'ന്‍റെ ജിറാഫേട്ടാ... തിരിഞ്ഞ് ഓട്... '; ജെയിംസ് നമ്പാസോയ്ക്ക് ലോകപുരസ്കാരം
ലണ്ടനിൽ നടന്ന വാണ്ടർലസ്റ്റ് വേൾഡ് ഗൈഡ് അവാർഡ് 2019 ൽ മികച്ച സഫാരി ഗൈഡിനുള്ള അവാര്‍ഡ് ലഭിച്ചത് കെനിയയിലെ ഒലാരെ സംരക്ഷിത പ്രദേശത്തെ ( Olare Mara Kempinski Masai Mara, Kenya ) ഗൈഡായ ജെയിംസ് നമ്പാസോയ്ക്കാണ്. സംരക്ഷിത പ്രദേശത്ത് പഠനാവശ്യത്തിനും വിനോദത്തിനുമായെത്തുന്ന അതിഥികളെ കൊണ്ടുപോകുന്നതിനിടെയാണ് ജെയിംസ് തന്‍റെ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഒടുവില്‍ ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് ലോകത്തിന്‍റെ അംഗീകാരം നേടിക്കൊടുത്തു. അതില്‍ ഭക്ഷണത്തിനായുള്ള വന്യമായ വേട്ടയാടലുണ്ട്. കുട്ടികളുമൊത്തുള്ള മാതാപിതാക്കളുടെ കളികളുണ്ട്. ജെയിംസ് നമ്പാസോ പകര്‍ത്തിയ വന്യജീവിതത്തിന്‍റെ ആ നേര്‍ക്കാഴ്ചകള്‍ കാണാം.
'അമ്മേ ദേ നോക്ക് ഇങ്ങനെ ചാടിയാ മതിയോ'. പുള്ളിപ്പുലിക്കുട്ടി അമ്മയുമായി കളിക്കിടെ. സുഹൃത്തുക്കള്‍ക്കിടയില്‍ ജെയിംസ് നമ്പോസോയുടെ വിളിപ്പേര് 'ബ്വാന ചുയി' (മിസ്റ്റർ പുള്ളിപ്പുലി) എന്നാണ്.
'ഇനി മറ്റ് ചില പാഠങ്ങള്‍ പഠിപ്പിക്കാം, അടങ്ങിക്കെടക്ക്'. പുലിക്കുട്ടിയേയും കൊണ്ട് സുരക്ഷിതമായ മറ്റൊരിടം തേടി പോകുന്ന പെണ്‍സിംഹം. 2006 ലാണ് ഒലാരെ കൺസർവേൻസി സ്ഥാപിക്കുന്നത്. ഇത് മാസായി മാര നാഷണൽ റിസർവിന്‍റെ അതിർത്തിയാണ്.
'ആരടാ അവിടെ'. ഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പുള്ളിപ്പുലി സന്ദര്‍ശകരെ കണ്ട് തലയുയര്‍ത്തി നോക്കുന്നു. ഒലാരെ കൺസർവേൻസിയിൽ അഞ്ച് ക്യാമ്പുകളുണ്ട്.
'ദാ, ഇങ്ങനെ തല ഇളകാതെ ഇരയേ മാത്രം ലക്ഷ്യം വച്ച്, പിന്‍കാലിലമര്‍ന്ന് മുന്‍കാലില്‍ കുതിച്ച്...', ഭക്ഷണശേഷം കളിയിലേര്‍പ്പെട്ടിരിക്കുന്ന പെണ്‍സിംഹങ്ങള്‍. ഒലാരെ കൺസർവേൻസിക്ക് കീഴിലുള്ള കിച്ചെച്ചെ ക്യാമ്പില്‍ കഴിഞ്ഞ 15 വർഷമായി സഫാരി ഗൈഡായി ജെയിംസ് നമ്പാസോ ജോലി ചെയ്യുന്നു.
'കിട്ടിപ്പോയി', ഇരയേ നോക്കി മരത്തിന് മേലെ ഇരിക്കുമ്പോഴാണ് താഴേക്കൂടി ഒരെണ്ണം പതുങ്ങി പോകുന്നത് കണ്ടത്. പിന്നൊന്നും നോക്കിയില്ല. ഒറ്റച്ചാട്ടം. സഫാരി ഗൈഡാകുന്നതിന് മുമ്പ് ജെയിംസ് കൂടാര അറ്റൻഡന്‍ററായിരുന്നു.
