി ഉള്ളത്. ബാഗ്ദാദ് വിമാനത്തവളത്തിന് സമീപത്തുവച്ച് സൊലേമാനിയെ വധിച്ച നടപടി രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്ന് കയറ്റമായാണ് ഇറാഖ് കാണുന്നത്. സൈനിക സഹകരണം സംബന്ധിച്ച ധാരണകള്‍ ലംഘിക്കപ്പെട്ടുവെന്നും വിലയിരുത്തപ്പെടുന്നു.
രാജ്യത്തെ വിദേശ സൈനികരുടെ സാന്നിധ്യം അവസാനിപ്പിക്കുമെന്ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇടക്കാല പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് സുപ്രധാന പ്രമേയവും പാസാക്കിയത്. കാസിം സൊലേമാനി വധവുമായി ബന്ധപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം നേരത്തെ യു.എസ് അംബാസഡറെ വിളിച്ച് വരുത്തിയിരുന്നു.
80 മില്യണ്‍ ജനങ്ങള്‍ ഇറാനിലുണ്ട്. ഈ എണ്ണം കണക്കിലെടുത്താണ് ട്രംപിന്‍റെ തലയ്ക്ക് 8 കോടി ഡോളര്‍ വിലയിട്ടത്. ഈ പണം ഡൊണാള്‍ഡ് ട്രംപിന്‍റെ തലയുമായി വരുന്നവര്‍ക്ക് സമ്മാനിക്കുമെന്നും മിലിട്ടറി കമാന്‍ഡര്‍ സുലൈമാനിയുടെ മൃതശരീരത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതിനിടെ കെനിയയിലുള്ള യുഎസ് താവളത്തിന് നേരെ അല്‍ ഷബാബ് ഭീകര സംഘടനയുടെ ആക്രമണം നടന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനങ്ങളടക്കം തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
ഉപകരണങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചതായി യുഎസ് ആഫ്രിക്കന്‍ കമാന്‍ഡര്‍ അറിയിച്ചു. താവളത്തിലേക്ക് നുഴഞ്ഞ് കയറാനുള്ള അല്‍ ഷബാബ് തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തിയെന്നും കമാന്‍ഡര്‍ അറിയിച്ചു. അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയാണ് അല്‍ ഷബാബ്.
ഇതിനിടെ സംഘര്‍ഷത്തിന് എരിവ് പകര്‍ന്ന് ട്രംപ് വീണ്ടും രംഗത്തെത്തി. അമേരിക്കക്കാരെയോ അമേരിക്കന്‍ സൈനിക താവളങ്ങളോ ആക്രമിക്കുകയാണെങ്കില്‍ ഇതുവരെ കാണാത്തരീതിയില്‍ അതിശക്തമായി ഇറാനെ ആക്രമിക്കുമെന്നായിരുന്നു ട്രംപിന്‍റെ മുന്നറിയിപ്പ്.
'രണ്ട് ട്രില്യണ്‍ ഡോളറാണ് ആയുധങ്ങള്‍ക്ക് വേണ്ടി മാത്രം യുഎസ് ചിലവഴിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സൈന്യമാണ് ഞങ്ങളുടേത്. അമേരിക്കന്‍ സൈനിക താവളങ്ങളെയോ, ഏതെങ്കിലും അമേരിക്കക്കാരനെയോ ഇറാന് ആക്രമിക്കുകയാണെങ്കില്‍ ഒരു പുതിയ മനോഹരമായൊരു ആയുധം ഞങ്ങള്‍ ഇറാനിലേക്ക് അയക്കും. അതില്‍ ഒരു സംശയവും വേണ്ട'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇറാന് തങ്ങള്‍ക്ക് നേരേ ആക്രമണത്തിന് തുനിഞ്ഞാല്‍ ഇറാന്‍റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിന്റെ ആയുധശേഷി വെളിപ്പെടുത്തി ട്രംപ് ട്വീറ്റ് ചെയ്തത്.
അമേരിക്കയ്ക്ക് എതിരേ തിരിച്ചടിക്കാന്‍ സജ്ജമാണെന്ന സൂചന നല്കുന്ന നീക്കങ്ങളും ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായി. വിവിധ നേതാക്കളുടെ പ്രസ്താവനകള്‍ക്ക് പുറമേ അവര്‍ ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തി. ജാംകരണ്‍ പള്ളിയുടെ താഴികക്കുടത്തില്‍ ചുവന്ന പതാക ഉയര്‍ത്തുന്നത് ഒരു വലിയ യുദ്ധം വരാനുണ്ടെന്നതിന്റെ സൂചനയായാണ് കാണക്കാക്കുന്നത്.
വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട കാസിം സൊലേമാനിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര ഇറാനിലെ അഹ്വാസ് നഗരത്തില്‍ നിന്ന് മഷാദ്, ടെഹ്റാന്‍, ക്യോം എന്നീ നഗരങ്ങള്‍ കടന്ന് അദ്ദേഹത്തിന്റെ ജന്മനാടായ കെര്മാനിലെത്തിക്കും. ഇന്നാണ് സംസ്കാരചടങ്ങുകള്‍.
