നാവിക കപ്പലിലെ തീ പിടിത്തം ; ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയോ ?
ഇറാൻ നാവികസേനയുടെ ഏറ്റവും വലിയ കപ്പലായ ഖാർഗിൽ ഒമാൻ ഉൾക്കടലിന് സമീപം തീ പിടിച്ച് മുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജാസ്ക് തുറമുഖത്തിന് സമീപം പരിശീലന ദൗത്യത്തിനിടെ ബോർഡ് സപ്പോർട്ട് കപ്പലായ ഖാർഗിൽ തീപിടുത്തമുണ്ടായതായി ഇറാൻ വാർത്താ ഏജൻസികൾ അറിയിച്ചു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുന്നതിന് മുമ്പ് എല്ലാ ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും കപ്പലിനെ രക്ഷിക്കാനായില്ലെന്ന് ഇറാന്‍ വാർത്താ ഏജൻസികൾ അറിയിച്ചതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് രാവിലെയോടെ ഹോർമുസ് കടലിടുക്കി വച്ച് ഖാർഗ് പൂര്‍ണ്ണമായും വെള്ളത്തിൽ മുങ്ങി. നാവിക കപ്പലില്‍ ഏങ്ങനെ തീപിടിത്തമുണ്ടായെന്ന് കണ്ടെത്തിയിട്ടില്ല.
എന്നാൽ ഇറാനും ഇസ്രായേലും തമ്മില്‍ കുറച്ച് കാലമായി കടലില്‍ തുടരുന്ന ചരക്ക് കപ്പലുകൾക്കും സൈനിക കപ്പലുകൾക്കും നേരെയുള്ള ആക്രമണത്തിനിടെ സംഭവിച്ച ഈ അപകടം പ്രദേശത്തെ സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചു.
ചൊവ്വാഴ്ച തീപിടിത്തമുണ്ടായപ്പോൾ ഖാർഗിൽ 400 ഓളം ജീവനക്കാരും സൈനിക വിദ്യാർത്ഥികളുമുണ്ടായിരുന്നെന്ന് സർക്കാർ വക്താവ് തസ്നിം വാർത്താ ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ ചെങ്കടലിൽ വച്ച് തങ്ങളുടെ സൈനിക കപ്പലായ എംവി സാവിസിന് കേടുപാടുകൾ സംഭവിച്ചതായി അറിയിച്ചിരുന്നു. ഇത് വെള്ളത്തിനടിയിലൂടെയുള്ള ഇസ്രയേലിന്‍റെ ആക്രമണം മൂലമാണ് കപ്പലിന് കേടുപാട് സംഭവിച്ചതെന്ന് ഇറാൻ ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം ടാൻസാനിയയിൽ നിന്ന് അറേബ്യൻ കടല്‍ വഴി ഇന്ത്യയിലേക്ക് വരികയായിരുന്ന ഇസ്രായേലി ചരക്ക് കപ്പലില്‍ മിസൈൽ പതിച്ചിരുന്നു. ഇതിനെ ഇസ്രായേൽ സുരക്ഷാ ഏജന്‍സികള്‍ ടെഹ്‌റാനെ കുറ്റപ്പെടുത്തിയിരുന്നു.
ഫെബ്രുവരിയിൽ ഇസ്രയേലിന്‍റെ ഉടമസ്ഥതയിലുള്ള എംവി ഹെലിയോസ് റേ കാർ കാരിയറില്‍ യുഎഇ തീരത്ത് വച്ച് സ്‌ഫോടനമുണ്ടായി. ഇസ്രായേൽ ഔദ്യോഗിക ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെങ്കിലും സംശയിക്കപ്പെടുന്നവരുടെ പട്ടികയിൽ ഇറാൻ ഒന്നാമതാണെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യന്‍ സമുദ്രത്തിൽ ഇസ്രയേലും ഇറാനും വർഷങ്ങളായി നടത്തുന്ന നിഴൽ യുദ്ധത്തിന്‍റെ ഭാഗമായാണ് സ്ഫോടനങ്ങളെന്ന് പൊതുവെ കരുതപ്പെടുന്നു. സൗദി അറേബ്യയുടെയും യുഎഇയുടെയും കപ്പലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
2019 ലെ സ്‌ഫോടന പരമ്പരയോടെ യുഎസിനെയും ഇറാനെയും ഏതാണ്ടൊരു യുദ്ധത്തിന് വക്കോളമെത്തിയിരുന്നു. ആ വർഷം നടന്ന രണ്ട് ടാങ്കർ ആക്രമണങ്ങൾക്ക് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇറാനെ കുറ്റപ്പെടുത്തി.
