മാമല്ലപുരത്ത് അവരിരുവരും പറഞ്ഞതെന്ത് ? ഉറ്റുനോക്കി ലോകം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായുള്ള രണ്ട് ദിവസത്തെ അനൗപചാരിക ഉച്ചകോടി ഇന്ന് അവസാനിക്കും. പരസ്പരവിശ്വാസം കൂട്ടാനുള്ള നടപടികൾ ഇരുരാജ്യങ്ങളും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ചരിത്രപ്രധാനമായ മഹാബലിപുരത്ത് നടത്തിയ കൂടിക്കഴ്ചയില്‍ ഇരുരാഷ്ട്രനേതാക്കളും ഭീകരവാദവും മതമൗലികവാദവും സംയുക്തമായി ചെറുക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും ഒരുമണിക്കൂറിലധികം ചര്‍ച്ച നടത്തിയിരുന്നു. മുന്‍കൂട്ടി നിശ്ചയിക്കാത്ത ചര്‍ച്ചയായിരുന്നു നടന്നതെന്ന് ഔദ്ധ്യോഗീക വൃത്തങ്ങള്‍ പറഞ്ഞു. രാഷ്ട്രനേതാക്കളുടെ മഹാബലിപുരത്തെ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ കാണാം.
മഹാബലിപുരത്തേയ്ക്കുള്ള റോഡുകൾക്കിരുവശത്തും ഫ്ലെക്സുകളിൽ മോദിയും ഷി ചിൻപിങ്ങും ചിരിച്ചു നിൽക്കുന്നു. തമിഴ്, ഇംഗ്ലിഷ്, ചൈനീസ് ഭാഷകളിൽ രണ്ടുപേരെയും സ്വാഗതം ചെയ്യുന്ന ബോർഡുകളും റോഡിനിരുവശവും നിറഞ്ഞ് നിന്നു. തമിഴ് പരമ്പരാഗത വേഷത്തിലായിരുന്നു ചൈനീസ് പ്രസിഡന്‍റിനെ നരേന്ദ്രമോദി സ്വീകരിച്ചത്. പതിവ് ഓവര്‍കോട്ട് ഒഴിവാക്കി വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ചായിരുന്നു ഷീ ജിന്‍പിങ്ങ് എത്തിയിരുന്നത്.
ഇന്നത്തെ ചര്‍ച്ചകള്‍ക്ക് ശേഷം രണ്ട് രാജ്യങ്ങളും പ്രത്യേകം വാര്‍ത്താകുറിപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. ജമ്മുകശ്മീര്‍ വിഷയത്തില്‍ എന്ത് ചര്‍ച്ച നടന്നുവെന്ന കാര്യം വ്യക്തമാകും. വ്യാപര രംഗത്ത് സഹകരണം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയവ രണ്ട് നേതാക്കളും അനൗപചാരിക ഉച്ചകോടിയില്‍ തീരുമാനിക്കാനാണ് സാധ്യത.
ജമ്മുകശ്മീര്‍ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് ഒരുമാസത്തിന് മുമ്പ് ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ ഉടലെടുത്തിരുന്നത്. എന്നാല്‍ വലിയ സൗഹൃദത്തിന്‍റെ അന്തരീക്ഷത്തിലാണ് ഉച്ചകോടിയുടെ തുടക്കം. പൈതൃക സ്മാരകങ്ങള്‍ പിന്നീട് രണ്ടുപേരും നടന്ന് കാണുകയും ചെയ്തിരുന്നു.
അതേസമയം പാക് കേന്ദ്രീകൃത ഭീകരവാദം പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പാക് കേന്ദ്രീകൃത ഭീകരവാദം പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയില്‍ ഉന്നയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മോദി– ഷി കൂടിക്കാഴ്ചയ്ക്കു വേദിയാകുന്ന മഹാബലിപുരത്തിന് ചൈനയുമായി നൂറ്റാണ്ടുകളിലേക്ക് നീളുന്ന ബന്ധമുണ്ട്.
കിഴക്കൻ ചൈനീസ് നഗരമായ ഫൂജിയനുമായി ഏഴാം നൂറ്റാണ്ടിൽ തന്നെ മഹാബലിപുരത്തിന് വ്യാപാരബന്ധമുണ്ടായിരുന്നു. പല്ലവ രാജാക്കന്മാരുടെ രാജധാനിയായിരുന്നു ഇക്കാലത്ത് മഹാബലിപുരം.
ഷി ചിൻപിങ് നേരത്തേ ഫൂജിയൻ ഗവർണറായിരുന്നു. മഹാബലിപുരത്ത് നിന്ന് കപ്പലേറി പോയ തമിഴ് രാജകുമാരനാണ് പിന്നീട് ബോധിസ്വത്വനെന്ന പേരില്‍ പിന്നീട് ചൈനയില്‍ സെൻ ബുദ്ധിസം പ്രചരിപ്പിച്ചത്.
ഏഴാം നൂറ്റാണ്ടിൽ മഹാബലിപുരം സന്ദർശിച്ച ചൈനീസ് സഞ്ചാരി ഹുവാൻ സാങ് യാത്രയെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പുതുച്ചേരിയിലെ ആരോവില്ലിൽ ഏറെക്കാലം താമസിച്ചിട്ടുള്ള ചൈനീസ് ഉപവിദേശകാര്യമന്ത്രി ലുവ സാഹുയ് ആണ് മഹാബലിപുരത്തിന്‍റെ പേര് ഉച്ചകോടിക്കായി നിർദേശിച്ചതെന്നാണ് സൂചന.
കല്ലിൽ കൊത്തിവച്ച ചരിത്രമെന്ന വിശേഷണമായിരിക്കും മഹാബലിപുരത്തിന് ചേരുക. ബംഗാൾ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന പൈതൃക നഗരമാണിത്.
വീഥികൾ മിനുക്കിയും ശിൽപങ്ങളിൽ ചായമടിച്ചും അലങ്കാര വിളക്കുകൾ ജ്വലിച്ചുമാണ് നഗരം ഇരു നേതാക്കള്‍ക്കുമായി അണിഞ്ഞൊരുങ്ങിയത്. കൂടുതൽ ബുദ്ധപ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്.
ചൈനീസ് പ്രസിഡന്‍റിനെ വരവേൽക്കാൻ കഥകളിയുൾപ്പെടെയുള്ള പാരമ്പര്യ കലാരൂപങ്ങൾ അണിനിരന്നു. ഉച്ചകോടിക്ക് ശേഷം ചൈനീസ് പ്രസിഡന്‍റ് നേപ്പാളിലേക്ക് പോകും.