ഫക്രിസാദെ വധം; പിന്നില്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദോ ?; സിനിമക്കഥയെ വെല്ലുന്ന സംഭവം ഇങ്ങനെ.!
ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയെ വധിച്ച സംഭവം ആഗോളതലത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. ഇസ്രയേല്‍ ചാരസംഘടനയാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്നാണ് ഇറാന്‍റെ വാദം. എന്നാല്‍ ഔദ്യോഗികമായി ഈ അവകാശവാദത്തോട് പ്രതികരിക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. പക്ഷെ ഒരു സിനിമയെ വെല്ലുന്ന തരത്തിലാണ് കൊലപാതരം ആസൂത്രണം ചെയ്തതും നടപ്പിലാക്കപ്പെട്ടതും എന്നതാണ് വിവിധ അന്തര്‍ദേശീയ ഏജന്‍സികളില്‍ വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
മൊസാദിന്‍റെ പങ്ക്: മൊസാദ് എന്ന ഇസ്രയേല്‍ ചാര സംഘടനയാണ് ഇറാനിയന്‍ ആണവ പദ്ധതിയുടെ ബുദ്ധി കേന്ദ്രമായ ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയെ വധിച്ചതിന് പിന്നില്‍ എന്ന ആരോപണം ഇറാന്‍ ഉയര്‍ത്തുന്പോഴുംഅതിനോട് പ്രതികരിക്കാത്ത സ്ഥിരം നിലപാടിലാണ് ഇസ്രയേല്‍. അതേ സമയം മൊഹ്‌സെൻ ഫക്രിസദെ കൊല്ലപ്പെട്ടതിന് ലോകം ഇസ്രയേലിനോട് നന്ദി പറയണമെന്ന് യുഎസ് മാധ്യമങ്ങളോട് പേര് വെളിപ്പെടുത്താതെ സംസാരിച്ച ഇസ്രയേൽ ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആണവ പദ്ധതികൾക്കെതിരായ നടപടികൾ തുടരുമെന്നും ഫക്രിസാദെ ആയിരുന്നു വർഷങ്ങളായി ഇത്തരം പദ്ധതികളുടെ ആസൂത്രകനെന്നും ഇസ്രയേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഫക്രിസദെ വികസിപ്പിച്ചെടുത്ത അണ്വായുധങ്ങൾ വൻ ഭീഷണിയാണെന്നും ഈ കൊലപാതകത്തിന് ലോകം ഇസ്രയേലിനോട് നന്ദി പറയണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊലപാതകത്തില്‍ ഇറാന്‍ ഏജന്‍സി പറയുന്നത്: ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം, മൊഹ്‌സെൻ ഫക്രിസാദെയെ വധിക്കാൻ ഉപയോഗിച്ചത് വിദൂര നിയന്ത്രിത മെഷീൻ ഗൺ ആണെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത്. ഫക്രിസാദെയെ വധിക്കാൻ പതിയിരുന്നുള്ള ആക്രമണത്തിൽ വിദൂര നിയന്ത്രിത മെഷീൻ ഗൺ ഉപയോഗിച്ചതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജൻസി ഫാർസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. ആസൂത്രിത കൊലപാതകം വളരെ സങ്കീർണമായ ഒന്നായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇത് നടത്തിയത്. സംഭവസ്ഥലത്ത് ഒരു വ്യക്തിയും (കൊലയാളി) ഉണ്ടായിരുന്നില്ല എന്നാണ് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്ത ഷംഖാനിയുടെ പ്രസ്താവനയിൽ പറയുന്നത്.
ഇറാനിയൻ വാർത്താ സൈറ്റായ അൽ-ആലം ന്യൂസ് നെറ്റ്‌വർക്കും വിദൂര ആക്രമണം എന്ന സാധ്യതയിലാണ് വാര്‍ത്ത നല്‍കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ സാറ്റലൈറ്റ് കണക്ഷൻ വഴിയാണ് നിയന്ത്രിച്ചതെന്ന് അവകാശപ്പെടുന്നു. ആക്രമണത്തിൽ യുഎസും ഇസ്രയേലിയും പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നുണ്ടെങ്കിലും മുസ്ഫെഹിൻ എന്നറിയപ്പെടുന്ന മുജാഹിദ്ദീൻ ഇ ഖൽക്ക് എന്ന ഇറാനിയൻ പ്രവാസ സംഘത്തിന്റെ പങ്കാളിത്തവും ഈ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേല്‍ മാധ്യമങ്ങളില്‍ വരുന്ന ഈ വാര്‍ത്തകളും വിരല്‍ ചൂണ്ടുന്നത് ഇസ്രയേലിലേക്കാണ്, വിദൂര നിയന്ത്രിത തോക്കുകള്‍ ഇസ്രയേലിന് ഉണ്ടെന്നും. പാലസ്തീനിലെ ഹമാസ് നിയന്ത്രിത പ്രദേശങ്ങളില്‍ ഇക് ഇസ്രയേല്‍ ഉപയോഗിച്ചിട്ടുണ്ടെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. എങ്കില്‍ പോലും ഈ ആയുധം എത്തിക്കാനും, ആക്രമണ സ്ഥലത്തിന് അടുത്ത് സ്ഥാപിക്കാനും പ്രദേശികമായി വലിയ ആള്‍സഹായവും ആസൂത്രണവും ആവശ്യമാണ് അത് ആര് ചെയ്തു എന്നതൊക്കെ ഇനിയും ഇറാന് മുന്നില്‍ ചോദ്യമാണ്.
