ഐഎസ് തലവന്‍ ബാഗ്ദാദി ഭീരുവിനെപ്പോലെ മരിച്ചെന്ന് ട്രംപ്; കാണാം ആ സ്ഫോടന ദൃശ്യങ്ങള്‍
ലോകത്തിലെ ആദ്യ ഇസ്ലാമിക്ക് സ്റ്റേറ്റ് തലവനെന്ന് സ്വയം അവരോധിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദി, അമേരിക്കയുടെ സൈനീക നടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ചതായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. " ഒരു തുരങ്കത്തിനകത്തേക്ക് കരഞ്ഞ് ബഹളം വച്ച് കൊണ്ട് ഓടിയ ബാഗ്ദാദി അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് വിറച്ചു. നായയെപ്പോലെ, ഭീരുവിനെപ്പോലെ മരിച്ചു”,ട്രംപ് ടെലിവിഷനിലൂടെ ലോകത്തെ അറിയിച്ചു. സ്വന്തം സൈന്യം ബാഗ്ദാദിയെ വേട്ടയാടുന്നത് ട്രംപ്, പെന്‍റഗണിന്‍റെ ശീതളിമയിലിരുന്ന് സാറ്റലൈറ്റിന്‍റെ സഹായത്തോടെ വീക്ഷിച്ചെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആരാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ? 1971 ല്‍ ഇറഖിലെ സാമ്രയിലെ ഒരു ഇടത്തരം സുന്നി കുടുംബത്തിലായിരുന്നു ബാഗ്ദാദിയുടെ ജനനം. ഇസ്ലാമിക് സ്റ്റഡീസില്‍ 1996 ല്‍ ബാഗ്ദാദില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കി. പിന്നീട് ബിരുദാനന്ത ബിരുദവും പിഎച്ച്ഡിയും ഖുറാന്‍ സ്റ്റഡീസില്‍. തന്‍റെ പ്രദേശത്തെ പള്ളിയിലും കുട്ടികള്‍ക്കും ഖുറാന്‍ പാഠങ്ങള്‍ പഠിപ്പിച്ച് കൊണ്ടായിരുന്നു അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ജീവിതം തുടങ്ങുന്നത്.
പതുക്കെ, ബന്ധു വഴി തീവ്രമുസ്‍ലിം വാദങ്ങളിലേക്ക് ബാഗ്ദാദി ആകര്‍ഷിക്കപ്പെട്ടു. പിന്നീട് തീവ്ര മുസ്‍ലിം വിഭാഗത്തിന്‍റെ ഏറ്റവും വലിയ വക്താക്കളില്‍ ഒരാളായി ബാഗ്ദാദി മാറി. 2014 -ലാണ് അവസാനമായി ബാഗ്ദാദി കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് അമേരിക്ക കരുതുന്നു. അന്ന് ഇറാഖിലെയും സിറിയയിലെയും ഖലീഫയായി അയാള്‍ സ്വയം അവരോധിച്ചു. സിറിയയും ഇറാഖും സ്ഫോടനങ്ങള്‍ അവസാനിക്കാത്ത ദേശങ്ങളായിത്തീര്‍ന്നു.
2014 ജൂൺ 9 ന് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ ഐഎസ്ഐസ് ആക്രമിച്ചു. അതോടെ സിറിയയിലെ റഖ മുതൽ മൊസൂൾ വരെയുള്ള വലിയൊരു പ്രദേശം ഐഎസിന്‍റെ അധീനതയിലായി. തുടർ ദിവസങ്ങളിൽ വടക്ക് കിഴക്കൻ ഇറാഖിലെ വലിയൊരു പ്രദേശവും ഇവര്‍ കീഴടക്കി. എല്ലായിടത്ത് നിന്നും ഇറാഖി സൈന്യത്തിന് പാലായനം ചെയ്യേണ്ടി വന്നു.