'ആരാണ്ട്രാ അവിടെ ഒച്ചയുണ്ടാക്കുന്നത്'. ഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പുളളിപ്പുലി ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കുന്നു. 'ബ്വാന ചുയി' എന്ന വിളിപ്പേര് ജെയിംസ് നമ്പാസോയ്ക്ക് വീഴാന്‍ കാരണം തന്നെ അദ്ദേഹത്തിന്‍റെ ഈ പുള്ളിപ്പുലി പ്രേമമാണ്.
'അമ്മേ, എണീക്ക് വാ... കളിക്കാം'. 'ഓ ഈ ചെറുക്കന്‍റെ ഒരു കാര്യം അസ്തമയമൊന്ന് കാണാന്ന് വച്ചാല്‍ അതിനും സമ്മതിക്കില്ല'. പുള്ളിപ്പുലിയും കുട്ടിയും വൈകുന്നേരത്തെ കളിക്കിട്ടെ. പുള്ളിപ്പുലികളുടെ ജീവിത ഘട്ടത്തിലെ ഏതാണ്ടെല്ലാ നിമിഷങ്ങളും ഇതിനകം ബ്വാന ചുയി പകര്‍ത്തിക്കഴിഞ്ഞെന്നു തന്നെ പറയാം.
' കൊള്ളാവുന്ന ഇര വല്ലതുമാണോ ?' കടുത്ത വേനല്‍ക്കാലത്ത് ഇരതേടിയലയുന്ന സിംഹം.
'ദാ ഇങ്ങനെ, പതുങ്ങി പതുങ്ങി വേണം നമ്മള്‍ ഇര തേടാന്‍.' കുട്ടികളുമായി പോകുന്ന പെണ്‍സിംഹം.
'ഡാ, നോക്ക്.', 'ഓ, അത് മനുഷ്യന്മാരാ...', 'നമ്മളെ കാണാന്‍ വരുന്നതാ.', 'മൈന്‍റ് ചെയ്യണ്ടാ.'. സന്ദര്‍ശകരെ കണ്ടതിനെ തുടര്‍ന്ന് ശ്രദ്ധിക്കുന്ന പെണ്‍സിംഹങ്ങളുടെ സംഘം.
'ഇനിയല്‍പം വെള്ളം കുടിച്ചിട്ടാകാം'. വെള്ളം കുടിക്കാനായി ആറ്റിലേക്കിറങ്ങിയ ആഫ്രിക്കന്‍ ആന.
'ന്‍റ ജിറാഫണ്ണാ, അങ്ങോട്ടല്ല, ഇങ്ങോട്ട്... ഇങ്ങോട്ട്.' ഒരു വൈകുന്നേരം ജിറാഫും പക്ഷികളും തമ്മിലുള്ള കളി.
'ഇര ഏതുമായിക്കൊള്ളട്ടെ കഴുത്തായിരിക്കണം ലക്ഷ്യം'. പെണ്‍സിംഹങ്ങളുടെ ഒരു സംഘം ഭക്ഷണത്തിനായി ഒരു ജിറാഫിനെ അക്രമിക്കുന്നു. 'ഞാൻ എന്റെ ജോലിയെ ആരാധിക്കുന്നു, ഒപ്പം ഒലാരെ കൺസർവേൻസിയിലെത്തുന്ന എന്‍റെ അതിഥികളെ സ്വീകരിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു.' ഇന്നാണ് ജോലിയേക്കുറിച്ച് അന്വേഷിച്ചാല്‍ ജെയിംസിന്‍റെ മറുപടി.
ജെയിംസ് നമ്പാസോ തന്‍റെ സന്ദര്‍ശക സുഹൃത്തിനൊപ്പം. കിച്ചെചെ ക്യാമ്പുകളുടെ സഹ ഉടമയും ജയിംസിന്‍റെ സുഹൃത്തുമായ പോൾ ഗോൾഡ്സ്റ്റൈൻ പറയുന്നത്, 'കിചെച്ചെ ക്യാമ്പുകളിൽ, ആനയുടെ തുമ്പിക്കേക്കാൾ നീളമുള്ള അതിഥികളുടെ ഒരു പട്ടിക ജെയിംസിനുണ്ടെന്നാണ്. അതില്‍ പലരും ജെയിംസിന്‍റെ കൂടെ സഫാരി പോകാന്‍ വേണ്ടി മാത്രം ഒരു വർഷം മുന്നേ ബുക്ക് ചെയ്യതവരാണെന്നാണ്.
വാണ്ടർലസ്റ്റ് വേൾഡ് ഗൈഡ് അവാർഡ് ദാന ചടങ്ങിനിടെ ജെയിംസ് നമ്പാസോ.