അതേ സമയം രാജ്യത്തിനുള്ളില്‍ മറ്റൊരു സംഘം ആക്രമണം നടത്തിയെന്നത് മറയ്ക്കാന്‍ ഇറാന്‍റെ പുതിയ വാദമാണ് വിദൂര തോക്ക് വാദങ്ങള്‍ എന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ആദ്യം വന്ന ആക്രമണ വാര്‍ത്തകളിലെ വിശദാംശങ്ങള്‍ ഒരു സിനിമയെ വെല്ലുന്നതായിരുന്നു.
62 പേരുടെ ഉയർന്ന പരിശീലനം നേടിയ ഒരു സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് ഇറാനിലെ ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ആദ്യം വന്ന വാര്‍ത്തകള്‍. കൊലപാതകം നടന്ന സ്ഥലത്ത് വൈദ്യുതി വിതരണം വരെ തകർത്താണ് ദൗത്യം നടത്തിയത്. ആറ് വാഹനങ്ങളിലായി വന്നവരാണ് കൊല നടത്തിയത്. പന്ത്രണ്ട് പേരാണ് ആ സമയത്ത്, വെള്ളിയാഴ്ച മൊഹ്സീന്‍ ഫക്രിസദേയെ വധിക്കൽ ദൗത്യം നടത്താൻ രംഗത്തുണ്ടായിരുന്നത്. എന്നാൽ, ഈ സമയവും സ്ഥലവും സജ്ജീവകരിക്കാൻ ദിവസങ്ങളോളം ആസൂത്രണം ചെയ്യാൻ 50 പേർ കൂടി സംഘത്തിലുണ്ടായിരുന്നു. ഇവരിൽ ചിലർ ഇറാനിലും കുറച്ചു പേർ വിദേശത്തുമാണെന്നുമാണ് ചില അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകൾക്ക് നടുവിലാണ് മൊഹ്സീന്‍ ഫക്രിസദേ സഞ്ചരിച്ചിരുന്നത്. ആദ്യ കാർ റൗണ്ട്എബൗട്ടിൽ പ്രവേശിച്ചതിനു ശേഷമാണ് കൊലയാളികൾ ആക്രമണം നടത്തിയത്. ഫക്രിസാദെയുടെ പുറകിലത്തെ കാർ തടയാനായി നേരത്തെ സജ്ജമാക്കിവെച്ചിരുന്ന നിസ്സാൻ പിക്കപ്പ് വാൻ പൊട്ടിത്തെറിച്ചു. ഈ നേരത്ത് 12 തോക്കുധാരികൾ മൊഹ്സീന്‍ ഫക്രിസദേയുടെ കാറിനു നേരെ കുതിച്ചു. വാഹനത്തിൽ ബോംബ് വെക്കാനും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചത് ഒരു സ്ത്രീയാണെന്നും ഇത് മൊസാദിന്റെ ചാര സുന്ദരിയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
കാർ ബോംബ് പൊട്ടിത്തെറിച്ച ശേഷം 12 കൊലയാളികൾ മൊഹ്സീന്‍ ഫക്രിസദേയുടെ കാറിനും ഒന്നാമതായി കടന്നുപോയ സംരക്ഷണ വാഹനത്തിനും നേരെ വെടിയുതിർത്തു. ഇതിനു തൊട്ടുപിന്നാലെ കൊലപാതക സംഘത്തിന്റെ നേതാവ് മൊഹ്സീന്‍ ഫക്രിസദേയെ കാറിൽ നിന്ന് പുറത്തെടുത്ത് റോഡിലിട്ട് വെടിവച്ച് കൊന്നുവെന്ന് ഉറപ്പുവരുത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.
അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചയായ കൊലപാതകത്തിന്‍റെ പിന്നിലെ രഹസ്യം അടുത്ത ദിവസങ്ങളില്‍ ചുരുള്‍ അഴിയും എന്ന് പ്രതീക്ഷിക്കാമെങ്കിലും. മുതിര്‍ന്ന സൈനിക മേധാവി ഇറാഖില്‍ വ്യോമക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍റെ കൊലപാതകം ഇറാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.