ഇറാന് ഒരിക്കലും ആണവായുധം ഉണ്ടാകാൻ പോകുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കന്‍ സൈനീക നടപടിയെ ന്യായീകരിച്ച് തുടർച്ചയായി ട്വീറ്റുകളിലൂടെ പ്രകോപനം സൃഷ്ടിക്കുന്ന ട്രംപിന്‍റെ ട്വീറ്റിലാണ് ഇങ്ങനെ പറയുന്നത്.
ഇറാനിലെ 52 സാംസ്കാരികകേന്ദ്രങ്ങളെ ഉന്നമിട്ടിരിക്കുകയാണ് അമേരിക്കയെന്നും, എന്തെങ്കിലും തരത്തിൽ അമേരിക്കയുടെ ഏതെങ്കിലുമൊരു പൗരനെയോ എംബസിയടക്കമുള്ള കേന്ദ്രങ്ങളെയോ ഇറാൻ തൊട്ടാൽ ഈ കേന്ദ്രങ്ങളിൽ ഉടനടി ശക്തമായ ആക്രമണങ്ങളുണ്ടാകുമെന്നാണ് ഞായറാഴ്ച രാത്രി ട്രംപ് തുടർച്ചയായി ട്വീറ്റ് ചെയ്തത്.
അത്യന്തം പ്രകോപനപരവും അപകടകരവുമായ ഈ ട്വീറ്റുകൾ യുദ്ധക്കുറ്റമായി കണക്കാക്കാവുന്നതാണെന്ന് ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി. എന്നാല്‍, ഒരു യുദ്ധത്തിലേക്ക് നീങ്ങണമെങ്കിൽ അമേരിക്കൻ പ്രസിഡന്റിന് യുഎസ് കോൺഗ്രസിന്റെ അനുമതി വേണമെന്ന ചട്ടം മറികടക്കാനുള്ള നീക്കമാണ് ട്രംപിന്‍റെ ഈ ട്വീറ്റുകൾ എന്ന് വിലയിരുത്തുന്നവരുമുണ്ട്.
യുഎസ് കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ, അമേരിക്കൻ പ്രസിഡന്റിന് രാജ്യം ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിക്കാനാകൂ. 1973-ൽ നിലവിൽ വന്ന വാർ പവേഴ്സ് ആക്ട്, അഥവാ, യുദ്ധാധികാര നിയമപ്രകാരം അതാണ് അമേരിക്കയുടെ നിയമം.
''ഈ ട്വീറ്റുകൾ, യുഎസ് കോൺഗ്രസിന് കൂടിയുള്ള മുന്നറിയിപ്പാണ്. ഇറാൻ ഏതെങ്കിലും യുഎസ് പൗരനെയോ കേന്ദ്രങ്ങളെയോ തൊട്ടാൽ, ഉടനടി അമേരിക്ക ശക്തമായി തന്നെ തിരിച്ചടിക്കും. അത് മാര്ഗ്ഗമൊരു പ്രശ്നമല്ല'', ട്രംപ് ട്വീറ്റ് ചെയ്തു. ''അല്ലെങ്കിലും അത്തരം നിയമപരമായ മുന്നറിയിപ്പുകളൊന്നും ആവശ്യമില്ല, എങ്കിലും പറയുന്നുവെന്ന് മാത്രം'', എന്നും പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇംപീച്ച് നടപടി നേരിടുന്ന ട്രംപിന്‍റെ യുദ്ധക്കൊതിക്ക് കാര്യമായൊന്നും ചെയ്യാനാകില്ലെന്നും അമേരിക്കയിലെ നിയമവിദഗ്ധര്‍ പറയുന്നു. യുദ്ധം ഉണ്ടാകുന്ന തരത്തിൽ വാർ പവേഴ്സ് ആക്ട് അട്ടിമറിച്ച് ട്രംപിന് മുന്നോട്ട് പോകണമെങ്കിൽ രാജ്യത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാവുന്ന വിധത്തിലുള്ള വൻ സംഭവവികാസങ്ങളുണ്ടാകണമെന്നും അതില്ലാത്തിടത്തോളം യുദ്ധം പ്രഖ്യാപിക്കാനാകില്ലെന്നുമായിരുന്നു നിയമവിദഗ്ധരുടെ അഭിപ്രായം.
അതേസമയം, യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ നാൻസി പെലോസി, ഇറാനിലെ ട്രംപിന്‍റെ ഇടപെടൽ തടയണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. പ്രകോപനപരമായ ഒരു നീക്കവും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനിയുണ്ടാകില്ലെന്നത് ഉറപ്പ് വരുത്താനാണ് പ്രമേയമെന്ന് പെലോസി വ്യക്തമാക്കി.