2014 ജൂൺ 29 ന് തങ്ങളുടെ അധീന പ്രദേശങ്ങൾ മുഴുവൻ ചേർത്ത് ഇസ്‌ലാമിക്ക് സ്റ്റേറ്റ് എന്ന് പുനര്‍നാമകരണം ചെയ്ത് ഖിലാഫത്ത് പ്രഖ്യാപിച്ചതായും ഖലീഫയായി അബൂബക്കർ അൽ ബഗ്ദാദിയെ തെരഞ്ഞെടുത്തതായും ഐഎസിന്‍റെ പ്രഖ്യാപനമുണ്ടായി. എന്നാല്‍ 2017 മേയില്‍ നടന്ന വ്യോമാക്രണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎസ് സൈന്യത്തിന്‍റെ വെളിപ്പെടുത്തലുണ്ടായി.
2010 മുതല്‍ 2019 വരെ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഏഴ് തവണ കൊല്ലപ്പെട്ടതായി അമേരിക്ക, റഷ്യ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ സൈനീക വിവരങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ വന്നു. ഒരോ അക്രമണത്തെയും ബാഗ്ദാദി അതിജീവിച്ചു കൊണ്ടേയിരുന്നു. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ (60 കോടി രൂപ) പ്രതിഫലം നൽകുമെന്ന് യു.എസ്. വിദേശകാര്യവകുപ്പ് 2011-ൽ പ്രഖ്യാപിച്ചു.
'ദി ഇന്‍വിസിബിള്‍ ഷേഖ്' എന്ന് ഇരട്ടപ്പേര് വീഴാന്‍ മാത്രം ഏകാന്തനായിരുന്നു അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ജീവിതം. സൈനീക ജീവിതത്തിലേക്ക് കടക്കും വരെയുള്ള ബാഗ്ദാദിയുടെ ജീവതം ഏറെ ദുരൂഹത നിറഞ്ഞതാണ്. വടക്ക് - പടിഞ്ഞാറൻ സിറിയയിൽ 2019 ഒക്ടോബര്‍ 26 വെളുപ്പിനെ നടത്തിയ ഓപ്പറേഷനില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് ദൗത്യം നിർവഹിച്ചതെന്നും സൈനിക നടപടിയില്‍ നായകള്‍ പങ്കെടുത്തെന്നും ട്രംപ് സൈനീക നടപടി തത്സമയം വീക്ഷിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ബാഗ്ദാദിയുടെ അവസാന നിമിഷങ്ങൾ ഏതൊരു ഭീരുവിന്‍റേതും പോലെയായിരുന്നെന്നും നായയെ പോലെ അയാള്‍ മരിച്ചെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ലോകത്തോട് വിളിച്ച് പറഞ്ഞു. അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് തന്‍റെ മൂന്ന് കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്ക് കടന്ന ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു. ബാഗ്ദാദിയുടെ മൂന്ന് കുട്ടികളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മറ്റ് പതിനൊന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതായും അറിയിപ്പുണ്ടായി.
ഒരു അമേരിക്കൻ സൈനികൻ പോലും ഓപ്പറേഷനിൽ കൊല്ലപ്പെട്ടില്ലെന്നും എന്നാല്‍ ബാഗ്ദാദിയുടെ അനുയായികൾ അക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അമേരിക്കൻ സൈന്യത്തെ കണ്ട് ഭയന്ന് വിറച്ച് കരഞ്ഞ് ബഹളം വച്ച് കൊണ്ട് ബാഗ്ദാദി ഒരു തുരങ്കത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നെന്നും ട്രംപ് ലോകത്തോട് വിളിച്ചു പറഞ്ഞു.
രണ്ട് മണിക്കൂർ മാത്രമാണ് സൈനിക നടപടി നീണ്ട് നിന്നതെന്നും വളരെ സുപ്രധാനമായ വിവരങ്ങൾ ആക്രമണത്തിന് ശേഷം അവിടെ നിന്ന് കണ്ടെടുത്തതായും ട്രംപ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥലത്ത് നിന്ന് 11 കുട്ടികളെ അമേരിക്കൻ സൈന്യം രക്ഷിച്ചതായും അറിയിപ്പുണ്ടായി.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ താവളം കണ്ടെത്തിയത്. തുടര്‍ന്ന് പതിമൂന്ന് ഹെലികോപ്റ്ററുകള്‍ മറീനുകളെയും സ്നിഫര്‍ ഡോഗുകളെയും കൊണ്ട് ബാഗ്ദാദിയുടെ താവളം ലക്ഷ്യമാക്കി പറന്നു. ഹെലികോപ്റ്ററുകള്‍ വരുന്നത് കണ്ട് തിരിച്ചടിയുണ്ടായെങ്കിലും ഡെല്‍റ്റാഫോഴ്സ് ലക്ഷ്യസ്ഥാനത്തെത്തി ചേര്‍ന്നു. അമേരിക്കന്‍ സൈന്യത്തെ കണ്ട ബാഗ്ദാദി തന്‍റെ മൂന്ന് കുട്ടികളുമായി രഹസ്യഅറവഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ദേഹത്ത് ഘടിപ്പിച്ചിരുന്ന സ്ഫോകവസ്തു ഉപയോഗിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പെന്‍റഗണ്‍ നല്‍കുന്ന വിശദീകരണം. ഡിഎന്‍എ, ബയോമെട്രിക് ടെസ്റ്റുകളുകളുടെ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടത് അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണെന്ന് സ്ഥിരികരിച്ചതായും ട്രംപ് പറഞ്ഞു.
ബാഗ്ദാദിയുടെ താവളത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകിയതിന് റഷ്യക്കും, തുർക്കിക്കും, സിറിയക്കും, ഇറാഖിനും നന്ദി പറഞ്ഞ ട്രംപ് സിറിയൻ കുർദുകളെയും അഭിനന്ദനം അറിയിച്ചു. രണ്ടാഴ്ചയായി ബഗ്ദാദി നിരീക്ഷണത്തിലായിരുന്നുവെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെ ഐഎസ്ഐഎസ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ഒന്നാം ഘട്ടം അവസാനിച്ചു. അല്‍ഖ്വായിദയില്‍ നിന്ന് വളര്‍ന്ന്, അഫ്ഗാനിസ്ഥാനില്‍ നിന്ന് സിറിയവരെയെത്തി ശക്തിപ്രാപിച്ച ഇസ്ലാമിക തീവ്രവാദം പുതിയ നേതാവിനെ കണ്ടെത്തുവരെയെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം നിലനില്‍ക്കുമെന്ന് കരുതാം.
അബൂബക്കര്‍ അല്‍ ബാഗ്ദാദി തുക്കിക്കും സിറിയയ്ക്കും ഇടയില്‍ ഒളിവില്‍ താമസിച്ചിരുന്നതായി അമേരിക്ക പുറത്തു വിട്ട വീടിന്‍റെ ദൃശ്യം. ഈ വിട്ടലാണ് ബാഗ്ദാദി ഒളിവില്‍ താമസിച്ചിരുന്നതെന്നും ഇവിടെ വച്ചാണ് അയാളെ അമേരിക്കന്‍ സൈന്യം വളഞ്ഞിട്ട് അക്രമിക്കുകയും ചെയ്തത്. അമേരിക്കന്‍ സൈന്യത്തിന് പിടികൊടുക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച ബാഗ്ദാദി സ്വന്തം ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തി കൊല്ലപ്പെട്ടെന്നാണ് അമേരിക്കയും ട്രംപും ലോകത്തോട് പറയുന്നത്.
അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ നാല് സഹായികളില്‍ ഒരാളെ പണം കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് അമേരിക്കന്‍ സൈന്യം വശത്താക്കിയത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് ബാഗ്ദാദിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അമേരിക്കന്‍ സൈന്യം ശേഖരിച്ചു. ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ ഈ ഒറ്റുകാരന്‍ മേഷിടിച്ച് അമേരിക്കന്‍ സൈന്യത്തിന് നല്‍കിയെന്നും അവ ഉപയോഗിച്ചാണ് കൊല്ലപ്പെട്ടത്, ആദ്യ ഇസ്ലാമിക്ക് സ്റ്റേറ്റിന്‍റെ സ്വയം പ്രഖ്യാപിത ഖലീഫ അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് അമേരിക്കന്‍ സൈന്യം അവകാശപ്പെടുന്നത്. ബാഗ്ദാദിയെ വേട്ടയാടാനായി പരിശീലനം സിദ്ധിച്ച നായകളെ ഉപയോഗിച്ചിരുന്നെന്നും ചിത്രത്തിലെ നായയാണ് ബാഗ്ദാദിയെ കണ്ടെത്താന്‍ സഹായിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് ട്വിറ്റ് ചെയ്തു.