ഡ്രംപ് ഭരണകൂടം ഡ്രോൺ ആക്രമണത്തോടെ കൊലപ്പെടുത്തിയ ഇറാൻ കമാൻഡർ ഖാസെം സോളിമാനിയെ കൊന്നതും ഈ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു.
വ്യാപാര നിരോധനം നീക്കുന്നതിന് പകരമായി ഇറാന് ആണവായുധങ്ങൾ ലഭിക്കുന്നത് തടയാനായി ഒബാമ ഒപ്പുവെച്ച 2015 ലെ കരാറിനെച്ചൊല്ലി ഇസ്രായേലും ഇറാനും സംഘര്‍ഷം പതിവായിരുന്നു. ഇസ്രയേലിന്‍റെ പ്രേരണയാല്‍ 2018 ൽ ട്രംപ്, കരാർ റദ്ദാക്കിയതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെഹ്‌റാനുമായി വീണ്ടും ചർച്ച നടത്താൻ ബൈഡന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് ഇസ്രയേലിനെ പ്രകോപിച്ചതാകാം പുതിയ സംഭവ വികാസങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കപ്പൽ ഒഴിപ്പിക്കുന്നതിനുമുമ്പ് 20 ഓളം പേർക്ക് ചെറിയ പൊള്ളലേറ്റതായും ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിക്കുകയാണ്.
ലൈഫ് ജാക്കറ്റുകൾ ധരിച്ച നാവികർ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പുറകില്‍ കപ്പൽ നിന്ന് തീയുയരുന്ന വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. സ്റ്റേറ്റ് ടിവിയും സെമിഫീഷ്യൽ വാർത്താ ഏജൻസികളും ഖാർഗിനെ 'പരിശീലന കപ്പൽ' എന്നാണ് വിശേഷിപ്പിച്ചത്.
ഇറാനിയൻ നാവികസേനയിലെ മറ്റ് കപ്പലുകൾക്ക് കടലിൽ നിന്ന് തന്നെ എണ്ണ നിറയ്ക്കാൻ പ്രാപ്തിയുള്ള ഏതാനും കപ്പലുകളിൽ ഒന്നാണ് ഖാർഗ്. വലിയ ചരക്കുകള്‍ കൊണ്ട് പോകാനും ഹെലികോപ്റ്ററുകളുടെ വിക്ഷേപണ കേന്ദ്രമായി വർത്തിക്കാനും ഇതിന് കഴിയും.
1979 ലെ വിപ്ലവത്തിന് മുമ്പ് 1970 കളിൽ പടിഞ്ഞാറൻ സഖ്യകക്ഷിയായ ഷാ മുഹമ്മദ് റെസ പഹ്‌ലവിയാണ് ബ്രിട്ടീഷ് കപ്പൽ നിർമ്മാതാവ് സ്വാൻ ഹണ്ടറിൽ നിന്ന് ഖാർഗിന് വാങ്ങിച്ചത്. അദ്ദേഹം പിന്നീട് അധികാരഭ്രഷ്ടനായി. പിന്നീട് അദ്ദേഹം നാടുവിട്ടു.
സാംസ്കാരിക വിപ്ലവത്തെത്തുടർന്ന്, ഖാർഗിന്‍റെ കൈമാറ്റം പലതവണ തടസപ്പെട്ടു. അമേരിക്കക്കാർ 1979 മുതൽ 1981 വരെ ടെഹ്‌റാനിൽ ബന്ദികളാക്കപ്പെട്ടതും പിന്നീട് ബ്രിട്ടീഷുകാരനെ തടവിലാക്കിയതും ഖാര്‍ഗിന്‍റെ കൈമാറ്റം വൈകിപ്പിച്ചു.
ഒടുവില്‍ ബന്ദികളെല്ലാം മോചിപ്പിക്കപ്പെട്ട ശേഷം 1984 ലാണ് ഖാര്‍ഗിനെ ഇറാന് കൈമാറുന്നത്. യുദ്ധത്തില്‍ മുന്നേറ്റ കപ്പലുകള്‍ക്ക് പിന്തുണ നല്‍കാന്‍ മാത്രമേ ഖാര്‍ഗിന് കഴിയൂ.
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona.